മാര്‍ട്ടിന്‍ പ്രക്കാട്ടിന് സംസ്ഥാനഅവാര്‍ഡ്: ചങ്ങനാശേരിക്ക് അഭിമാനത്തിളക്കം

ALP-MARTINചങ്ങനാശേരി:  ചാര്‍ലി എന്ന ചലച്ചിത്രത്തിന്റെ സംവിധാനത്തിലൂടെ സംസ്ഥാനഅവാര്‍ഡ് നേടിയ മാര്‍ട്ടിന്‍ പ്രക്കാട്ട് ചങ്ങനാശേരിക്ക് അഭിമാനമായി. ചാര്‍ലിക്ക് എട്ട് അവാര്‍ഡുകളാണ് ലഭിച്ചത്. ചലച്ചിത്ര സംവിധാനരംഗത്ത് നവാഗതനായ മാര്‍ട്ടിന്‍ തന്റെ മൂന്നാമത്തെ ചിത്രമായ ചാര്‍ലിയിലൂടെയാണ് അഭിമാനനേട്ടം സ്വന്തമാക്കിയത്. മമ്മൂട്ടി നായകനായ ബെസ്റ്റ് ആക്ടറായിരുന്നു ആദ്യ ചിത്രം.

മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനായ എബിസിഡിയായിരുന്നു രണ്ടാം ചിത്രം. മൂന്നാം ചിത്രമായ ചാര്‍ലിക്ക് ലഭിച്ച അംഗീകാരം അപ്രതീക്ഷിതമായിരുന്നുവെന്നു ചങ്ങനാശേരി പ്രക്കാട്ടന്‍ കുടുബവീട്ടില്‍ വച്ച് മാര്‍ട്ടിന്‍ മാധ്യമങ്ങളോട് പറഞ്ഞു. ദുല്‍ഖര്‍ സല്‍മാനും പാര്‍വതിയുമായിരുന്നു ചാര്‍ലിയിലെ പ്രധാനകഥാപാത്രങ്ങള്‍.

ദുല്‍ഖര്‍ സല്‍മാന് അവാര്‍ഡ് ലഭിച്ചതാണ് തനിക്ക് ഏറെ  ആഹ്ലാദമായതെന്നു മാര്‍ട്ടിന്‍  പ്രക്കാട്ട് പറഞ്ഞു. ടീം വര്‍ക്കിന് ലഭിച്ച അംഗീകാരമായാണ് അവാര്‍ഡുകളെ കാണുന്നതെന്നും ഈ ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്ത കല്പനഅവാര്‍ഡിന്റെ സന്തോഷം പങ്കിടാനില്ലാത്തതില്‍ ദുഃഖമുണ്ടെന്നും മാര്‍ട്ടിന്‍ കൂട്ടിച്ചേര്‍ത്തു. അവാര്‍ഡ് വാര്‍ത്ത ചങ്ങനാശേരി അങ്ങാടി പ്രക്കാട്ട് വീടിനെസന്തോഷത്തിലഴ്ത്തി. പിതാവ് പി.ജെ. സെബാസ്റ്റ്യന്‍, മാതാവ് തങ്കമ്മ, ഭാര്യ: മഞ്ജു, മക്കളായ ദാവീദ്, ജോഷ്വാ, റബേക്ക എന്നിവര്‍ മധുരം പങ്കുവച്ച് ആഹ്ലാദം പങ്കുവച്ചു.

മാര്‍ട്ടിന്‍ പ്രക്കാട്ടിന് ലഭിച്ച അവാര്‍ഡ് കലാ സാംസ്കാരിക രംഗത്ത് ഏറെ സ്ഥാനമുള്ള ചങ്ങനാശേരിക്ക് അംഗീകാരമായി. സി.എഫ്. തോമസ് എംഎല്‍എ, മുനിസിപ്പല്‍ ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ മാത്യു മണമേല്‍ എന്നിവര്‍ വസതിയിലെത്തി മാര്‍ട്ടിനെഅനുമോദിച്ചു. മാര്‍ട്ടിന് ലഭിച്ച അംഗീകാരം ചങ്ങനാശേരിയുടെ യശസ് ഉയര്‍ത്തിയതായി ഇരുവരും പറഞ്ഞു.

Related posts