മണ്ണാര്‍ക്കാട് ആശുപത്രിപ്പടിയില്‍ അഴുക്കുമാലിന്യം റോഡിലേക്ക്

pkd-malinyamമണ്ണാര്‍ക്കാട്: കോഴിക്കോട്-പാലക്കാട് ദേശീയപാത മണ്ണാര്‍ക്കാട് ആശുപത്രിപ്പടിയില്‍ അഴുക്കുചാലുകള്‍ നിറഞ്ഞുകവിഞ്ഞ് മാലിന്യം റോഡിലൂടെ ഒഴുകുന്നു. നവാര്‍ കോംപ്ലക്‌സിനു മുന്നിലുള്ള അഴുക്കുചാലാണ് അടഞ്ഞ് മാലിന്യം ഒഴുകുന്നത്. ഓപ്പറേഷന്‍ അനന്തപദ്ധതിയുടെ ഭാഗമായി നഗരത്തിലെ പ്രധാന ഭാഗങ്ങളെല്ലാം വീതികൂട്ടിയിരുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പുള്ള അഴുക്കുചാല്‍ അടഞ്ഞതാണ് ഇതിനു കാരണം.

ഏതാനും മാസങ്ങള്‍ക്കുമുമ്പ് ഇവിടെ പൈപ്പുപൊട്ടി മാലിന്യം റോഡിലൂടെ ഒഴുകിയിരുന്നു. എന്നിട്ടും നടപടിയുണ്ടായില്ല. ഇരുചക്ര, കാല്‍നടയാത്രക്കാര്‍ക്കും പ്രദേശത്തെ വ്യാപാരികള്‍ക്കുമാണ് ഇതൂമൂലം ദുരിതമാകുന്നത്. ബസ്സ്റ്റാന്‍ഡിനു സമീപം പള്ളിപ്പടിയിലും സമാനരീതിയിലുമുള്ള പ്രശ്‌നം നിലനില്ക്കുന്നു. പൊതുമരാമത്ത്, ദേശീയപാത വിഭാഗം യാതൊരു പരിഹാരനടപടികളും സ്വീകരിക്കുന്നില്ലെന്ന പരാതി ശക്തമാണ്.

വെള്ളക്കെട്ടുകള്‍ ഒഴിവാക്കാനും അഴുക്കുചാലുകള്‍ നന്നാക്കാനും നാലുലക്ഷം രൂപ ചെലവഴിച്ചിരുന്നു. എന്നാല്‍ ഇതിനുള്ള പ്രവര്‍ത്തനങ്ങളൊന്നും നടന്നില്ലെന്നു പരാതി ശക്തമാണ്. ഇനിയും അഴുക്കുചാലുകള്‍ നന്നാക്കിയില്ലെങ്കില്‍ മണ്ണാര്‍ക്കാട് നഗരമാകെ മാലിന്യത്തിന്റെ പിടിയിലായി പകര്‍ച്ചവ്യാധികളുടെ  കേന്ദ്രമായി മാറും.

Related posts