മാനസാന്തരപ്പെടാത്ത നഗരസഭയും, തുറക്കാത്ത ഫിഷ്മാര്‍ക്കറ്റും

tcr-fishmarketനഗരസഭയുടെ പ്ലാറ്റിനം ജൂബിലി സ്മരണക്കായി നിര്‍മിച്ച  ആധുനിക ഫിഷ് മാര്‍ക്കറ്റാണ് കെടുകാര്യസ്ഥതയുടെ പ്രതീകമായി മാര്‍ക്കറ്റില്‍ സ്ഥിതിചെയ്യുന്ന കെട്ടിട സമുച്ചയം.  കുറെയേറെ അവകാശവാദങ്ങളും പ്രതീക്ഷകളും നല്‍കി കെട്ടിപ്പൊക്കിയ ഈ കെട്ടിടം വ്യാപാരികള്‍ക്കും നാട്ടുകാര്‍ക്കും സമ്മാനിച്ചത് കണ്ണീരിന്റെ നീറുന്ന ഓര്‍മകള്‍ മാത്രമാണ്. ഇതില്‍ നിന്ന് അധികാരികള്‍ സ്വന്തമാക്കിയത് സ്വന്തം നേട്ടങ്ങളാണ്. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിപണം ഉപയോഗിച്ച് നഗരസഭ നിര്‍മിച്ച കെട്ടിടമാണ് ആധുനിക ഫിഷ്മാര്‍ക്കറ്റ്. ചന്തയില്‍ മാംസ മാര്‍ക്കറ്റിനോട് ചേര്‍ന്നാണ് രണ്ടകോടി രൂപ ചെലവഴിച്ച് 7300 സ്ക്വയര്‍ഫീറ്റില്‍ ഫിഷ് മാര്‍ക്കറ്റ് നിര്‍മിച്ചത്.

നേരത്തെ സൂചിപ്പിച്ചതുപോലെ നഗരസഭയുടെ പ്ലാറ്റിനം ജൂബിലുടെ സ്മാരകമായാണ് ഫിഷ്മാര്‍ക്കറ്റിന്റെ നിര്‍മാണം. മാര്‍ക്കറ്റ് നിര്‍മാണം കഴിഞ്ഞ് മാര്‍ക്കറ്റിലെ മുറികള്‍ ലേലത്തിനെടുക്കാന്‍  മത്സ്യവ്യാപാരികള്‍  വീടിന്റെ ആധാരങ്ങളും കെട്ട് താലിയും പണയപ്പെടുത്തി വന്‍ തുകനല്‍കി. അവസാനം വ്യാപാരികള്‍ വഴിയാധാരമായതാണ് ആധുനീക ഫിഷ് മാര്‍ക്കറ്റ് നല്‍കുന്ന അനുഭവ പാഠം. നഗരസഭാധികൃതരുടെ മോഹന വാഗ്ദാനങ്ങളില്‍ സ്വപ്‌നങ്ങള്‍ ഏറെ കണ്ടവര്‍ക്ക് നിരാശയായിരുന്നു അവസാന ഫലം. ഇതിനു കാരണം അധികൃതരുടെ പിടിപ്പുകേടും ദീര്‍ഘ വീക്ഷണമില്ലായ്മയും. ലക്ഷകണക്കിന് രൂപ കെട്ടിവെച്ചാണ്്് കച്ചവടക്കാര്‍ പലരും സ്റ്റാളുകള്‍ വാടകക്കെടുത്തത്്, എന്നാല്‍ കച്ചവടം നടത്താനാകാത്ത അവസ്ഥ വന്നതോടെ ഇവര്‍ക്ക് കടം പെരുകി ജീവിതം വഴിമുട്ടുന്ന അവസ്ഥയിലായി. എന്നിട്ടും ഇതൊന്നും കണ്ടതായി നടിക്കാത്ത നഗരസഭ അധികൃതരുടെ അലംഭാവമാണ് ഏറെ ദുഃഖകരം.

