മൂവാറ്റുപുഴയില്‍ മോഷണവും പിടിച്ചുപറിയും വര്‍ധിക്കുന്നു

EKM-THIEFമൂവാറ്റുപുഴ: നഗരത്തിലും പരിസരപ്രദേശങ്ങളിലും മോഷണവും പിടിച്ചുപറിയും വര്‍ധിക്കുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി മോഷ്ടാക്കള്‍ നഗരത്തിലും സമീപപ്രദേശങ്ങളിലും വിലസുകയാണ്. വീടുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയെല്ലാം കൊള്ളയടിച്ചു. കഴിഞ്ഞ ദിവസം മാറാടിയില്‍ നിരവധി വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും മോഷണം നടന്നിരുന്നു. ആനിക്കാട് വീട്ടമ്മയുടെ കഴുത്തില്‍ നിന്നും സ്വര്‍ണമാല കവര്‍ന്നു. ഏതാനും ദിവസം മുന്‍പ് മൂവാറ്റുപുഴ കാവുംപടി റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവതിയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ചിരുന്നു. ഇത്രയുമെല്ലാം സംഭവങ്ങള്‍ അരങ്ങേറിയിട്ടും ഒരു പ്രതിയെപോലും പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ലാത്തത് വ്യാപക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് മൂവാറ്റുപുഴ നഗരത്തിലെ ക്ഷേത്രങ്ങളിലടക്കം മോഷണം നടന്നിട്ടും പ്രതികളെ കുറിച്ചുള്ള സൂചനപോലും പോലീസിന് ലഭിച്ചിട്ടില്ല. തമിഴ്‌നാട്ടിലെ തിരുട്ട് ഗ്രാമത്തില്‍ നിന്നെത്തുന്ന സംഘവും മോഷ്ടാക്കളുടെ പിന്നിലുണ്ടെന്നാണ് പോലീസിന്റെ നിഗമനം. ഇതിന് പുറമെ അടുത്തനാളില്‍ ജയില്‍ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയവരെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. യുവാക്കളും സ്ത്രീകളുമടങ്ങുന്ന സംഘമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതായും പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചതായാണ് അറിയുന്നത്.

പകല്‍സമയങ്ങളില്‍ സ്ത്രീകള്‍ ഓരോ കാരണം പറഞ്ഞ് വീടുകളിലെത്തി പരസ്പരം ശ്രദ്ധിച്ചുവയ്ക്കും. തുടര്‍ന്ന് രാത്രി പ്രത്യേക വേഷവും ശരീരമാസകലം ഓയില്‍പോലെയുള്ള ദ്രാവകം പുരട്ടിയുമാണ് മോഷ്ടാക്കള്‍ എത്തുന്നതെന്നാണ് അറിയുന്നത്. ഇതിന് വിദ്ഗധ പരിശീലനം ലഭിച്ചവരും സംഘത്തിലുണ്ട്. മോഷ്ടിച്ച് കിട്ടുന്ന പണം ആര്‍ഭാടജീവിതം നയിക്കാനാണ് സംഘത്തിലെ യുവാക്കള്‍ ഉപയോഗിക്കുന്നത്. മോഷ്ടാക്കളെ പിടികൂടാന്‍ പോലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Related posts