മാള്‍ട്ട പനി: കന്നുകാലികളെ മണ്ണുത്തിയിലെ കേന്ദ്രത്തിലേക്കു മാറ്റും

cowമണ്ണാര്‍ക്കാട്: ഏറെ ആശങ്ക പടര്‍ത്തിയ കന്നുകാലികളിലെ ബ്രൂസെലോസിസ് (മാള്‍ട്ട) രോഗബാധയെക്കുറിച്ചു ചര്‍ച്ചചെയ്യുവാന്‍ തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണകേന്ദ്രത്തില്‍ യോഗം ചേര്‍ന്നു. രോഗബാധയെക്കുറിച്ച് ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തിലാണു ഗവേഷണകേന്ദ്രം മേധാവി ഡോ. ജോസഫ് മാത്യുവിന്റെ നേതൃത്വത്തില്‍ ഇന്നലെ ഫാമില്‍ യോഗം ചേര്‍ന്നത്. രോഗബാധയുണ്ടെന്നു കണ്ടെത്തിയ 84 പശുക്കളെ ദയാവധത്തിനു വിധേയമാക്കണമെന്നു യോഗം തീരുമാനിച്ചിരുന്നു.

ഇതിനായി ഇവിടെനിന്നും കന്നുകാലികളെ തൃശൂര്‍ മണ്ണുത്തിയിലെ കേന്ദ്രത്തിലെത്തിക്കാനാണു പുതിയ തീരുമാനം. അനിമല്‍ വെല്‍ഫയര്‍ ബോര്‍ഡിന്റെ എതിര്‍പ്പു നിലനില്‍ക്കുന്നുണ്ടെങ്കിലും പ്രത്യേക സാഹചര്യം കണക്കിലെടുത്തു വാഹനത്തില്‍ കന്നുകാലികളെ കൊണ്ടുപോകാന്‍ കഴിയുമെന്നും യോഗം വിലയിരുത്തി. ഈ വിഷയം സംബന്ധിച്ച് ഒരു റിപ്പോര്‍ട്ട് അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിനു നല്‍കുവാനും യോഗം തീരുമാനിച്ചു. കന്നുകാലികളെ തിരുവിഴാംകുന്ന് ഫാമില്‍തന്നെ ദയാവധത്തിനു വിധേയമാക്കി കുഴിച്ചിടാനുള്ള തീരുമാനം നടപ്പിലാക്കാന്‍ കഴിയില്ല.

ഫാമിലെ കൂടുതല്‍ കന്നുകാലികളിലേക്കു രോഗം പിടിപെടാനുള്ള സാഹചര്യം വര്‍ധിപ്പിക്കാനേ ഇതുപകരിക്കൂ. രോഗം പിടിപെട്ട ഉടന്‍തന്നെ ഈ കന്നുകാലികളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. അതു പല മാധ്യമങ്ങളും മനസിലാക്കിയിട്ടില്ലെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.  കോട്ടോപ്പാടം പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് ഇല്ല്യാസ് യോഗത്തില്‍ അധ്യക്ഷതവഹിച്ചു. വെറ്ററിനറി ഡയറക്ടര്‍ ഡോ. ജോസഫ് മാത്യു, ഡോ. ഷിബു കൈമള്‍, ഡോ. ലത, ഡോ. മെറ്റില്‍ഡ, ഡോ. ട്രീസ, സുരേഷ്, ശേഖരന്‍, മറ്റു രാഷ്ട്രീയ സംഘടനാനേതാക്കള്‍ പങ്കെടുത്തു.

Related posts