മഞ്ഞള്‍ കൃഷി കണ്ടപ്പോള്‍ ഈ ഇഞ്ചികൃഷി ആരുടേതെന്ന് കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍; സയന്‍സ് സിറ്റിയും മന്ത്രിക്കറിയില്ല!

KTM-sunilkumarകുറവിലങ്ങാട്: മഞ്ഞള്‍ കൃഷി കണ്ടപ്പോള്‍ ഈ ഇഞ്ചികൃഷി ആരുടേതെന്ന് മന്ത്രി. കോഴായിലെ ജില്ലാ കൃഷിത്തോട്ടത്തിലെത്തിയ കൃഷി മന്ത്രി വി.എസ് സുനില്‍കുമാറാണ് ഈ സംശയം ഉന്നയിച്ചത്.   കൃഷിത്തോട്ടത്തില്‍ മറ്റ് ജനപ്രതിനിധികള്‍ക്കൊപ്പം നടന്ന് വിവിധ പ്രവര്‍ത്തനങ്ങള്‍ നോക്കികാണുന്നതിനിടയിലാണ് മന്ത്രി ഫാമില്‍ നടത്തിയ മഞ്ഞള്‍കൃഷിക്കടുത്തുകൂടെ നടന്നുനീങ്ങിയത്. ഈ സമയമാണ് മഞ്ഞളിനെ ഇഞ്ചിയാക്കിയ ചോദ്യം മന്ത്രി ഉയര്‍ത്തിയത്. വിത്ത് സംസ്കരണത്തിനാണ് മഞ്ഞള്‍ കൃഷിയെന്ന ഉദ്യോഗസ്ഥയുടെ മറുപടിയ്ക്ക് പിന്നാലെ അടുത്ത ചോദ്യവും മന്ത്രി ഉയര്‍ത്തി. കൃഷിയിടത്തിലെ കാട്ടുചേമ്പും വിത്ത് സംസ്കരിക്കാനാണോയെന്നായിരുന്നു മന്ത്രിയുടെ ചോദ്യം.

ഫാമിലെത്ര സ്ഥലമുണ്ടെന്ന മന്ത്രിയുടെ ചോദ്യത്തിനുള്ള വിശദീകരണത്തിനിടയില്‍ 30 ഏക്കര്‍ സ്ഥലം സയന്‍സ് സിറ്റിക്ക് നല്‍കിയെന്ന പരാമര്‍ശത്തിനിടെ സയന്‍സ് സിറ്റി എന്താണെന്ന് മന്ത്രി ചോദിച്ചു.  ദക്ഷിണേന്ത്യയിലെ ഏക സയന്‍സ് സിറ്റി കോഴായിലെ ജില്ലാ കൃഷിത്തോട്ടത്തില്‍ നിന്ന് ലഭ്യമാക്കിയ 30 ഏക്കര്‍ സ്ഥലത്ത് നിര്‍മ്മാണ പുരോഗതിയിലിരിക്കെയാണ് മന്ത്രി സയന്‍സ് സിറ്റി എന്തെന്ന സംശയമുയര്‍ത്തിയത്.  ജില്ലാ കൃഷിത്തോട്ടത്തിനൊപ്പം കുട്ടനാട് പാക്കേജിന്റെ ഭാഗമായുള്ള കസ്റ്റം ഹയറിംഗ് സെന്റര്‍, കോഴായിലെ സംസ്ഥാന സീഡ് ഫാം എന്നിവയും മന്ത്രി സന്ദര്‍ശിച്ചു.

മോന്‍സ് ജോസഫ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സഖറിയാസ് കുതിരവേലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മോളി ലൂക്കാ, പഞ്ചായത്ത് പ്രസിഡന്റ് പി.സി കുര്യന്‍, ബ്ലോക്ക് പഞ്ചായത്തംഗം ആന്‍സി ജോസ്, പഞ്ചായത്തംഗങ്ങള്‍, തൊഴിലാളി യൂണിയന്‍ നേതാക്കളായ സദാനന്ദ ശങ്കര്‍, സണ്ണി ചിറ്റക്കോടം, എ.എന്‍ ബാലകൃഷ്ണന്‍ തുടങ്ങിയവരും മന്ത്രിയോടൊപ്പമെത്തിയിരുന്നു.

Related posts