മദ്യലഹരിയില്‍ ഇതരസംസ്ഥാനക്കാരുടെ അക്രമം; വയോധികയുടെ ഇരുകൈകളും ഒടിഞ്ഞുതൂങ്ങി

KKD-VEETTAMMAകോഴിക്കോട്: മദ്യഹരിയില്‍ ഇതരസംസ്ഥാനക്കാര്‍ നടത്തിയ ആക്രമണത്തില്‍ വയോധികയുടെ ഇരുകൈകളും ഒടിഞ്ഞുതൂങ്ങി.    പോലീസില്‍ പരാതിപ്പെട്ടാല്‍ കൊന്നുകളയുമെന്നു അക്രമികള്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് പേടിച്ചരണ്ട വൃദ്ധയ്ക്കും മകള്‍ക്കും തുണയായി നടക്കാവിലെ ചുമട്ടുതൊഴിലാളികളും ഓട്ടോറിക്ഷ തൊഴിലാളികളും സംഘടിച്ചെത്തിയതോടെ പോലീസ് വീട്ടിലെത്തി വൃദ്ധയുടെ മൊഴിയെടുത്തു. സെന്റ് ജോസഫ്‌സ് ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്കൂളിനു സമീപം എന്‍എംഡിസിക്കു മുന്നിലെ ഹിന്ദികോളനിയില്‍ താമസിക്കുന്ന ലാസലസ് ഹൗസില്‍ സിസിലിക്കാണ്(76) രണ്ടാഴ്ച മുന്‍പ് മര്‍ദ്ദനമേറ്റത്.

മദര്‍ ഓഫ് കത്തീഡ്രലില്‍ നിന്ന് രാത്രി ഏഴോടെ വീട്ടിലേക്കു നടന്നുപോകവെ അയല്‍വാസികളായ രാജസ്ഥാന്‍ സ്വദേശികള്‍ ഇവരെ തള്ളിവീഴ്ത്തുകയായിരുന്നു. ഇടവഴിയില്‍ മദ്യപിച്ച് ബഹളം വച്ചത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിനു കാരണം. കല്‍ഭിത്തിയില്‍ കൈയടിച്ചുവീണ സിസിലിയുടെ ഇരു കൈകള്‍ക്കും പൊട്ടലുണ്ട്. മകളും പ്രൊവിഡന്‍സ് ജൂണിയര്‍ സ്കൂളിലെ റിട്ട. അധ്യാപികയുമായ തങ്കമണിക്കൊപ്പമാണ് സിസിലിയുടെ താമസം.ആയുര്‍വേദ ചികിത്സയ്ക്കായി നടക്കാവിലെ സിവിഎന്‍ കളരിയില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ എത്തുന്ന സിസിലിയോട്് സമീപത്തെ ചുമട്ടുതൊഴിലാളികള്‍ വിവരം ചോദിച്ചറിഞ്ഞതോടെയാണ് അക്രമസംഭവം പുറത്തായത്.

ഓട്ടോക്കൂലിക്ക് പണമില്ലാതെ നിന്ന ഇവരുടെ അവസ്ഥകണ്ട് പോര്‍ട്ടര്‍മാര്‍ വിവരം ചോദിച്ചറിയുകയായിരുന്നു. തുടര്‍ന്ന് പരിചയമുള്ള ഒരു ഓട്ടോഡ്രൈവറെ ചുമട്ടുതൊഴിലാളികള്‍ ഏര്‍പ്പെടുത്തി.നാലു ദിവസം ഇതേ ഡ്രൈവര്‍ സൗജന്യമായി സിസിലിയെ ചികിത്സയ്ക്ക് കൊണ്ടുവന്ന് തിരികെയെത്തിച്ചു. പരാതി നല്‍കുന്നതിനായി ഓട്ടോഡ്രൈവര്‍ സിസിലിയെ പോലീസ് സ്‌റ്റേഷനില്‍ എത്തിക്കുകയും ചെയ്തു.

വിവരമറിഞ്ഞ അക്രമികള്‍ രാത്രി വീട്ടിലെത്തി കുടുംബത്തെ ഭീഷണിപ്പെടുത്തി. പോലീസില്‍ പരാതിപ്പെട്ടാല്‍ അമ്മയേയും മകളേയും കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി. ഇതറിഞ്ഞ ഓട്ടോ ഡ്രൈവറും പോര്‍ട്ടര്‍മാരും സംഭവം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. ഇന്നലെ വൈകിട്ട് മൂന്നോടെ മാധ്യമപ്രവര്‍ത്തകരും നടക്കാവിലെ ചുമട്ടുതൊഴിലാളികളും ഓട്ടോഡ്രൈവറും സിസിലിയുടെ വീട്ടിലെത്തി. വാര്‍ത്ത കൊടുക്കരുതെന്നും ഹിന്ദിക്കാര്‍ അറിഞ്ഞാല്‍ തങ്ങളെ കൊല്ലുമെന്നും കൂപ്പുകൈയോടെ സിസിലി അഭ്യര്‍ഥിച്ചു.

ആരും ഒന്നും ചെയ്യില്ലെന്ന് പോര്‍ട്ടര്‍മാര്‍ ഉറപ്പുനല്‍കിയതിനുശേഷമാണ് അവര്‍ സംഭവങ്ങള്‍ വെളിപ്പെടുത്തിയത്. ഇതിനിടെ ഹിന്ദിക്കാരുടെ സഹായത്തിനായി വീട്ടുടമ രംഗത്തെത്തി. ഇയാളുടേതടക്കം ആറ് വീടുകളില്‍ നിറയെ ഇതര സംസ്ഥാന തൊഴിലാളികളാണ് താമസിക്കുന്നത്. ഇതിനു നടുവിലാണ് സിസിലിയുടെ വീട്. മാധ്യമപ്രവര്‍ത്തകര്‍ വിവരം നല്‍കിയതനുസരിച്ച് മിനുട്ടുകള്‍ക്കുള്ളില്‍ ടൗണ്‍ പോലീസ് സ്ഥലത്തെത്തി. വാടകവീടുകളുടെ ഉടമ അറിയിച്ചതനുസരിച്ച് സിസിലിയുടെ പേരമകന്‍ രംഗത്തെത്തി. ഇയാള്‍ അക്രമികള്‍ക്ക് അനുകൂലമായാണ് സംസാരിച്ചത്. സിസിലിയുടെ മൊഴി പോലീസ്  രേഖപ്പെടുത്തി.

ഇന്ന് പോലീസ് സഹായത്തോടെ ഇവരെ ബീച്ച് ആശുപത്രിയില്‍ ചികിത്സയ്ക്ക് കൊണ്ടുപോകും. കോളനിയില്‍ താമസിക്കുന്ന മുഴുവന്‍ ഇതര സംസ്ഥാന തൊഴിലാളികളും തിരിച്ചറിയല്‍ കാര്‍ഡ്, ഫോട്ടോ എന്നിവയുമായി ഇന്ന് ടൗണ്‍ സ്‌റ്റേഷനില്‍ ഹാജരാകാന്‍ സിഐ നിര്‍ദ്ദേശം നല്‍കി. വാടകവീടുകളുടെ ഉടമയും ഇന്ന് ഹാജരാകണം. ഇന്ന് രഹസ്യമായി സിസിലിയുടെ മൊഴിയെടുത്തശേഷം കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് ടൗണ്‍ പോലീസ് അറിയിച്ചു.

Related posts