പന്തളം: കുറ്റകരമായ സര്‍ക്കാര്‍ നിര്‍മാണങ്ങള്‍ നിര്ത്തിവയ്പിക്കാന് ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് മന്ത്രി ജി.സുധാകരന്. പണി പൂര്‍ത്തിയാക്കിയ പന്തളം – കുറുന്തോട്ടയം പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.പലപ്പോഴും രാത്രിയിലുള്‍പ്പെടെ ജനങ്ങള്‍ ഫോണില്‍ വിളിച്ച് പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്താറുണ്ട്. ജനങ്ങള്‍ ഉണര്‍ന്നിരിക്കുകയാണെന്ന് ജനപ്രതിനിധികളും ഓര്‍ക്കണം. ജനപ്രതിനിധികള്‍ 24 മണിക്കൂറും ജോലിചെയ്യേണ്ടവരാണ്. മന്ത്രി മുതല്‍ പഞ്ചായത്തംഗം വരെയുള്ളവര്‍ക്ക് അവധിയേയില്ല.
പുതിയ മൂന്ന് വന്‍ റോഡു നിര്‍മാണ പദ്ധതികള്‍ പൊതുമരാമത്ത് വകുപ്പ് നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. 1200 കിലോമീറ്റര്‍ ദൂരമുള്ള മലയോര ഹൈവേയാണ് ഇതിലൊന്ന്. ഇതിന് 10,000 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവഴിക്കുക. 7500 കോടി രൂപയുടെ തീരദേശ ഹൈവേയും നിര്‍മിക്കും. കാസര്‍ഗോഡ് മുതല്‍ കളിയിക്കാവിള വരെ നാലുവരി പാതയ്ക്കായി 40,000 കോടി രൂപയാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ആധുനിക സാങ്കേതിക വിദ്യകള്‍ റോഡു നിര്‍മാണത്തില്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഉപയോഗശൂന്യമായ പ്ലാസ്റ്റിക്കും റബറും കയര്‍ ഭൂവസത്രം എന്നിവ ഉപയോഗിച്ച് റോഡുകള്‍ നിര്‍മിക്കും. അമ്പലപ്പുഴ – ചങ്ങനാശേരി റോഡ് ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇനിമുതല്‍ റോഡു നിര്‍മാണത്തിന് കരാര്‍ നല്കുമ്പോള് ആദ്യ മൂന്നു വര്‍ഷത്തെ അറ്റകുറ്റപ്പണികള്‍ കരാറുകാരന് തന്നെ ചെയ്യുന്ന രീതി അവലംബിക്കും. പിന്നീടുള്ള നാലുവര്‍ഷം സര്‍ക്കാര്‍ പണം ചെലവാക്കി അറ്റകുറ്റപ്പണി നടത്തും.
പന്തളം പാലം നിര്‍മിച്ച കരാറുകാരന് നിശ്ചിത കാലയളവിനും 35 ദിവസം മുമ്പു പണി പൂര്‍ത്തിയാക്കുകയും ബാക്കിവന്ന 70 ലക്ഷം രൂപ തിരികെ സര്‍ക്കാരിന് നല്‍കുകയും ചെയ്തു. ഇത് എല്ലാ കരാറുകാര്‍ക്കും മാതൃകയാണ്. വിദ്യാഭ്യാസമുള്ള ചെറുപ്പാക്കാരന് എന്നതിലുപരി പണത്തോട് അമിത താല്പര്യമില്ലാത്തതിനാലാണ് അദ്ദേഹം അത് ചെയ്തതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
സ്വകാര്യ വ്യക്തികള്‍ കൈയ്യടക്കിവച്ചിരിക്കുന്ന സര്‍ക്കാര്‍ കെട്ടിടങ്ങള്‍ തിരിച്ചുപിടിക്കും. ശബരിമലയിലും മൂന്നാറിലും ആലുവയിലും പൊതുമരാമത്ത് വകുപ്പിന്റെ കെട്ടിടങ്ങള്‍ ഇത്തരത്തില്‍ ചിലര്‍ കൈയേറി വച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ശബരിമലയിലെ കെട്ടിടം തിരിച്ചുപിടിക്കുന്നതിന് വേണമെങ്കില്‍ സിബിഐ അന്വേഷണം നടത്താന്‍ തയാറാകുമെന്ന് അദ്ദേഹം പറഞ്ഞു.
ചിറ്റയം ഗോപകുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ഉദ്ഘാടനത്തിനു ശേഷം കോട്ടയം വഴിയുള്ള പിറവം ഫാസ്റ്റ് പാസഞ്ചര്‍ ബസ് പാലത്തിലൂടെ കടന്നുപോയി. എംഎല്‍എമാരായ അഡ്വ. കെ.കെ രാമചന്ദ്രന് നായര്‍, വീണാ ജോര്‍ജ് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. പന്തളം നഗരസഭ ചെയര്‍പേഴ്സണ്‍ ടി.കെ സതി, വൈസ് ചെയര്മാന് രവീന്ദ്രന്, ചീഫ് എന്‍ജിനിയര്‍ പി.കെ സതീഷന്, തദ്ദേശ സ്ഥാപന പ്രതിനിധികള്‍, രാഷ്ര്ടീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.