മടവീഴ്ച: മുങ്ങിപ്പോയത് 340 ഏക്കറിലെ കൃഷി; ലക്ഷങ്ങളുടെ നഷ്ടമെന്ന് കര്‍ഷകര്‍

alp-madaആലപ്പുഴ: കുപ്പപ്പുറം പാടശേഖരത്തില്‍ മടവീണതോടെ മുങ്ങിപ്പോയത് 340 ഏക്കറോളം വരുന്ന കൃഷി. ലക്ഷങ്ങളുടെ നഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടായിരിക്കുന്നത്. 216 കുടുംബങ്ങള്‍ താമസിക്കുന്ന വീടുകള്‍ പലതും വെള്ളക്കെട്ടിലായി. കഴിഞ്ഞദിവസം രാത്രി പത്തോടെ കുപ്പപ്പുറം പാടശേഖരത്തിന്റെ തെക്കുവശത്തു മഞ്ചാടിമുട്ടിലായിരുന്നു സംഭവം. കനത്ത മഴയില്‍ കിഴക്കന്‍ വെള്ളത്തിന്റെ ഒഴുക്കു ശക്തമായതോടെയാണ് പനയ്ക്കല്‍തോടിനു സമീപം മടവീണത്.

മോട്ടോര്‍തറയും മോട്ടോറും പെട്ടിയുംപറയും അടക്കം വെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയി. 300 ഓളം കൃഷിക്കാര്‍ ഉള്ള പാടശേഖരത്തില്‍ രണ്ടാംകൃഷിക്കായി നിലം പാകപ്പെടുത്തി ഉയര്‍ന്ന പ്രദേശത്ത് വിത കഴിഞ്ഞിരുന്നു. ഒരേക്കറിന് 7500 രൂപ നിരക്കില്‍ ഇതുവരെ ചെലവഴിച്ചും കഴിഞ്ഞു. ഇതിനിടെയാണ് മടവീണത്. കൃഷിക്കാര്‍ക്ക് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായിരിക്കുന്നത്. മോട്ടോറിനും പെട്ടിക്കും പറയ്ക്കുമായി പത്തുലക്ഷം രൂപയും മടകുത്താന്‍ 25 ലക്ഷവുമടക്കം 35 ലക്ഷം രൂപ വേണ്ടിവരുമെന്ന് പാടശേഖരസമിതി പ്രസിഡന്റ് എം.വി. വിശ്വംഭരനും സെക്രട്ടറി ടി.പി. രാജുവും പറയുന്നു.

പാടശേഖരത്തിന്റെ ആകെ ചുറ്റളവ് 550 മീറ്ററാണ്. ഇതില്‍ 250 മീറ്ററും വേമ്പനാട്ടുകായല്‍ തീരവുമായി ചേര്‍ന്നു കിടക്കുന്ന പ്രദേശമാണ്. ബാക്കിയിടങ്ങളിലായാണ് 216 ഓളം കുടുംബങ്ങള്‍ താമസിക്കുന്നതും. 2015-ല്‍ കുട്ടനാട് പാക്കേജ് പ്രകാരം എട്ടരക്കോടി രൂപയ്ക്ക് ബണ്ടുനിര്‍മാണത്തിന് ഒരു കണ്‍സ്ട്രക്്ഷന്‍ കമ്പനി കരാര്‍ എടുത്തിരുന്നതാണ്. എന്നാല്‍ ചില തടസങ്ങള്‍ മൂലം ക്വട്ടേഷന്‍ ഉപേക്ഷിച്ച് കരാറുകാര്‍ പിന്‍വലിഞ്ഞു. ഇതോടെ പണിയും മുടങ്ങി.

കനത്ത ഒഴുക്കില്‍ വീടുകളില്‍ ഏറിയപങ്കിലും വെള്ളം കയറിയതിനാല്‍ കളക്ടര്‍ ഇടപെട്ടു കഞ്ഞിവീഴ്ത്ത് തുടങ്ങാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കുട്ടനാട് തഹസില്‍ദാര്‍, കൈനകരി നോര്‍ത്ത് വില്ലേജ് ഓഫീസര്‍ തുടങ്ങിയവര്‍ സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍, ബ്ലോക്ക് പഞ്ചായത്തംഗം മധു സി. കൊളങ്ങര, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല സജീവ് തുടങ്ങിയവര്‍ സംഭവസ്ഥലത്തെത്തിയിരുന്നു.

കുപ്പപ്പുറം പാടശേഖരത്തിലുണ്ടായ മടവീഴ്ച സംബന്ധിച്ച് കൃഷിമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയതായി തോമസ് ചാണ്ടി എംഎല്‍എ പത്രക്കുറിപ്പില്‍ അറിയിച്ചു. മടവീഴ്ചയില്‍ നഷ്ടപ്പെട്ട പെട്ടിയും പറയും പുനഃസ്ഥാപിക്കുന്നതിനും മടവീണയിടം പൂര്‍വസ്ഥിതിയിലാക്കുന്നതിനും വേണ്ട തുടര്‍നടപടികളെടുക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്കിയിട്ടുള്ളതായി മന്ത്രി അറിയിച്ചെന്നും എംഎല്‍എ വ്യക്തമാക്കി. ചൊവ്വാഴ്ച രാവിലെ കൃഷിമന്ത്രി കുട്ടനാട്ടിലെ കായല്‍മേഖലകള്‍ സന്ദര്‍ശിക്കുന്നതിനൊപ്പം മടവീണ കുപ്പപ്പുറം പാടശേഖരവും സന്ദര്‍ശിക്കും.

Related posts