മത്സരവീര്യം കൂട്ടിയ അഭിനയ മുഹൂര്‍ത്തങ്ങള്‍

fiiiവി. ശ്രീകാന്ത്
ടെസയും കാഞ്ചനയും പത്മിനിയും മിലിയും നീനയും തമ്മിലായിരുന്നു മത്സരം. ജയം ഒരാളുടെ അരികിലേക്ക് മാത്രമേ ഓടിയെത്തു, അത് ആര്‍ക്കരികിലേക്കെന്നറിയാനുള്ള കാത്തിരിപ്പിനിടയില്‍ പത്മിനിക്ക് ആദ്യമേ തന്നെ വഴിമാറി കൊടുക്കേണ്ടി വന്നു… പതുക്കെ പതുക്കെ മിലിയുടെ പേരും മാഞ്ഞു… പിന്നെയുള്ള കടുത്ത പോരാട്ടം നീനയും ടെസയും കാഞ്ചനയും തമ്മിലായി. ഒടുവില്‍ ടെസയ്ക്കും കാഞ്ചനയ്ക്കും മുന്നില്‍ നീനയ്ക്ക് വിജയ പാഥ തുറന്നിട്ട് കൊടുക്കേണ്ടി വന്നു. ടെസയേയും കാഞ്ചനയേയും വെള്ളിത്തിരയില്‍ പകര്‍ന്നാടിയ പാര്‍വതി മേനോനെ തേടി മികച്ച നടിയ്ക്കുള്ള 2015ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവുമെത്തി.

കഴിഞ്ഞവര്‍ഷം ഉദിച്ചുവന്ന നക്ഷത്രം ദീപ്തി സതിയായിരുന്നു നീനയെന്ന സിനിമയിലൂടെ ടൈറ്റില്‍ റോളിലെത്തി പാര്‍വതിക്ക് ഏറ്റവുമധികം വെല്ലുവിളി ഉയര്‍ത്തിയത്. ലാല്‍ജോസ് കണ്ടെത്തിയ ദീപ്തി, നീനയായ് വെള്ളിത്തിരയിലെത്തി തന്റെ കന്നി പ്രകടനത്തിലൂടെ പ്രേക്ഷകര്‍ക്കിടയില്‍ ചലനം സൃഷ്ടിച്ചതോടെയാണ് പാര്‍വതിയുമായി നേര്‍ക്കു നേരേയുള്ള മത്സരത്തിന് കളമൊരുക്കിയത്.

രാജേഷ് പിള്ളയുടെ ചിത്രത്തില്‍ മിലിയായി ടൈറ്റില്‍ റോളിലെത്തിയ അമല പോളായിരുന്നു ഇവര്‍ക്കു രണ്ടുപേര്‍ക്കുമൊപ്പം മത്സര രംഗത്തുണ്ടായിരുന്ന മറ്റൊരു നടി. അമലയ്ക്ക് കഴിഞ്ഞ വര്‍ഷം രണ്ടു ചിത്രങ്ങളാണ് ഉണ്ടായിരുന്നത്. ലൈല ഓ ലൈലയും മിലിയും. ഇതില്‍ മിലിയിലെ പ്രകടനമാണ് പ്രശംസനീയമാംവണ്ണം പ്രേക്ഷകരുടെയും ജൂറിയുടെയും മനസിലേക്ക് കയറി കൂടിയത.് പാര്‍വതിക്കും ദീപ്തിക്കും വെല്ലുവിളിയായി അമലയുടെ മിലിയിലെ അഭിനയ പ്രകടനം ജഡ്ജിംഗ് പാനലിന് മുന്നില്‍ തല ഉയര്‍ത്തി നിന്നെങ്കിലും അന്തിമ തീരുമാനത്തിന്റെ പടിവാതില്‍ക്കലെത്തി നില്‌ക്കേ മറ്റ് കഥാപാത്രങ്ങള്‍ക്ക് മുന്നില്‍ മിലിക്ക് പിടിച്ചു നില്ക്കാനായില്ല.

1996-ല്‍ ചലച്ചിത്ര അവാര്‍ഡ് നേടിയ മഞ്ജുവാര്യരായിരുന്നു മികച്ച നടിമാരുടെ നോമിനേഷനില്‍ പരിഗണിച്ച നാലുപേരില്‍ ഒരാള്‍. കഴിഞ്ഞ വര്‍ഷം എന്നും എപ്പോഴും, റാണി പത്മിനി, ജോ ആന്‍ഡ് ദി ബോയി എന്നീ മൂന്നു ചിത്രങ്ങളിലൂടെ വെള്ളിത്തിരയില്‍ നിറഞ്ഞു നിന്ന മഞ്ജു 2014ല്‍ അവസാന നിമിഷം നഷ്ടപ്പെട്ട മികച്ച നടിക്കുള്ള പുരസ്കാരം തിരിച്ച് പിടിക്കുമെന്ന തോന്നിപ്പിച്ചെങ്കിലും നിരാശപ്പെടുത്തി. റാണി പത്മിനി എന്ന സിനിമയില്‍  പത്മിനിയായി എത്തി പ്രേക്ഷക പ്രീതി നേടിയ അതേ കഥാപാത്രം തന്നെയാണ് മികച്ച നടിമാരുടെ പട്ടികയില്‍ മഞ്ജുവിന്റെ സ്ഥാനം ഉറപ്പിച്ചത്.

ഈ മൂവര്‍ സംഘത്തിന്റെ മത്സരാഭിനയം എല്ലാവരുടെയും മനസില്‍ സ്ഥാനം പിടിച്ചിരുന്നു എന്നുള്ളത് തീര്‍ച്ചയാണ്. പക്ഷേ ഇവരെയെല്ലാം കടത്തിവെട്ടി രണ്ട് കരുത്തുറ്റ കഥാപാത്രങ്ങളുമായി എന്ന് നിന്റെ മൊയ്തീനിലെ കാഞ്ചനമാലയായും ചാര്‍ലിയിലെ ടെസയായും വെള്ളിത്തിരയില്‍ അവതരിച്ച് പ്രേക്ഷകരേയും ജൂറിയേയും ഒരുപോലെ അമ്പരിപ്പിച്ച് പാര്‍വതി മേനോന്‍ മികച്ച നടിക്കുള്ള അവാര്‍ഡ് തന്റെ കൈപിടിക്കുള്ളിലാക്കുകയായിരുന്നു. പ്രതീക്ഷിക്കാം ഈ പ്രതിഭകളില്‍ നിന്ന് ഇനിയും മികവാര്‍ന്ന പ്രകടനങ്ങള്‍.

Related posts