മൂന്നു വര്‍ഷമായി ശമ്പളമില്ലാതെ 3500 ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍

സിജോ പൈനാടത്ത്

കൊച്ചി: കൂട്ടിയ ശമ്പളവും അധികബോണസുമൊക്കെ വാങ്ങുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഓണാശംസ നേരുന്ന സര്‍ക്കാരിനും മുമ്പില്‍, 3500 ഓളം ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്ക് മൂന്നാം വര്‍ഷവും ശമ്പളമില്ലാത്ത ഓണം. 2014 ല്‍ അപ്‌ഗ്രേഡ് ചെയ്തതും പുതിയ ബാച്ചുകള്‍ അനുവദിച്ചതുമായ സംസ്ഥാനത്തെ 226 ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ അധ്യാപകരാണു മൂന്നു വര്‍ഷമായി ചെയ്യുന്ന ജോലിക്കു കൂലിയില്ലാതെ കഷ്ടപ്പെടുന്നത്.

സര്‍ക്കാര്‍, എയ്ഡഡ് മേഖലകളിലുള്ള സ്കൂളുകളില്‍ ഗസ്റ്റ് അധ്യാപകരായാണ് ഇവര്‍ ഇപ്പോള്‍ ജോലി ചെയ്യുന്നതെങ്കിലും, അതിനുള്ള ശമ്പളവും ഇവര്‍ക്കു നിഷേധിക്കുകയാണ്. ഒരു വര്‍ഷത്തിനകം തസ്തിക അംഗീകരിച്ചു ശമ്പളം നല്‍കുമെന്നായിരുന്നു 2014 ല്‍ പ്രഖ്യാപിച്ചതെങ്കിലും ‘സര്‍ക്കാര്‍ കാര്യങ്ങള്‍ മുറപോലെ’ തന്നെയായിരുന്നു. ലക്ഷക്കണക്കിനു രൂപ മാനേജ്‌മെന്റുകള്‍ക്കു സംഭാവന നല്‍കി സ്ഥിരജോലി പ്രതിക്ഷിച്ചു ജോലിയില്‍ പ്രവേശിച്ചവരും ശമ്പളമില്ലാത്തവരുടെ പട്ടികയിലുണ്ട്. രണ്ടു മുതല്‍ 15 ലക്ഷം രൂപ വരെ നല്‍കി ജോലി വാങ്ങിയവര്‍ നിരവധിയാണ്. ഉന്നതബിരുദധാരികളായ അധ്യാപകര്‍ക്കു ദിവസക്കൂലി പോലും നിഷേധിക്കപ്പെടുന്ന സ്ഥിതിയുണ്ട്.

പുതിയ ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്കു ദിവസക്കൂലി നല്‍കാന്‍ നടപടിയെടുക്കുമെന്നു 2015 സെപ്റ്റംബറില്‍ മന്ത്രിസഭ തീരുമാനിച്ചെങ്കിലും തുടര്‍നടപടികള്‍ എങ്ങുമെത്തിയില്ല. കഴിഞ്ഞ ഫെബ്രുവരിയില്‍ പുതിയ തസ്തികകള്‍ക്ക് അംഗീകാരം നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന്റെ നടപടികള്‍ ഉദ്യോഗസ്ഥരുടെ അലംഭാവം മൂലം ഇഴയുകയാണെന്നാണ് ആക്ഷേപം.

ഹയര്‍ സെക്കന്‍ഡറി നിയമനത്തിനുള്ള പ്രായപരിധിയായ 39 ലേക്കടുക്കുന്ന അധ്യാപകരുടെ കാര്യത്തില്‍ നിയമന അംഗീകാരം ലഭിക്കാത്തതു കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കുമെന്നു ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന പ്രസിഡന്റ് ജോഷി വടക്കന്‍ ചൂണ്ടിക്കാട്ടി. 2014ലെ ഉത്തരവ് പ്രകാരം അനുവദിച്ച സ്കൂളുകളില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍ അംഗീകാരത്തോടെ പരീക്ഷകള്‍ എഴുതി ഉപരിപഠനത്തിനു പോയിട്ടും അതേ ഉത്തരവിലൂടെ നിയമിതരായ അധ്യാപകര്‍ക്കു ശമ്പളം നിഷേധിക്കുന്നത് വിരോധഭാസമാണ്.

