മീശപ്പുലിമല നയനമനോഹരം; പക്ഷേ, സുരക്ഷാ സംവിധാനങ്ങളില്ല

meesaമൂന്നാര്‍:  മീശപ്പുലിമലയില്‍ വേണ്ടത്ര സുരക്ഷാസംവിധാനങ്ങളില്ലാത്ത് വിനോദസഞ്ചാരികള്‍ക്ക് ഭീഷണിയാവുന്നു. കഴിഞ്ഞ ദിവസം നടന്ന അപകടം ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇവിടെയെത്തിയ വിനോദസഞ്ചാരിയായ യുവാവിനു അപകടം സംഭവിച്ച ശേഷം ഒമ്പതു മണിക്കൂറിനു ശേഷമാണ് ആശുപത്രിയിലെത്തിക്കാനായത്. രാവിലെ 10 നു അപകടത്തില്‍പ്പെട്ട് കാല്‍ ഒടിഞ്ഞു തൂങ്ങിയിട്ടും ഏറ്റവും അടുത്ത കേന്ദ്രമായ മൂന്നാറിലെ ടാറ്റാ ജനറല്‍ ആശുപത്രിയില്‍ എത്തിക്കാനായത് വൈകിട്ട് എഴോടെയായിരുന്നു.

പശ്ചിമഘട്ട മലനിരകളിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടിയായ മീശപ്പുലിമലയിലെ വിനോദസഞ്ചാര കേന്ദ്രം പ്രവര്‍ത്തിക്കുന്നത് കേരള ഫോറസ്റ്റ് ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്റെ കീഴിലാണ്. സമുദ്രനിരപ്പില്‍ നിന്നും 8661 അടി ഉയരമുള്ള മീശപ്പുലിയിലെ മലനിരകള്‍ അത്യന്തം അപകടം നിറഞ്ഞതാണ്. പാക്കേജ് അടിസ്ഥാനത്തിലാണ് വിനോദ സഞ്ചാരികള്‍ക്ക് ഇവിടെ എത്താനാവുക.

മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്ക് കെഎഫ്ഡിസിയുടെ പ്രത്യേക ടെന്റിലാണ് താമസമൊരുക്കുന്നത്. മൂന്നാറില്‍ നിന്നും 32 കിലോമീറ്റര്‍ അകലെയുള്ള മീശപ്പുലി മലയില്‍ എത്തണമെങ്കില്‍ അരുവിക്കാട് എസ്റ്റേറ്റില്‍ നിന്നും കാനനയാത്രയാണ് ആശ്രയം. അപകടം സംഭവിച്ചാല്‍ പ്രാഥമിക ചികിത്സകള്‍ നടത്തുന്നതുള്‍പ്പെടെയുള്ള സൗകര്യങ്ങളുടെ അഭാവം തിരിച്ചടിയാണ്. മൂന്നാറില്‍ നിന്നു 32 കിലോമീറ്റര്‍ മാത്രമാണ് അകലമുള്ളതെങ്കിലും അത്യാഹിതം നടന്നു കഴിഞ്ഞാല്‍ പെട്ടെന്ന് ആശുപത്രിയിലെത്തിക്കുവാന്‍ മണിക്കൂറുകള്‍ വേണം.

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയുള്ള ഉപകരണങ്ങളില്ലാത്തതും അപകട സാധ്യത രൂക്ഷമാക്കുന്നു.മൂന്നാറില്‍ ഫയര്‍ ഫോഴ്‌സ് എത്തിയ ശേഷം മാത്രമമാണ് യുവാവിനെ മലനരികളില്‍ നിന്നും റോഡിലേക്കെത്തിക്കാനായത്.മലനിരകളിലൂടെയും കാട്ടിലൂടെയും യാത്ര ചെയ്യേണ്ടി വരുന്നതിനാലാണിത്.

ഉയര്‍ന്ന പ്രദേശമായതിനാല്‍ അന്തരീക്ഷത്തിലെ വ്യതിയാനവും സഞ്ചാരികളുടെ ആരോഗ്യത്തെ ബാധിക്കാനിടയുണ്ട്. വന്യജീവികളുടെ സാന്നിധ്യമുള്ള കാടുകളിലും മലനിരകളിലും അനുഭവസമ്പത്തുള്ളവര്‍ക്കു മാത്രമേ ചെല്ലാനാവൂ.എന്നാല്‍ ഇതിനു പരീശീലനം ലഭിച്ചവര്‍ വളരെ കുറവാണ്. പലപ്പോഴും അനുഭവമില്ലാത്ത ഗൈഡുകളാണ് സഞ്ചാരികള്‍ക്ക് വഴികാട്ടിയാവുന്നത്. കെഎഫ്ഡിസിയ്ക്കാണ് ചുമതലയെങ്കിലും സ്വകാര്യ ഏജന്‍സികളാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നതെന്നതും അപകട സാധ്യത ഉണര്‍ത്തുകയാണ്. സാമ്പത്തിക ലാഭം ലക്ഷ്യം വച്ച് പ്രവര്‍ത്തിക്കുന്ന ഇവര്‍ വേണ്ടത്ര സുരക്ഷയൊരുക്കാതെയാണ് സഞ്ചാരികളെ ഇവിടേക്കെത്തിക്കുന്നത്.

Related posts