മീറ്റര്‍ ഘടിപ്പിക്കണമെന്ന് പോലീസ്; ഓട്ടോറിക്ഷ തൊഴിലാളികള്‍ തിരുവല്ലയിലും അടൂരും പ്രതിഷേധിച്ചു

alp-autotmeeterതിരുവല്ല: പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് നഗരത്തില്‍ ഓട്ടോറിക്ഷ തൊഴിലാളികള്‍ പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. നഗരത്തില്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതെ ഓടുന്ന ടൗണ്‍ പെര്‍മിറ്റുള്ള വാഹനങ്ങള്‍ക്കെതിരെ പോലീസ് നടപടിയാരംഭിച്ചതിന്റെ ഭാഗമായി ഇന്നലെ വിവിധ ഇടങ്ങളിലുള്ള  30 ഓളം ഡ്രൈവര്‍മാര്‍ക്കെതിരെ പോലീസ് പിഴചുമത്തിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഓട്ടോ തൊഴിലാളികള്‍ ഇന്നലെ വൈകുന്നേരം നഗരത്തില്‍ സംയുക്ത തൊഴിലാളി യൂണിയന്റെ ആഭിമുഖ്യത്തില്‍ പ്രകടനം നടത്തിയത്.

കെഎസ്ആര്‍ടി ബസ് ടെര്‍മിനലില്‍ നിന്നാരംഭിച്ച പ്രകടനത്തില്‍ നിരവധി തൊഴിലാളികള്‍ പങ്കെടുത്തു. തൊഴിലാളി യൂണിയന്‍ നേതാവ് വിശ്വംഭരന്‍ പ്രകടനം ഉദ്ഘാടനം ചെയ്തു. ബിഎംഎസ് നേതാവ് റമല്‍, സിഐടിയുസി പ്രതിനിധി ജോസ് എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് നടപടിയെന്നു പോലീസ് പറഞ്ഞു. കച്ചേരി പടിക്കല്‍ നടന്ന പരിശോധനയെ തുടര്‍ന്ന് ഗതാഗതം മണിക്കൂറുകള്‍ തടസപ്പെട്ടു.അടൂര്‍: മീറ്റര്‍ സ്ഥാപിക്കാത്ത ഓട്ടോറിക്ഷകള്‍ക്ക് പിഴ ചുമത്താന്‍ പോലീസ് ശ്രമിച്ചത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.

ഇന്നലെ രാവിലെ 10ന് അടൂര്‍ കെഎസ്ആര്‍ടിസി ജംഗ്ഷനിലെ ഓട്ടോ സ്റ്റാന്‍ഡിലെത്തിയ പോലീസ് മീറ്റര്‍ ഘടിപ്പിക്കാത്തവര്‍ക്ക് പിഴ ഈടാക്കാന്‍ തുടങ്ങി. തൊഴിലാളികള്‍ എതിര്‍പ്പുമായി രംഗത്തെത്തി. എതിര്‍പ്പ് ശക്തമായതോടെ പിഴ ഈടാക്കാനുള്ള നീക്കത്തില്‍ നിന്ന് പോലീസ് തത്കാലം പിന്‍വാങ്ങുകയായിരുന്നു. എന്നാല്‍ വൈകുന്നേരം വീണ്ടും പോലീസ് സ്റ്റാന്‍ഡിലെത്തി നടപടികള്‍ തുടങ്ങിയതോടെ തൊഴിലാളികള്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിനു ശേഷം നടന്ന യോഗം സിപിഎം അടൂര്‍ ഏരിയാ സെക്രട്ടറി പി.ബി. ഹര്‍ഷകുമാര്‍ ഉദ്ഘാടനം ചെയ്തു. ഓട്ടോറിക്ഷാ തൊഴിലാളി യൂണിയന്‍ (സിഐടിയു) ഏരിയാ പ്രസിഡന്റ് റോഷന്‍ ജേക്കബ് അധ്യക്ഷത വഹിച്ചു.

സിഐടിയു ഏരിയാ സെക്രട്ടറി പി. രവീന്ദ്രന്‍, മഹേഷ്, മധു, അഖില്‍, രാമരാജന്‍, നടരാജന്‍ എന്നിവര്‍ പ്രസംഗിച്ചു. ഓട്ടോറിക്ഷകള്‍ക്ക് മീറ്റര്‍ സ്ഥാപിക്കണമെന്ന അറിയിപ്പ് നല്‍കാതെയാണ് മീറ്റര്‍ ഉണ്ടെങ്കിലേ ഓടാന്‍ അനവദിക്കൂവെന്ന തീരുമാനം പോലീസ് സ്വീകരിച്ചതെന്ന് തൊഴിലാളികള്‍ പറഞ്ഞു. അടൂര്‍: മീറ്റര്‍ ഘടിപ്പിക്കാത്തിന്റെ പേരില്‍ ഓട്ടോ തൊഴിലാളികള്‍ക്ക് പിഴ ചുമത്തിയതിന് അടൂര്‍ പോലീസ് സ്റ്റേഷനിലെത്തി ചോദ്യം ചെയ്തതിനും അഡീഷനല്‍ എസ്‌ഐയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിന്മേലും ഓട്ടോറിക്ഷ തൊഴിലാളി നേതാവിനെതിരെ കേസെടുത്തു.

സിപിഎം നേതാവും ഓട്ടോറിക്ഷാ തൊഴിലാളി യൂണിയന്‍ ഏരിയ പ്രസിഡന്റുമായ റോഷന്‍ ജേക്കബിനെതിരെയാണ് അടൂര്‍ പോലീസ് കേസെടുത്തത്. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം മീറ്ററില്ലാത്ത ഓട്ടോറിക്ഷകള്‍ പരിശോധിച്ച് പിഴ ഈടാക്കണമെന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് പോലീസ് അടൂരില്‍ വ്യാപക പരിശോധന നടത്തിയത്. അഡീഷണല്‍ എസ്‌ഐ റിജില്‍ എം. തോമസിനെ ഭീഷണിപ്പെടുത്തിയതായാണ് പരാതി.

Related posts