ഫിഷ് മാര്‍ക്കറ്റ് യാഥാര്‍ഥ്യമായാല്‍ ഇരിങ്ങാലക്കുട മത്സ്യപഴയകാല ചന്തയുടെ പ്രതാപകാലത്തേക്ക് തിരിച്ചുവരുമെന്ന നഗരസഭ അധികൃതരുടെ പ്രലോഭനത്തില്‍ പെട്ടത് വന്‍ ചതിയായിപ്പോയെന്നാണ് ഇവരുടെ വിലാപം. നാഷണല്‍ ഫിഷറീസ് ഡെവലപ്‌മെന്റ് കോര്‍പറേഷന്റേയും കേരള സ്റ്റേറ്റ് കോസ്റ്റല്‍ ഏരിയ ഡെവലപ്‌മെന്റ് കോര്‍പറേഷന്റേയും നേതൃത്വത്തില്‍ പണിതുയര്‍ത്തിയ ആധുനിക ഫിഷ് മാര്‍ക്കറ്റാണ്് ഇത്തരത്തില്‍ നഗരസഭ അധികൃതരുടെ പിടിപ്പ്‌കേട് മൂലം നശിച്ചുകൊണ്ടിരിക്കുന്നത്. 15 മാസം കൊണ്ട് ഫിഷ് മാര്‍ക്കറ്റിന്റെ പണി പൂര്‍ത്തീകരിച്ച് ഉദ്ഘാടനം നടത്താന്‍ നഗരസഭ അധികൃതര്‍ കാണിച്ച ധൃതി പിന്നീടങ്ങോട്ട് കണ്ടില്ല. വന്‍ തുകക്ക് മുറികള്‍ ലേലം ചെയ്ത കച്ചവടക്കാര്‍ക്ക് കച്ചവടം ചെയ്യുന്നതിന്് വേണ്ടി പിന്നേയും കാത്തിരിക്കേണ്ടിവന്നതു മാസങ്ങളോളം.

അനുബന്ധ സൗകര്യങ്ങള്‍ ഒന്നും തന്നെ ഒരുക്കിക്തുമില്ല. ഒടുവില്‍ കച്ചവടം തുടങ്ങി കുറച്ച്‌നാള്‍ കഴിഞ്ഞതോടെ മൊത്ത കച്ചവടക്കാരുമായി തര്‍ക്കം തുടങ്ങി. ഇത് പരിഹരിക്കാന്‍ നഗരസഭ അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കാതെ ഗാലറിയിലിരുന്ന് കളികണ്ടു. ഇതിനിടയില്‍ കടം പെരുകി ജീവിതം വഴിമുട്ടിയ അവസ്ഥയിലായ ചിലര്‍ വാടകക്കെടുത്ത സ്റ്റാളുകള്‍ നഗരസഭക്ക് തിരിച്ച് നല്‍കിയപ്പോള്‍, യാതൊരു നാണവുമില്ലാതെ മുഴുവന്‍ വാടകയും ഈടാക്കിയെന്ന് ചില്ലറ കച്ചവടക്കാര്‍ പരിതപിക്കുന്നു.

ഫിഷ് മാര്‍ക്കറ്റ് കെട്ടിടം കച്ചവടമില്ലാതെ ഉപയോഗശൂന്യമായതോടെ കെട്ടിടത്തില്‍ ഉപയോഗിച്ചിരുന്ന ഷട്ടറുകളും മറ്റും തുരുമ്പെടുത്ത് നശിക്കുകയാണ്. ഫിഷ് മാര്‍ക്കറ്റിന്റെ വൈദ്യുതി ബന്ധം വൈദ്യുതി ബില്ല് അടക്കാത്തതിന്റെ പേരില്‍ കെഎസ്ഇബി വിച്ഛേദിച്ചിരുന്നു. നഗരസഭ അധികൃതര്‍ ബില്‍ സംഖ്യ അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതാണ് മാര്‍ക്കറ്റിലെ വൈദ്യുതിബന്ധം വിച്ഛേദിക്കാനുള്ള കാരണം.

മഴവെള്ള സംഭരണിയില്‍ മരം മുളച്ചാല്‍..
പച്ചക്കറി മാര്‍ക്കറ്റിനു കിഴക്കു വശത്തുള്ള കെട്ടിടത്തിനു സമീപമുള്ള മഴവെള്ള സംഭരണി കാട് കയറി നശിച്ചുമാത്ര മല്ല, ഇതിനായി സ്ഥാപിച്ച സിന്റക്‌സ് ടാങ്കിനുള്ളില്‍ നിന്നും വലിയ മരം വളര്‍ന്നു തുടങ്ങി. ഇത് സ്ഥാപിച്ചതിനു ശേഷം ആരും ഇങ്ങോട്ടു തിരിഞ്ഞു നോക്കുക പോലും ചെയ്യുന്നില്ല എന്നുള്ളതിനുള്ള തെളിവാണിത്. അവസാനം ഈ മഴവെള്ള സംഭരണിക്കു സമീപം മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന ഇടമായും മാറി.

Related posts