മലയാളി വില്ലത്തികള്‍ ജയിലില്‍! പ്രതികളായ മലയാളി വിദ്യാര്‍ഥിനികള്‍ കലബുറഗിയിലെ സെന്‍ട്രല്‍ ജയിലില്‍; റാഗിംഗിനു ഇരയായ അശ്വതിയുടെ മൊഴി എടുക്കുന്നത് നീളുന്നു

ragging2കോഴിക്കോട്: കലബുറഗിയിലെ അല്‍ഖമാര്‍ നഴ്‌സിംഗ് കോളജില്‍ ദളിത് വിദ്യാര്‍ഥിനി എടപ്പാള്‍ സ്വദേശിനി അശ്വതി (19) റാഗിംഗിനു ഇരയായ സംഭവത്തില്‍ അറസ്റ്റിലായ മൂന്ന് സീനിയര്‍ വിദ്യാര്‍ഥിനികളെയും റിമാന്‍ഡ് ചെയ്തു. കൊല്ലം സ്വദേശിനി ലക്ഷ്മി, ഇടുക്കി സ്വദേശിനി ആതിര, കൃഷ്ണപ്രിയ എന്നിവരെയാണ് കലബുറഗി ജില്ലാകോടതി മജിസ്‌ട്രേറ്റ് റിമാന്‍ഡ് ചെയ്തത്. ഇതില്‍ ആതിര, ലക്ഷ്മി എനിവരെ കലബുറഗി സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് കൃഷ്ണപ്രിയയെ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അശ്വതിയുടെ റൂംമേറ്റായ ചമ്രവട്ടം സ്വദേശിനി സായ് നികിതയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇന്നലെയാണ് പ്രതികളെ കര്‍ണാടക പോലീസ് അറസ്റ്റുചെയ്തത്. ഇവരെ സ്റ്റേഷനിലേക്കു വിളിപ്പിച്ച് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പോലീസ് കേസിലെ മറ്റൊരു പ്രതിയായ സീനിയര്‍ വിദ്യാര്‍ഥിനി ശില്പയെ പിടികൂടാനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇതിനിടെ അശ്വതിയുടെ മൊഴി രേഖപ്പെടുത്താനായി കര്‍ണാടക ഡിവൈഎസ്പി ജാന്‍വി ഇന്ന് കോഴിക്കോട്ടെത്തില്ലെന്നാണ് വിവരം. ഇവര്‍ വന്നാല്‍ ഇന്നു പെണ്‍കുട്ടിയുടെ മൊഴിയെടുത്തേക്കും.

കര്‍ണാടക പോലീസിന്റെ അന്വേഷണ സംഘത്തിലെ മറ്റംഗങ്ങള്‍ ഇന്നലെ തന്നെ കോഴിക്കോട്ടെത്തിയിരുന്നു. മൂന്ന് എസ്‌ഐമാരുടെ നേതൃത്വത്തിലുള്ള ഒന്‍പതംഗ സംഘമാണ് ഇന്നലെ വൈകുന്നേരത്തോടെ റോഡ്മാര്‍ഗം കോഴിക്കോട്ടെത്തിയത്. ഡിവൈഎസ്പി ജാന്‍വിയും ഒരു സിഐയും ഇന്ന്് രാവിലെ വിമാനത്തില്‍ എത്തുമെന്നാണറിയിച്ചിരുന്നത്. എന്നാലിത് തത്കാലത്തേക്ക് മാറ്റിവച്ചിരിക്കയാണ്.

ഇവര്‍ കോഴിക്കോട്ട് എത്തിയശേഷമെ, മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന അശ്വതിയുടെ മൊഴിയെടുക്കാന്‍ സാധ്യതയുള്ളുവെന്ന് സിറ്റി പോലീസ് അറിയിച്ചു. ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദേശപ്രകാരം ഇന്നലെ എത്തിയ ഒന്‍പതംഗ സംഘത്തിന് പോലീസ് ക്ലബില്‍ താമസസൗകര്യം ഒരുക്കിയിട്ടുണ്ട്.മെഡിക്കല്‍ കോളജ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ വിവരങ്ങള്‍ വ്യഴാഴ്ച തന്നെ കര്‍ണാടക പോലീസിന് കൈമാറിയിരുന്നു. ഇതിനെ തുടര്‍ന്നാണ് അന്വേഷണ സംഘം കോഴിക്കോട്ടെത്തിയത്. റാഗിംഗിന് ഇരയായ അശ്വതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം തുടര്‍ നടപടികള്‍ അന്വേഷണ സംഘം കൈക്കൊള്ളും.

അതേസമയം എടപ്പാളിലെയും തൃശൂരിലെയും ആശുപത്രിയില്‍ അശ്വതി ചികിത്സയില്‍ കഴിഞ്ഞതിന്റെ വിവരങ്ങള്‍ മെഡിക്കല്‍ കോളജ് പോലീസ് ഇന്നലെ ശേഖരിച്ചു. ഇതും കര്‍ണാടക പോലീസിന് കൈമാറും.  അതേസമയം ചികിത്സയില്‍ കഴിയുന്ന അശ്വതിയുടെ ആരോഗ്യ നിലയില്‍ കാര്യമായ മാറ്റം വന്നിട്ടില്ല. ഭക്ഷണം കഴിക്കാന്‍ സാധിക്കാത്തതിനാല്‍ ട്യൂബിട്ട് ദ്രാവകരൂപത്തിലെ ഭക്ഷണമാണ് നല്‍കുന്നത്. അന്നനാളം ചുരുങ്ങിയതിനാലാണ് ഭക്ഷണം കഴിക്കാന്‍ സാധിക്കാത്തത്.

ഭക്ഷണം കഴിക്കാന്‍ വഴിയൊരുക്കാനായി ഇന്ന് എന്‍ഡോസ്‌കോപ്പിക്കു വിധേയയാക്കും.അതേസമയം റാഗിംഗ് കേസിനു പുറമേ വിദ്യാര്‍ഥികള്‍ക്കു മതിയായ സുരക്ഷ ഉറപ്പാക്കാത്തതിനു കര്‍ണാടക കേളജ് അധികൃതര്‍ക്കെതിരെയും കര്‍ണാകട പോലീസ് കേസെടുത്തിട്ടുണ്ട്. കേരള പോലീസ് കൈമാറിയ പ്രഥമവിവര റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന മലയാളി വിദ്യാര്‍ഥിനി ഉള്‍പ്പെടെ വിദ്യാര്‍ഥിനികളെയും കോളജ് പ്രിന്‍സിപ്പല്‍ എസ്തറിനെയും ജീവനക്കാരെയും വെള്ളിയാഴ്ച പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. സംഭവം പോലീസിനെ അറിയിക്കുന്നതില്‍ അധികൃതര്‍ വീഴ്ചവരുത്തിയെന്ന് അന്വേഷണ സംഘം കണ്ടെത്തി.

Related posts