മൂര്‍ത്തിക്കുന്ന് ആദിവാസികോളനി ഊരുമൂപ്പനു ഹീറോ പരിവേഷം

pkd-moopanമംഗലംഡാം: കടപ്പാറ മൂര്‍ത്തിക്കുന്ന് ആദിവാസി കോളനിയിലെ ഊരുമൂപ്പന്‍ വേലായുധന് ഹീറോ പരിവേഷം. കേരള സംസ്ഥാന പട്ടികവര്‍ഗ മഹാസഭ മൂപ്പന്‍ വേലായുധന്റെ നേതൃത്വത്തില്‍ തുടങ്ങിയ ഭൂസമരം ലക്ഷ്യത്തിലേക്ക് അടുക്കുമ്പോള്‍ ഇതര കോളനിവാസികള്‍ക്കിടയില്‍ താരമായി തിളങ്ങുന്നത് മൂപ്പന്‍തന്നെ.കഴിഞ്ഞ ജനുവരി 15ന് ആരംഭിച്ച സമരം ഇന്നേക്ക് 169 ദിവസം പിന്നിടുമ്പോഴും കോളനിയിലെ 22 കുടുംബങ്ങളെയും ഒന്നിച്ചുനിര്‍ത്തി സമരം വിജയത്തോട് അടുപ്പിക്കാന്‍ മൂപ്പനുകഴിഞ്ഞു. ഈ മഹാവിജയത്തിനു പിന്നില്‍ പട്ടികവര്‍ഗ മഹാസഭ തൃശൂര്‍ ജില്ലാ ഭാരവാഹികളായ കെ.രതീഷ്, സജീവന്‍ കള്ളിച്ചിത്ര, യൂണിറ്റ് സെക്രട്ടറി വി.മണികണ്ഠന്‍, ട്രഷറര്‍ ബി.സുരേഷ് തുടങ്ങി നിരവധിപേരുടെ ചിന്തകളും പ്രയത്്‌നവുമുണ്ട്.

സമരം നീണ്ടുപോയപ്പോള്‍ ഇത്രയും പേര്‍ക്കുള്ള ഭക്ഷണവും പ്രതിസന്ധിയിലായ ദിവസങ്ങളുണ്ടായിട്ടുണ്ടെന്ന് കോളനിക്കാര്‍ പറഞ്ഞു. എന്നാല്‍ കഷ്ടപ്പാടും ദുരിതങ്ങളും ശാശ്വതമായ നിലനില്പിനാണെന്ന ആശ്വാസത്തില്‍ കടുത്ത പ്രതിസന്ധികളെ തരണംചെയ്തു സമരമുഖത്ത് തന്നെ എല്ലാവരും ഉറച്ചുനിന്നു.ഇടയ്ക്ക് കപ്പിനും ചൂണ്ടിനും ഇടയില്‍ ഭൂമിദാനം തട്ടിതെറിച്ചപ്പോഴും പതറാതെ സമരം നയിക്കാന്‍ മൂപ്പനുകഴിഞ്ഞു. കൈയേറി കൈവശപ്പെടുത്തിയ ഭൂമിയില്‍ വാഴയും കപ്പയും ചേമ്പും ചേനയും പച്ചക്കറികളും കുരുമുളകും നട്ടുപിടിപ്പിച്ച് വനഭൂമി ഹരിതഭൂമിയാക്കി.2015 നവംബര്‍ 21ന് ജില്ലാ ട്രൈബല്‍ വികസന ഓഫീസര്‍ കെ.സി.ചെറിയാനും വാര്‍ഡ് മെംബര്‍ ബെന്നി ജോസഫും മൂര്‍ത്തിക്കുന്നിലെ കോളനിക്കാരെ സന്ദര്‍ശിച്ചത് പിന്നീടുള്ള ശുഭകാര്യങ്ങള്‍ക്കെല്ലാം തുടക്കമായെന്നുവേണം കരുതാന്‍.

കാടിന്റെ മക്കളായ 22 ആദിവാസി കുടുംബങ്ങള്‍ താമസിക്കുന്നത് 40 സെന്റ് സ്ഥലത്തെ ചുട്ടുപൊള്ളുന്ന പാറക്കൂട്ടങ്ങള്‍ക്കിടയിലാണെന്നു കാണിച്ച് രാഷ്ട്രദീപികയി പടങ്ങള്‍ സഹിതം പിറ്റേദിവസം വലിയ വാര്‍ത്തകളും നല്കി. ഇതോടെ ആദിവാസികളുടെ ദുരിതജീവിതം പുറംലോകം അറിഞ്ഞു. പിന്നെ സമാനസംഘടനകളും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സഹായവും പിന്തുണയുമായെത്തി. ഇതിനിടെ ഭൂമിക്കും വീടിനുമായി മൂര്‍ത്തിക്കുന്നിലെ വനഭൂമി കൈയേറി കുടില്‍കെട്ടിയുള്ള സമരവും ആരംഭിച്ചിരുന്നു. വില്ലേജ് അസിസ്റ്റന്റ് മുതല്‍ കളക്ടര്‍ വരെയുള്ളവരും ഫോറസ്റ്റ് വാച്ചര്‍മുതല്‍ ഡിഎഫ്ഒ വരെയുള്ളവരും പോലീസ് ഉദ്യോഗസ്ഥരുമെല്ലാം പട്ടികവര്‍ഗ വകുപ്പ് മേലധികാരികളും സ്ഥലത്തെത്തി.

ഇതിനിടെ നിയമസഭാ തെരഞ്ഞെടുപ്പു വന്നപ്പോള്‍ ഭൂമി കൈമാറ്റ നടപടികള്‍ക്ക് വേഗത കുറഞ്ഞെങ്കിലും ഇപ്പോള്‍ നടപടികള്‍ വേഗത്തില്‍ തന്നെയാണ് പുരോഗമിക്കുന്നത്. ആദിവാസികള്‍ക്കു ഭൂമിനല്കുന്നതിനുള്ള പ്രധാന പരിശോധന സമിതിയായ സബ്ഡിവിഷണല്‍ ലെവല്‍ കമ്മിറ്റി എഫ്ആര്‍സി (വനാവകാശ നിര്‍ണയസമിതി)യുടെ തീരുമാനത്തിന് പച്ചകൊടി കാട്ടിയതോടെയാണ് ആദിവാസികള്‍ക്ക് ഭൂമിയില്‍ കൈവശരേഖ ലഭിക്കുമെന്ന് ഉറപ്പായിട്ടുള്ളത്. ഇനി കളക്ടര്‍ ചെയര്‍പേഴ്‌സനായുള്ള ഡിഎല്‍സി (ജില്ലാ ലെവല്‍ കമ്മിറ്റി യോഗം ചേര്‍ന്ന് ഭൂമി നല്കാനുള്ള അന്തിമ തീരുമാനമെടുക്കും. ഇതു വൈകാതെ തന്നെയുണ്ടാകും.

Related posts