മുക്കുപണ്ടം പണയംവച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്: പ്രതിക്കായി അന്വേഷണം ശക്തം

KKD-RUPEESപാലാ: നഗരത്തിലെ പ്രധാന ഷെഡ്യൂള്‍ഡ് ബാങ്കിന്റെ ശാഖയില്‍ മുക്കുപണ്ടം പണയംവച്ച് തട്ടിപ്പ് നടത്തിയ യുവാവിനായി പോലീസ് അന്വേഷണം ശക്തമാക്കി.  പാലാ മുള്ളനാല്‍ യെതിന്‍ സജിയെയാണ്് മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസില്‍ പൊലീസ് തിരയുന്നത്. കിഴതടിയൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ അരുണാപുരം ശാഖയില്‍ നിന്നും  ഏഴുതവണയായി മുക്കുപണ്ടം പണയംവച്ച് 4.99 ലക്ഷം രൂപയാണ് തട്ടിയെടുത്തത്.  തങ്കത്തെ വെല്ലുന്ന മുക്കുപണ്ടമാണ് ഇയാള്‍ പണയത്തിനായി കൊണ്ടുവന്നതെന്ന് പോലീസ് പറഞ്ഞു. ഹാള്‍മാര്‍ക്ക് മുദ്രയുള്ളതാണ് മുക്കുപണ്ടങ്ങള്‍. പ്രത്യക്ഷത്തില്‍ തനി സ്വര്‍ണ്ണ മെന്ന് തോന്നുന്ന ഇവ മുക്കുപണ്ടമാണെന്ന് തിരിച്ചറിയാന്‍ ബാങ്കിലെ സ്വര്‍ണ്ണ പരിശോധകര്‍ക്കും സാധിച്ചിരുന്നില്ല.

പരിശോധകന്റെ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് ബാങ്ക് പണയം സ്വീകരിച്ച് പണം നല്‍കിയത്.   വിലകൂടിയ ബുള്ളറ്റില്‍  കഴുത്തില്‍ കിടന്ന സ്വര്‍ണ്ണമാല ഊരി  പണയത്തിന് നല്‍കിയപ്പോള്‍ ജീവനക്കാര്‍ക്ക് സംശയമൊന്നും തോന്നിയിരുന്നില്ല. പരിശോധനകന്‍ ഇല്ലെന്നറിഞ്ഞിട്ടും മറ്റൊരു ബ്രാഞ്ചില്‍ നിന്ന് പരിശോധകന്‍ എത്തും വരെ യെതിന്‍ കാത്തുനിന്നു. ഇയാളുടെ ക്ഷമയും പണം കൈപ്പറ്റുന്നതിനായുള്ള  തിടുക്കവും നിരീക്ഷിച്ച ബ്രാഞ്ച് മാനേജര്‍ക്ക് യെതിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് ബ്രാഞ്ച് മാനേജര്‍ പണയ ഉരുപ്പടിയില്‍  നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്.  പ്രതിയായ യെതിന്‍ സജി ഇപ്പോള്‍ ഒളിവിലാണ്. യെതിന്‍ തന്നെയാണ്  ഓരോ തവണയും പണയം വയ്ക്കാന്‍ എത്തിയിരുന്നത്. വീട്ടിലുള്ളവരുടെ പേരിലും  ഇയാള്‍ മുക്കുപണ്ടം പണയം വച്ച്  പണം വാങ്ങിയിട്ടുണ്ട്.

ബാങ്ക് അധികൃതര്‍ ബന്ധപ്പെട്ട ജീവനക്കാരില്‍  നിന്നും പണം ഈടാക്കാന്‍ ശ്രമിക്കുന്നുണ്ട്. പണയത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കിയ സ്വര്‍ണ്ണ പരിശോധകനില്‍നിന്നും ബാങ്ക് പണം ഈടാക്കും. . ഹാള്‍മാര്‍ക്ക് മുദ്രയുള്ള മുക്കുപണ്ടത്തിനു പിന്നില്‍ വന്‍ റാക്കറ്റാണെന്നും പണയത്തട്ടിപ്പ് നടത്തുന്ന സംഘത്തിലെ ഒരു കണ്ണി മാത്രമാണ് ഈ യുവാവെന്നുമാണ് നിഗമനം . സംഭവം പുറത്തായതോടെ സ്വര്‍ണ്ണ വായ്്്പ നല്‍കുന്ന ബാങ്കുകളും സ്ഥാപനങ്ങളും ആശങ്കയിലാണ്. തങ്ങളും ഇത്തരത്തില്‍ വഞ്ചിക്കപ്പെട്ടിരിക്കുമോ എന്ന ഭീതിയിലാണ് ജീവനക്കാര്‍. ഒന്നിലധികംം ബാങ്കുകള്‍ സ്വര്‍ണ്ണ പരിശോധന നടത്തുന്ന അപ്രൈസര്‍മാരുടെ മേലെയും ഈ സംഭവത്തോടെ സംശയത്തിന്റെ നിഴല്‍ വീണിട്ടുണ്ട്.

Related posts