മെഡിക്കല്‍ ഷോപ്പുകളില്‍ കാലാവധി കഴിഞ്ഞ നിരോധിച്ച മരുന്നുകളെന്ന് കണെ്ടത്തല്‍

PKD-MEDICALSHOPഷൊര്‍ണൂര്‍: മെഡിക്കല്‍ ഷോപ്പുകളില്‍ വില്ക്കുന്നത് കാലാവധി തീര്‍ന്നതും നിരോധിച്ചതുമായ മരുന്നുകളെന്ന് കണെ്ടത്തല്‍. വിജിലന്‍സ് വ്യാപക റെയ്ഡ് നടത്തും. ജീവന്‍രക്ഷാ മരുന്ന് ഉള്‍പ്പെടെ ജില്ലയിലെ ഭൂരിഭാഗം മെഡിക്കല്‍ ഷോപ്പുകളിലും വില്ക്കുന്നത് കാലാവധി കഴിഞ്ഞ മരുന്നാണെന്നാണ് വിജിലന്‍സ് കണെ്ടത്തിയിരിക്കുന്നത്.

ഈ പശ്ചാത്തലത്തില്‍ പരിശോധനകള്‍ ജില്ലയില്‍ ആകമാനം തുടരാനാണ് വിജിലന്‍സ് തീരുമാനം. പാലക്കാട് വിജിലന്‍സ് ഡിവൈഎസ്പി സുകുമാരന്റെ നേതൃത്വത്തിലാണ് വ്യാപക റെയ്ഡിന് അധികൃതര്‍ തയാറെടുക്കുന്നത്. ചെര്‍പ്പുളശേരിയില്‍ ഉള്‍പ്പെടെ ജില്ലയിലെ പ്രധാനപ്പെട്ട നാലിടത്ത് കഴിഞ്ഞദിവസം വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു.

ഫാര്‍മസിസ്റ്റുകളില്ലാതെ മരുന്നുവില്പന നടത്തുന്നതും അധികൃതര്‍ കണെ്ടത്തി. ഡോക്ടര്‍മാരുടെ കുറിപ്പടിയില്ലാതെ മാനസികരോഗങ്ങള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് മരുന്നുനല്കുന്നത് പതിവാണെന്നും ബന്ധപ്പെട്ടവര്‍ തന്നെ സമ്മതിക്കുന്നു.വാങ്ങല്‍, വില്പന രജിസ്റ്റര്‍പോലും ഓര്‍ഡര്‍ പ്രകാരമല്ല സൂക്ഷിക്കുന്നതെന്ന് വിജിലന്‍സ് സംഘത്തിന് നേരിട്ട് ബോധ്യപ്പെട്ടു. ഡ്രഗ് ഇന്‍സ്‌പെക്ടര്‍മാരുടെ പരിശോധന നടക്കാത്തവയാണ് ഭൂരിഭാഗം മെഡിക്കല്‍ ഷോപ്പുകളുമെന്ന് അധികൃതര്‍ക്കു ബോധ്യമായി.

മെഡിക്കല്‍ ഷോപ്പുകളില്‍ സാധാരണയായി പരിശോധന പതിവുള്ളതല്ല. എന്നാല്‍ മാനദണ്ഡങ്ങളൊന്നും പാലിക്കാതെ തോന്നിയ നിലയിലാണ് ഇവയുടെ പ്രവൃത്തികളെന്ന് വ്യാപക ആക്ഷേപം ഉയര്‍ന്നിരുന്നു. കൊള്ളലാഭമാണ് മരുന്നുവില്പനയില്‍ കട ഉടമകള്‍ക്ക് ലഭിക്കുന്നത്.കാലപഴക്കം ചെന്ന മരുന്നുകള്‍ ഉപയോഗിക്കുന്നതുവഴി ഗുരുതരമായ മറ്റുരോഗങ്ങള്‍ വരാനുള്ള സാധ്യതയാണ് നിലവിലുള്ളത്. വ്യാപക പരിശോധനകളിലൂടെ മാത്രമേ ഇത് പതിഹരിക്കാനാകൂ.

Related posts