മരുന്നിന്റെ കുറിപ്പടി സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകളിലേക്ക്: ജനറല്‍ ആശുപത്രിയില്‍ രോഗികള്‍ വലയുന്നു

bis-marunnuതൃശൂര്‍: ആരോഗ്യ ഇന്‍ഷ്വറന്‍സ് കാര്‍ഡ് വഴി സൗജന്യമായി നല്‍കുന്ന മരുന്നു വാങ്ങാന്‍ രോഗികള്‍ 50 രൂപ ഓട്ടോചാര്‍ജ് മുടക്കേണ്ട ഗതികേട്. അതും അത്യാവശ്യമുള്ള മരുന്നാണെങ്കില്‍ പെട്ടെന്നു വാങ്ങിയെത്താനും സാധിക്കില്ല. ജനറല്‍ ആശുപത്രിയില്‍ തന്നെ ജനത മെഡിക്കല്‍ സ്റ്റോറും തൊട്ടടുത്തു നീതി മെഡിക്കല്‍ സ്റ്റോറും ഉള്ളപ്പോഴാണ് സ്വകാര്യ മെഡിക്കല്‍ സ്റ്റോറിലേക്കു മരുന്നെഴുതുന്നത്. ജനത മെഡിക്കല്‍ സ്റ്റോറിലും നീതി മെഡിക്കല്‍ സ്റ്റോറിലുമൊക്കെ 70 ശതമാനം വരെ വില കുറച്ചാണ് മരുന്ന് നല്‍കുന്നത്. എന്നാല്‍ സ്വകാര്യ മെഡിക്കല്‍ സ്റ്റോറില്‍ യാതൊരു കുറവും നല്‍കാറില്ല.

നഗര ത്തിലെ ഒരു മെഡിക്കല്‍ സ്റ്റോറിലേക്കാണ് ഇപ്പോള്‍ മരുന്നുകള്‍ എഴുതുന്നത്. ഇവിടെനിന്നു മരുന്നു വാങ്ങി വരണമെങ്കില്‍ യാത്രക്കൂലിക്കു പുറമേ സമയവും വേണ്ടിവരും. അത്യാവശ്യമുള്ള മരുന്നാണെങ്കില്‍ രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കു നെട്ടോട്ടമോടേണ്ട ഗതികേടാണ്.    ആശുപത്രിയിലെ ചിലരുമായുള്ള ബന്ധമാണ് ഇത്തരത്തില്‍ സൗജന്യ മരുന്ന് സ്വകാര്യ മെഡിക്കല്‍ സ്റ്റോറിലേക്ക് എഴുതിനല്‍കി കമ്മീഷന്‍ പറ്റുന്നതിനു പിന്നിലെന്ന് ആരോപണമുണ്ട്. ജനറല്‍ ആശുപത്രിയിലെ മെഡിക്കല്‍ സ്റ്റോറുകള്‍ക്കു പുറമേ തൊട്ടുമുന്നില്‍ തന്നെ നിരവധി സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകളുള്ളപ്പോഴാണ് അകലെയുള്ള സ്വകാര്യ മെഡിക്കല്‍ ഷോപ്പിലേക്കു രോഗികളെ പറഞ്ഞുവിടുന്നത്.

ആശുപത്രിയിലുള്ള മെഡിക്കല്‍ സ്റ്റോറിനുകൂടി ആര്‍എസ്ബിവൈ മരുന്നുകള്‍ വിതരണം ചെയ്യാന്‍ അനുമതി നല്‍കിയാല്‍ നിര്‍ധനരോ ഗി കള്‍ക്കു സാമ്പത്തിക ബുദ്ധിമുട്ടു കുറയും. ഇപ്പോള്‍ സൗജന്യം നല്‍കുന്നുണ്ടെന്നു പറയുകയും രോഗികളെയും ബന്ധുക്കളെയും ഏറെ ബുദ്ധിമുട്ടിക്കുകയും ചെയ്യുന്ന രീതിയാണുള്ളത്. അധികാരികള്‍ ഇതിനു പരിഹാരം കണ്ടാല്‍ മാത്രമേ രോഗികള്‍ക്ക് ആശ്വാസമാകൂവെന്ന് ആരോഗ്യ ഇന്‍ഷ്വറന്‍സ് കാര്‍ഡുള്ളവര്‍ പറഞ്ഞു.

Related posts