ഹയര്‍ സെക്കന്‍ഡറി മേഖലയിലെ ഉള്‍പ്പടെ മുഴുവന്‍ അധ്യാപകരുടെയും നിയമന അംഗീകാരത്തിന് അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഉത്രാടം ദിനത്തില്‍ സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

തസ്തികനിര്‍ണയവുമായി ബന്ധപ്പെട്ട കണക്കുകള്‍ ശേഖരിക്കാന്‍ ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തില്‍ സ്കൂളുകളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. റീജണല്‍ ഡപ്യൂട്ടി ഡയറക്ടര്‍ തലത്തിലും വിവരങ്ങള്‍ ശേഖരിച്ചു. എന്നിട്ടും തസ്തികനിര്‍ണയം പൂര്‍ത്തിയാക്കാനായിട്ടില്ല. നിയമന നടപടികള്‍ വൈകുന്നതിനെതിരെ കഴിഞ്ഞ ജൂലൈയില്‍ സര്‍ക്കാരിനു ഹൈക്കോടതിയുടെ വിമര്‍ശനമുണ്ടായി. നടപടികളില്‍ വ്യക്തത വരുത്താന്‍ കോടതി നിര്‍ദേശിച്ചിട്ടും സര്‍ക്കാര്‍ നടപടികളിലെ മെല്ലെപ്പോക്കു തുടരുകയാണെന്ന് അധ്യാപകര്‍ പരാതിപ്പെടുന്നു.

ശമ്പളമില്ല: അധ്യാപകര്‍ ജോലി അവസാനിപ്പിക്കുന്നു

മൂവാറ്റുപുഴ: ശമ്പളം അനുവദിക്കാതിനെ തുടര്‍ന്നു മാറാടി ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപകര്‍ ജോലി അവസാനിപ്പിക്കുന്നു. ശമ്പള കുടിശികയും ഉത്സവബത്തയും നല്‍കാത്തതിനാല്‍ ഓണാവധിക്കുശേഷം തങ്ങള്‍ ജോലിയില്‍ പ്രവേശിക്കില്ലെന്ന തീരുമാനത്തിലാണു സ്കൂളിലെ 13 താത്കാലിക അധ്യാപകര്‍. സയന്‍സ്, കൊമേഴ്‌സ് ബാച്ചുകളിലായി 150 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളാണിത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലയളവിലാണ് എച്ച്എസ്എസ് വിഭാഗം ആരംഭിച്ചത്.

ഒരു കോടിയോളം രൂപ ചെലവഴിച്ചാണ് സ്കൂള്‍ കെട്ടിടം പൂര്‍ത്തിയായി വരുന്നത്. കഴിഞ്ഞ പത്തുദിവസമായി എംഎല്‍എ തലത്തിലും രാഷ്ട്രീയതലത്തിലും നടത്തിയ എല്ലാ ശ്രമവും ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റും ആര്‍ഡിഡിയും തള്ളുകയായിരുന്നു. ഒരു ബാച്ചിലെ കുട്ടികളുടെ എണ്ണത്തിലെ കുറവ് ചൂണ്ടിക്കാട്ടിയാണ് അധികൃതര്‍ ശമ്പളം അനുവദിക്കാന്‍ വിസമ്മതിക്കുന്നത്.

50ല്‍ താഴെ കുട്ടികളുള്ള നിരവധി സ്കൂളുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുമ്പോഴാണ് രണ്ടുബാച്ചിലായി നൂറ്റമ്പതോളം കുട്ടികള്‍ പഠിക്കുന്ന മാറാടി ഹയര്‍സെക്കന്‍ഡറി സ്കൂളിനോട് അധികൃതരുടെ  നിഷേധാത്മക സമീപനമെന്നും അധ്യാപകര്‍ പറയുന്നു. ഏകജാലക സംവിധാനത്തിലുള്ള വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും പരിജ്ഞാന കുറവാണ് ഇവിടെ വിദ്യാര്‍ഥികള്‍ കുറയാന്‍ കാരണമെന്ന് അധ്യാപകര്‍ പറയുന്നു. പ്രവേശനം നേടിയ വിദ്യാര്‍ഥികളില്‍ ദൂരെസ്ഥലങ്ങളിലുള്ള പലരും പഠനം ഉപേക്ഷിച്ച് മറ്റിടങ്ങളിലേക്കു പോയതും കുട്ടികളുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നതിന് കാരണമായതായും അധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നു.

Related posts