മെഴുകുംപാറയിലും പൂഞ്ചോലയിലും കാട്ടാനയിറങ്ങി വ്യാപകനാശം

pkd-aanaമണ്ണാര്‍ക്കാട്: മെഴുകുംപാറയില്‍ കാട്ടാനയിറങ്ങി വ്യാപക കൃഷിനാശം. കഴിഞ്ഞദിവസം പുലര്‍ച്ചെയായിരുന്നു ആറ് ആനകള്‍ക്കൊപ്പം കുട്ടിയാനയും ചേര്‍ന്ന സംഘമാണ് പ്രദേശത്തെത്തിയത്. ആദിവാസികള്‍ ഉള്‍പ്പെടെ നൂറുക്കണക്കിനാളുകള്‍ താമസിക്കുന്ന ജനവാസകേന്ദ്രത്തിലാണ് ആനകള്‍ മെഴുകുംപാറ കുടിവെള്ളപദ്ധതിയുടെ പൈപ്പുകള്‍ ചവിട്ടിപൊളിച്ചു.

പ്രദേശവാസികളായ നിരവധിപേരുടെ വാഴ, തെങ്ങ്, കവുങ്ങ് എന്നിവയും നശിപ്പിച്ചു. നിലത്തുമാരെ മണി, താഴത്തുവീട്ടില്‍ സന്തോഷ്, പുത്തന്‍പുര ശിവന്‍ എ്‌നിവരുടെ അമ്പതോളം വാഴകളും അമ്പളംപാടത്ത് വാസു, തോലന്നൂര്‍ രാധാകൃഷ്ണന്‍ എന്നിവരുടെ തെങ്ങ്, കവുങ്ങ് എന്നിവയും കാട്ടാനകള്‍ നശിപ്പിച്ചു. സമീപത്തെ അയിശുമ്മയുടെ വീടിനരികേ പുലര്‍ച്ചവരെ ആനകള്‍ നിലയുറപ്പിച്ചു. കാട്ടാന ആക്രമണം നടന്ന സ്ഥലം തെങ്കര പഞ്ചായത്ത് പ്രസിഡന്റ് കെ.സാവിത്രി, വൈസ് പ്രസിഡന്റ് ഷൗക്കത്തലി, വാര്‍ഡ് മെംബര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ സന്ദര്‍ശിച്ചു.

കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിലെ മലയോരമേഖലയായ പൂഞ്ചോലയിലും കാട്ടാനയിറങ്ങി വ്യാപകതോതില്‍ കൃഷി നശിപ്പിച്ചു. പൂഞ്ചോല, പാമ്പന്‍തോട്, മാന്തോണി, കാഞ്ഞിരംചോല എന്നിവിടങ്ങളിലാണ് കാട്ടാന നാശം വിതച്ചത്. പ്രദേശവാസികളായ പാലക്കല്‍ ചെല്ലപ്പന്‍, ഇളവുങ്കല്‍ ജോസഫ്, ശശി ചെട്ടിപ്പള്ളിയാലില്‍ എന്നിവരുടെ കൃഷിയിടങ്ങളിലാണ് കാട്ടാന നാശംവിതച്ചത്. ഇവരുടെ വാഴ, കവുങ്ങ്, തെങ്ങ് തുടങ്ങിയ നാണ്യവിളകളാണ് കാട്ടാന നശിപ്പിച്ചത്.

മനുഷ്യവാസകേന്ദ്രത്തില്‍ കാട്ടാന ഇറങ്ങുന്നതു തടയുന്നതിനും് സൗരോര്‍ജവേലി സ്ഥാപിക്കണമെന്ന ആവശ്യത്തിനും വര്‍ഷങ്ങളുടെ പഴക്കമുണ്ട്. സര്‍ക്കാരും വനംവകുപ്പിന്റെ ഈ ആവശ്യത്തിന് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലത്രേ. കൃഷിനാശം നേരിട്ടവര്‍ക്ക് എത്രയുംവേഗം നഷ്ടപരിഹാരം നല്കണമെന്ന് കാഞ്ഞിരപ്പുഴ ഡിവിഷന്‍ ജില്ലാ പഞ്ചായത്ത് മെംബര്‍ സി.അച്യുതന്‍ പറഞ്ഞു. കര്‍ഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും കാട്ടാനയുടെ ആക്രമണം നേരിട്ട സ്ഥലം സന്ദര്‍ശിച്ച് അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തംഗം ഷെരീഫ്, പഞ്ചായത്തംഗം സി.ജെ. ബേബി, എം.എസ്.സാബു, ജോയി എന്നിവരും ഒപ്പമുണ്ടായിരുന്നു.

Related posts