മൂവാറ്റുപുഴയില്‍ ഇന്നുമുതല്‍ വീണ്ടും ട്രാഫിക് പരിഷ്കരണം

ekm-trafficമൂവാറ്റുപുഴ: ഏറെ വിമര്‍ശനങ്ങള്‍ക്കൊടുവില്‍ നഗരത്തിലെ  ഗതാഗത പരിഷ്കരണം  വീണ്ടും ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരുത്താന്‍ ഇന്നലെ ചേര്‍ന്ന അധികൃതരുടെ യോഗം തീരുമാനിച്ചു.  മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഉഷ ശശിധരന്റെ അധ്യക്ഷതയില്‍ നഗരസഭ ഓഫീസില്‍ ജനപ്രതിനിധികള്‍, മോട്ടോര്‍ വാഹന വകുപ്പ്, പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍  ചേര്‍ന്ന യോഗത്തിലാണ് ട്രാഫിക് പരിഷ്കരണം പുന:സ്ഥാപിക്കാന്‍ തീരുമാനമെടുത്തത്.

നേരത്തെ നടപ്പാക്കിയ പരിഷ്കരണത്തില്‍ ചില മാറ്റങ്ങള്‍ വരുത്താനും യോഗം തീരുമാനിച്ചു. ഇതനുസരിച്ച്  അരമന ജംഗ്ഷനില്‍ വാഹനങ്ങള്‍ക്കു യുടേണ്‍ അനുവദിക്കും. തൊടുപുഴ – പിറവം ഭാഗത്തുനിന്നു വരുന്ന ബസുകള്‍ക്ക് സ്വകാര്യ മാര്‍ക്കറ്റ് ബസ് സ്റ്റാന്‍ഡില്‍ ട്രിപ്പ് അവസാനിപ്പിച്ച ശേഷം  സമയക്രമം അനുസരിച്ച് മാത്രമേ പുറപ്പെടാന്‍ അനുവദിക്കൂ തുടങ്ങിയ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ആവശ്യമായ സ്ഥലങ്ങളില്‍ പാര്‍ക്കിംഗ്, നോപാര്‍ക്കിംഗ്, ദിശാബോര്‍ഡുകള്‍ അടുത്തദിവസം  തന്നെ വിവിധയിടങ്ങളില്‍ സ്ഥാപിക്കും. കഴിഞ്ഞ ഒന്നിന് നടപ്പില്‍വരുത്തിയ നഗരത്തിലെ ട്രാഫിക് പരിഷ്കരണം ഒരാഴ്ച തികയുംമുമ്പേ പഴയപടിയായിരുന്നു.

ഇത് ഏറെ വിമര്‍ശനങ്ങള്‍ക്കു കാരണമായിരുന്നു. നഗരസഭാധികൃതരുടെ ഇച്ഛാശക്തിയില്ലായ്മയാണ് തീരുമാനത്തില്‍ നിന്നു വ്യതിചലിക്കാന്‍ കാരണമെന്നു വിമര്‍ശനമുയര്‍ന്നിരുന്നു. ഗതാഗതപരിഷ്കരണം അട്ടിമറിച്ചതു സംബന്ധിച്ച് പ്രത്യേക കൗണ്‍സില്‍യോഗം  വിളിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു. ഇതനുസരിച്ച് ഇന്നു  കൗണ്‍സില്‍ യോഗം ചേരുന്നുണ്ട്. യോഗത്തില്‍ ഭരണസമിതിക്കെതിരെ പ്രതിപക്ഷം ശക്തമായ ആരോപണം ഉന്നയിക്കാനുള്ള സാധ്യത മുന്‍കൂട്ടികണ്ടാണ് ഇന്നലെ  ഗതാഗതപരിഷ്കരണകമ്മിറ്റിയുടെ യോഗം ചേര്‍ന്നതും വീണ്ടും പരിഷ്കരണം പുന:സ്ഥാപിക്കാന്‍ തീരുമാനമായതും.

എന്നാല്‍, നഗരസഭാ കൗണ്‍സിലില്‍ ആവശ്യമായ ആലോചന നടത്താതെ ഗതാഗത പരിഷ്കരണം നടത്തുകയും നടപ്പാക്കിയവ പിന്‍വലിക്കുകയും പിന്നീട് മാറ്റംവരുത്തുകയും ചെയ്യുന്നത്  പ്രതിപക്ഷം ആയുധമാക്കാനുള്ള സാധ്യതയുണ്ട്. നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകുകയും എംസി റോഡില്‍ മണിക്കൂറുകളോളം വാഹനങ്ങള്‍ കുരുക്കില്‍പ്പെടുകയും ചെയ്തതോടെയാണ് ഗതാഗത പരിഷ്കരണവുമായി നഗരസഭ രംഗത്തെത്തിയത്. ഇതു നടപ്പാക്കുന്നതിനു മുന്നോടിയായി ഗതാഗത ഉപദേശക സമിതിയുടെ വിശാലമായ യോഗം ചേര്‍ന്ന്  മണിക്കുറുകളോളം ചര്‍ച്ച നടത്തിയിരുന്നു. യോഗത്തില്‍ ഉയര്‍ന്ന നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി  44 ഇന ഗതാഗത പരിഷ്കാരങ്ങള്‍ നടപ്പാക്കാനാണ്  തീരുമാനിച്ചിരുന്നതെങ്കിലും വിവിധ കോണുകളില്‍ നിന്നു എതിര്‍പ്പുരൂക്ഷമായതോടെ നടപടിയില്‍ നിന്നു പിന്നോക്കം പോവുകയായിരുന്നു.

Related posts