ഭൂമിയില്ലാത്തവര്‍ക്ക് ഭൂമിയും വീടില്ലാത്തവര്‍ക്കും വീടും നല്‍കും: മന്ത്രി ഇ. ചന്ദ്രശേഖരന്‍

knr-houseministerകണ്ണൂര്‍: ഭൂമി ഇല്ലാത്തവര്‍ക്ക് ഭൂമിയും വീടില്ലാത്തവര്‍ക്കു വീടും നല്‍കലാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍. കണ്ണൂര്‍ കളക്ടറേറ്റില്‍ പുതിയതായി നിര്‍മിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇത് ഒരുദിവസം കൊണ്ടു ചെയ്തു കൊടുക്കാന്‍ സാധിക്കുന്ന കാര്യമല്ലെങ്കിലും ഉദ്യോഗസ്ഥരുടെ സഹായത്തോടുകൂടി കാലതാമസം കൂടാതെ നടപ്പിലാക്കാന്‍ സാധിക്കും. 89,000 അപേക്ഷകളാണ് ട്രൈബ്യൂണലില്‍ കെട്ടിക്കിടക്കുന്നത്. ഇതിനു പരിഹാരം കാണും.

ഇതിനു മുന്നില്‍ കാത്തുനില്‍ക്കുന്ന പട്ടിണിപ്പാവങ്ങളുടെ ദുരിതം അകറ്റാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അര്‍ഹമായ എല്ലാവര്‍ക്കും ഭൂമിയുടെ പട്ടയം നല്‍കുക തന്നെ ചെയ്യും. ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ചകള്‍ നടന്നുവരികയാണ്. കേരളത്തിലെ ഉദ്യോഗസ്ഥര്‍ സംഘടിതരാണ്. സംഘടിതശക്തി കൊണ്ട് ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നുമുണ്ട്. എന്നാല്‍ അസംഘടിതരായ പട്ടിണിപ്പാവങ്ങളുടെ ഫയലുകള്‍ നാളെ നാളെയെന്നു പറഞ്ഞ് മാറ്റിവയ്ക്ക്ക്കാതെ മനുഷ്യപറ്റോടെയുള്ള തീരുമാനങ്ങള്‍ എടുക്കാന്‍ ജീവനക്കാര്‍ തയാറാവണമെന്നും മന്ത്രി പറഞ്ഞു.

മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കളക്ടര്‍ പി. ബാലകിരണ്‍, മേയര്‍ ഇ.പി. ലത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ് എന്നിവര്‍ പങ്കെടുത്തു. 10000 പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയമാണ് കളക്ടറേറ്റില്‍ ഒരുങ്ങിയത്. സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഔദ്യോഗിക പരിപാടി നടത്താന്‍ ഓഡിറ്റോറിയം ഉപയോഗിക്കാം. കളക്ടറുടെ ഓണ്‍ ഫണ്ടും പൊതുമേഖലാ സ്ഥാപനങ്ങളുടെ സഹായവും ചേര്‍ത്ത് 38,75,000 രൂപ ചെലവിലാണ് ഓഡിറ്റോറിയം നിര്‍മിച്ചത്.

Related posts