സെബി മാത്യു
ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾക്കെതിരേ സമരം കൂടുതൽ ശക്തമാക്കൻ കർഷക സംഘടനകൾ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഡൽഹിയിൽ ട്രാക്ടർ റാലി നടത്താൻ കിസാൻ മസ്ദൂർ സംഘർഷ് സമിതി തീരുമാനിച്ചു.
അമൃത്സറിൽനിന്ന് എഴുനൂറോളം ട്രാക്ടറുകളുമായി കർഷകർ ഡൽഹി- കുണ്ട്ലി അതിർത്തിയിലേക്കു തിരിച്ചിട്ടുണ്ട്.
ദേശീയപാതകൾ തടയുന്നതിനു പുറമേ രാജ്യവ്യാപകമായി അനിശ്ചിതകാല ട്രെയിൻ തടയൽ സമരം നടത്താൻ സംഘടനകൾ തീരുമാനിച്ചു. ജയ്പുർ-ഡൽഹി, ആഗ്ര-ഡൽഹി ദേശീയപാതകൾ ഇന്ന് ഉപരോധിക്കും.
തിങ്കളാഴ്ച രാജ്യവ്യാപകമായി ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധ റാലികളും ബിജെപി ഓഫീസുകളിലേക്ക് മാർച്ചും നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഡിസംബർ 15ന് മുംബൈയിൽ വലിയ പ്രക്ഷോഭം നടക്കും. ഡിസംബർ 15ന് പശ്ചിമബംഗാളിൽ രാജ്ഭവൻ മാർച്ച് നടക്കുമെന്നും കർഷക നേതാക്കൾ വ്യക്തമാക്കി.
സർക്കാർ പാസാക്കിയ നിയമം പിൻവലിക്കണമെന്നും കർഷകർ ചൂണ്ടിക്കാട്ടുന്ന 26 വിളകൾക്ക് താങ്ങുവില പ്രഖ്യാപിക്കണമെന്നും ഹരിയാനയിൽനിന്നുള്ള ഭാരതീയ കിസാൻ യൂണിയൻ ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ എല്ലാ കർഷകരോടും റിലയൻസിന്റെ ജിയോ മൊബൈൽ ഫോണ് നന്പറുകൾ ഉപേക്ഷിച്ച് മറ്റു മൊബൈൽ കന്പനികളുടെ സേവനം ഉപയോഗിക്കാനും നിർദേശിച്ചിട്ടുണ്ട്.
നിയമങ്ങൾ പിൻവലിക്കാതെ സമരത്തിൽ നിന്നു പിന്മാറില്ലെന്നു സർക്കാരുമായുളള ചർച്ചകളിൽ പലതവണ പങ്കെടുത്ത ഹരിയാന ബികെയു പ്രസിഡന്റ് ഗുർണാം സിംഗ് ചരൂണി പറഞ്ഞു.
കേന്ദ്ര ട്രേഡ് യൂണിയനുകളും സംയുക്തമായി കർഷക സമരത്തിന് പിൻതുണ പ്രഖ്യാപിച്ചു. കർഷക പ്രക്ഷോഭത്തെ ഒരു പഞ്ചാബ് സമരം മാത്രമായി കണക്കാക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും കേന്ദ്ര ട്രേഡ് യൂണിയൻ ഇന്നലെ ഇറക്കിയ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.
കർഷകരുടെ എല്ലാ ആവശ്യങ്ങളും സർക്കാർ പരിഗണിക്കുമെന്നാണു കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ ഇന്നലെയും ആവർത്തിച്ചത്. കർഷകർ ചർച്ചകളിലേക്ക് മടങ്ങി വന്നു പ്രശ്ന പരിഹാരത്തിന് വഴിയൊരുക്കണമെന്നും മന്ത്രി പറഞ്ഞു.
ഡൽഹി-ഹരിയാന അതിർത്തിയിലെ സിംഗുവിൽ സമരം ചെയ്യുന്നതിനിടെ ആളകലം പാലിക്കാത്തതിന് പോലീസ് നിരവധി കേസുകൾ രജിസ്റ്റർ ചെയ്തു.
സമരസ്ഥലത്ത് സുരക്ഷയ്ക്കായി നിലയുറപ്പിച്ചിരുന്ന ഐപിഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ രണ്ട് പോലീസുകാർക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു.