വണ്ടിത്താവളം: പട്ടഞ്ചേരി പഞ്ചായത്തില്‍ വെള്ളമില്ലാത്തതുമൂലം അറുപേതേക്കര്‍ നെല്‍പ്പാടം നടീല്‍ നടത്താന്‍ കഴിയാതെ കര്‍ഷകര്‍ വലയുന്നു. കനാല്‍വെള്ളത്തെ ആശ്രയിച്ചു കൃഷിയിറക്കുന്ന മേല്‍പ്പാടങ്ങളാണിത്. കഴിഞ്ഞവര്‍ഷങ്ങളില്‍ മഴ ശക്തമായിരുന്നതിനാല്‍ പാടങ്ങള്‍ ഉഴുതുമറിക്കുന്നതിനു ആവശ്യമായ നനവുണ്ടായിരുന്നു. എന്നാല്‍ നിലവില്‍ കാലവര്‍ഷം തുടങ്ങി ഒന്നരമാസമായിട്ടും ആവശ്യത്തിനു മഴയുണ്ടാകാത്തതു കര്‍ഷകരെ ബുദ്ധിമുട്ടിലാക്കുകയാണ്. പാറക്കാട്ടുച്ചള്ള, മേപ്പാടം, നന്ദിയോട്, അയ്യന്‍വീട്ടുചള്ള, വെള്ളപ്പാട്ടുചള്ള, മുട്ടിച്ചിറ, ഇടയകൊളുമ്പ്, മാമ്പള്ളം ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ ഞാറുപറിച്ചു നടാന്‍ കഴിയാത്ത സ്ഥിതിയാണ്.
28 ദിവസത്തില്‍ പറിച്ചുനടേണ്ട ഞാറ് 45 ദിവസമായി മൂപ്പെത്തിയ നിലയിലാണ്. ഏന്തല്‍പ്പാലം-ഇടയന്‍കുളമ്പ് ബ്രാഞ്ച് കനാല്‍ വഴിയാണ് മേല്‍പ്പറഞ്ഞ സ്ഥലങ്ങളില്‍ വെള്ളം ലഭിച്ചിരുന്നത്. ഉഴവുകൂലി, വിത്ത്, പണിക്കൂലി എന്നിവയ്ക്കായി ഏക്കറിന് അയ്യായിരത്തോളം രൂപ ചെലവഴിച്ചുകഴിഞ്ഞു. ഇരുപതുവര്‍ഷംമുമ്പ് ആവശ്യത്തിനു മഴ ലഭിച്ചിരുന്നതിനാല്‍ ജൂണ്‍, ജൂലൈമാസങ്ങളില്‍ ആളിയാര്‍ വെള്ളം ആവശ്യമില്ലെന്നു ചിറ്റൂര്‍പുഴ ജലസേചനവകുപ്പ് അധികൃതര്‍ തമിഴ്‌നാടുമായി കരാര്‍ ഉണ്ടാക്കിയിരുന്നു.
ആളിയാറില്‍ ജലനിരപ്പ് പതിവില്‍ കൂടുതലാകുന്നതിനാല്‍ ചിറ്റൂര്‍ പുഴയിലേക്ക് ഇറക്കിയ വെള്ളം മൂലത്തറ ഇടതുകനാല്‍വഴി പട്ടഞ്ചേരിയിലെ കൃഷിക്കു വെള്ളം ലഭിച്ചിരുന്നത് ഒന്നാംവിളയ്ക്കു സഹായമായിരുന്നു. പ്രദേശത്തെ മുപ്പതോളം കര്‍ഷകരാണ് നടീലിന് വെള്ളം ലഭിക്കാതെ ദുരിതത്തിലായിരിക്കുന്നത്.രണ്ടാംവിളയ്ക്ക് വെള്ളം ലഭിക്കാതെ ഉണങ്ങി നിരവധിതവണ നെല്‍കൃഷി നശിക്കുന്ന കര്‍ഷകര്‍ക്ക് ഒന്നാംവിളപോലും നടത്താന്‍ കഴിയില്ലെന്നത് ഈ മേഖലയില്‍ തുടര്‍ന്നുപോകാന്‍ കഴിയില്ലെന്ന ചിന്താഗതിയിലാണ്.
അടുത്ത സീസണില്‍ ഭൂമി ഇതരകൃഷിക്ക് പാട്ടത്തിനു നല്കാനും തയാറെടുത്തു വരികയാണ്. കാര്‍ഷികമേഖലയ്ക്ക് സര്‍ക്കാര്‍ എല്ലാവര്‍ഷവും പ്രത്യേകം പാക്കേജ് വാഗ്ദാനം നല്കാറുണ്ടെങ്കിലും ബന്ധപ്പെട്ട വകുപ്പ് അധികൃതര്‍ എക്കാലവും അവഗണനാനയമാണ് പിന്തുടര്‍ന്നു വരുന്നതെന്നുമുള്ള കര്‍ഷകരുടെ ആരോപണം ശക്തമാണ്.മൂപ്പെത്തിയ ഞാറുപറിച്ചു നടുന്നതിനായി അടിയന്തിരമായി മൂലത്തറ ഇടതുകനാലില്‍ വെള്ളം വിടുന്നതിനു നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ജലസേചന വകുപ്പ് ജില്ലാ അധികൃതര്‍ക്കും കളക്ടര്‍ക്കും നിവേദനം നല്കുന്നതിനുള്ള ഒരുക്കത്തിലാണ്.