മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും; ആദരസൂചകമായി ഞായറാഴ്ച ബാലരാമപുരത്ത് ഹര്‍ത്താല്‍

Javanബാലരാമപുരം:  മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ഭടന്‍ എന്‍.എസ്.ലെജുവിന്റെ മൃതദേഹം ഇന്ന് രാത്രി നാട്ടിലെത്തിക്കും.ബാലരാമപുരം ഐത്തിയൂര്‍ വാറുവിളാകത്ത് പുതുവല്‍ പുത്തന്‍ വീട്ടില്‍ പരേതനായ നെല്‍സന്റെയും സുലോചനയുടെയും മകന്‍ എന്‍.എസ്.ലെജു(24)വാണ് മരിച്ചത്.ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലെ  വനമേഖലയില്‍ വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു  ആക്രമണം.

അക്രമത്തില്‍ രണ്ടു കമോന്റോകള്‍ കൂടി മരണപ്പെട്ടിട്ടുണ്ട്.ഫത്തേസിംഗ്,ലക്ഷ്മണ്‍സിംഗ് എന്നിവരാണ് മരിച്ചത്.ഏറ്റുമുട്ടലില്‍ 15 ഭടന്‍മാര്‍ക്ക് പരിക്കേറ്റു. കോബ്രാ കമാന്റര്‍ പി.എസ്.യാദവ്,അസി.കമാന്റര്‍ യോഗേന്ദ്ര,എസ്.ഐ.രജിവീര്‍ സിംഗ്,ഹെഡ്‌കോണ്‍സ്റ്റബിള്‍ സന്തോഷ് തുടങ്ങിയവരുടെ നില ഗുരുതരമാണ്.സുക്മ ജില്ലയിലെ ബസ്താര കാടുകളില്‍ തെരച്ചില്‍ നടത്തുന്നതിനിടെയായിരുന്നു ആക്രമണം.ഇന്നലെ രാവിലെ പത്തിനാണ് വീട്ടുകാര്‍ക്ക് വിവരം ലഭിച്ചത്.ഇന്ന് രാത്രി പത്തരക്ക് തിരുവനന്തപുരത്ത് വിമാനം മാര്‍ഗ്ഗം എത്തുന്ന മൃതദേഹം പള്ളിപ്പുറം സി.ആര്‍.പി.എഫ് ക്യാമ്പിലേക്ക് കൊണ്ടു പോയ ശേഷം ബാലരാമപുരത്ത് എത്തിക്കും.

ലെജു പഠിച്ച ബാലരാമപുരം ഗവ.ഹയര്‍സെക്കന്ററി സ്കൂളില്‍ നാളെ രാവിലെ പൊതുദര്‍ശനത്തിന് വച്ച ശേഷം വീട്ടുവളപ്പില്‍ സംസ്ക്കരിക്കും.അഞ്ചു വര്‍ഷമായി സി.ആര്‍.പി.എഫില്‍ സേവനം അനുഷ്ഠിക്കുന്ന ലെജു ഏഴുമാസം മുമ്പാണ് മാവോവാദികളെ വേട്ടയാടുന്ന ബെറ്റാലിയന്‍ കോബ്‌റായില്‍ അംഗമായത്.കഴിഞ്ഞ മാസം നാലിന് 20 ദിവസത്തെ അവധി കഴിഞ്ഞ് മടങ്ങിയിരുന്നു.

അടുത്ത മാസം രണ്ടാം വര്‍ഷ ബിരുദപരീക്ഷ എഴുതാനായി നാട്ടിലെത്താനിരിക്കെയായിരുന്നു അന്ത്യം.ലെജു ജനിച്ച് നാല്‍പ്പത്തിയഞ്ചാം ദിനത്തില്‍ പിതാവ് മരണപ്പെട്ടതോടെ കൈത്തറി നെയ്ത്ത് തൊഴിലാളിയായ മാതാവ് സുലോചന കഷ്ടപ്പെട്ടാണ് ലെജുവിനെ പഠിപ്പിച്ചത്.ബുധനാഴ്ച വൈകുന്നേരം വീട്ടില്‍ വിളിച്ച് മാവോയിസ്റ്റ് വേട്ടക്ക് പോകുകയാണെന്നും പ്രാര്‍ഥിക്കണമെന്നും അമ്മയോട് ലെജു പറഞ്ഞിരുന്നു.പരേതനോടുള്ള ആദരസൂചകമായി ഞായറാഴ്ച ബാലരാമപുരത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.ലിനിയാണ് സഹോദരി.

Related posts