തിരുവനന്തപുരം: കാലവര്‍ഷം ആരംഭിച്ചതോടെ തലസ്ഥാന നഗരത്തില്‍ പലയിടങ്ങളിലും വെള്ളം പൊങ്ങി. തിങ്കളാഴ്ച രാത്രി മുതല്‍ ആരംഭിച്ച മഴ ഇന്നലെ രാവിലെയോടെയാണ് വീണ്ടും ശക്തി പ്രാപിച്ചത്. ഇടവിട്ടുള്ള മഴ കച്ചവടത്തെയും വ്യാപാരസ്ഥാപനങ്ങളെയും ബാധിച്ചു. റോഡ്, റെയില്‍ ഗതാഗതത്തെയും മഴ സാരമായി ബാധിച്ചു. മഴയെത്തുടര്‍ന്ന് രൂപപ്പെട്ട വെള്ളക്കെട്ടും ചെളിയും കാല്‍നടയാത്രയും വാഹന ഗതാഗതവും ദുരിതത്തിലാക്കി. പ്രധാന ആറുകളിലെല്ലാം ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. കരമനയാര്‍, കിള്ളിയാര്‍ തുടങ്ങിയവയുടെ കരകളില്‍ താമസിക്കുന്നവരോട് ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പൊന്മുടി അടക്കമുള്ള വിനോദസഞ്ചര മേഖലകളില്‍ മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാല്‍ വിനോദസഞ്ചാരികള്‍ക്ക് നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കാലവര്‍ഷം ശക്തമായതോടെ കടലാക്രമണവും രൂക്ഷമായി. പൂന്തുറ, ബീമാപ്പള്ളി, തിരുവല്ലം, വലിയതുറ, പനത്തുറ എന്നിവിടങ്ങളിലാണ് ശക്തമായ കടലാക്രമണം ഉണ്ടായത്. വലിയതുറ, ചെറിയതുറ ഭാഗത്തെ തീരവാസികള്‍ കഴിഞ്ഞ കുറേ ആഴ്ചകളിലായി ദുരിതാശ്വാസ ക്യാമ്പുകളിലാണ്. വി.എസ്. ശിവകുമാര്‍ എംഎല്‍എയും ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തി. കടലാക്രമണത്തില്‍ തിരുവല്ലം പനത്തുറയില്‍ കഴിഞ്ഞ ദിവസം രാത്രി ഒരു വീട് തകര്‍ന്നു. ബീമാപ്പള്ളി, ചെറിയതുറ ഭാഗങ്ങളിലും കടലാക്രമണം രൂക്ഷമായി.
കടല്‍ഭിത്തി നിര്‍മാണവും പുനരധിവാസവും ആവശ്യപ്പെട്ട് തീരവാസികള്‍ പ്രതിഷേധവുമായി പലസ്ഥലത്തും സംഘടിച്ചത് നേരിയ സംഘര്‍ഷത്തിന് കാരണമായി. വേളിയില്‍ പൊഴിയുടെ ഭാഗത്ത് നിരവധി വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് രാത്രി പൊഴിമുറിച്ച് വെള്ളം കടലിലേക്ക് ഒഴുക്കി. കനത്ത മഴയില്‍ ആറ്റിങ്ങലില്‍ ഒരു വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. ഗ്രാമം അഗ്രഹാരത്തില്‍ പള്ളിമുത്തുവെന്ന വൃദ്ധയുടെ വീടാണ് തകര്‍ന്നത്. വിവരമറിഞ്ഞ് ആറ്റിങ്ങല്‍ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് തകര്‍ന്ന വീട്ടില്‍ നിന്ന് ഇവരെ പുറത്തെടുത്ത് അയല്‍വീട്ടിലേക്ക് മാറ്റി.
ഇന്നലെ പെയ്ത ശക്തമായ മഴയില്‍ കുന്നുകുഴി, കിള്ളിപ്പാലം, കാലടി, വട്ടപ്പാറ, പൊട്ടക്കുഴി എന്നിവിടങ്ങളില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. തമ്പാനൂര്‍ കണ്ണേറ്റുമുക്ക്, കമലേശ്വരം, മീനാറ്റിന്കര, ശ്രീവരാഹം, കോസ്മോ, മുറിഞ്ഞപ്പാലം എന്നിവിടങ്ങളിലും വെള്ളം പൊങ്ങി. ഉപ്പിടാംമൂട് പാലത്തില്‍ നിന്ന് റെയില്‍വേ ലൈനിന് സമാന്തരമായി തമ്പാനൂര്‍ ഓവര്‍ബ്രിഡ്ജ് ഭാഗത്തേക്കുള്ള റോഡ് ശ്രീകണ്ഠേശ്വരം ഭാഗത്ത് പൂര്‍ണ്ണമായും വെള്ളത്തിനടയിലായി. ഇവിടെ മിക്കവീടുകളിലും വെള്ളം കയറി. ഉയര്‍ന്ന സ്ഥലങ്ങളില്‍ നിന്ന് ഒഴുകിവന്ന മലിനജലവും മഴവെള്ളവുമാണ് വെള്ളപ്പൊക്കത്തിന് ഇടയാക്കിയത്. വീടുകളിലും റോഡരികിലും പാര്‍ക്ക് ചെയ്തിരിന്ന കാറുകളും വെള്ളത്തിനടിയിലായി.
മഴയോടൊപ്പം ആഞ്ഞുവീശിയ കാറ്റില്‍ നിരവധി സ്ഥലങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം ഏറെ നേരം തടസപ്പെട്ടു. കുളത്തറ മരുതൂര്‍ക്കോണം, മരുതംകുഴി പിടിപി നഗര്‍, കുറവന്‍കോണം ജംഗ്ഷന്, കൈതമുക്ക്, വെള്ളയമ്പലം ജവഹര്ബാലഭവന് സമീപം, കനകക്കുന്ന്, കുഞ്ചാലുംമൂട് ശാസ്ത്രി നഗര്‍, കാലടി, കരമന ശങ്കര്നഗര്റോഡ്, മുട്ടത്തറ പരുത്തിക്കുഴി, സെക്രട്ടറിയേറ്റ്, കേശ—വദാസപുരം, കവടിയാര്‍ എന്നിവിടങ്ങളിലാണ് മരം വീണ് ഗതാഗതം തടസപ്പെട്ടത്. നാശനഷ്ടങ്ങള്‍ വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍മാരോട് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.