മോഷ്ടിച്ച വാഹനങ്ങള്‍ വ്യാജരേഖകളുണ്ടാക്കി വില്പന: പ്രതികള്‍ സമാനമായ കേസില്‍ ജയിലില്‍

ekm-moshtakalകളമശേരി: വാഹനങ്ങള്‍  മോഷ്ടിച്ച് വ്യാജ ആര്‍ സി ബുക്കും  ചേസിസ് നമ്പറും ഉണ്ടാക്കി മറിച്ച് വില്‍ക്കുന്ന മൂന്നംഗസംഘത്തിനെതിരെ കളമശേരി പോലീസ് കേസെടുത്തു. കാലടി മാണിക്കമംഗലം വടക്കിനി മാരാത്ത് കൃഷ്ണദാസ് (25), കൂത്താട്ടുകുളം കിഴകൊമ്പ് മതിലകത്തില്‍ വീട്ടില്‍ എബിന്‍ (26),പെരുമ്പാവൂര്‍ മുടിക്കല്‍ വാഴയില്‍ വീട്ടില്‍ ചന്ദ്രബോസ് (52), എന്നിവര്‍ക്ക് എതിരെയാണ്  കളമശേരി പോലീസ് കേസ് എടുത്തത്. പ്രതികള്‍  സമാന മറ്റൊരു കേസില്‍ കാക്കനാട് ജയിലിലാണ്.

കളമശേരിയില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെ കസ്റ്റഡിയിലെടുത്ത ബൈക്കിന്റെ അതേ നമ്പറില്‍ മറ്റൊരു ബൈക്ക് തൃശൂര്‍ ജില്ലയിലെ കൊരട്ടിയില്‍  ഓടുന്നതറിഞ്ഞപ്പോഴാണ് പ്രതികളുടെ തട്ടിപ്പിനെക്കുറിച്ച് വിവരം ലഭിച്ചത്.  മോഷ്ടിച്ച വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പര്‍ മാറ്റി കുറഞ്ഞ വിലയ്ക്ക് മറിച്ച് വില്‍ക്കുകയാണ് ഇവരുടെ രീതിയെന്ന് പോലീസ് പറയുന്നു. മോട്ടോര്‍ വകുപ്പിന്‍െറ സൈറ്റില്‍ കയറി പുതിയ നമ്പര്‍ ശേഖരിക്കുകയാണ് പ്രതികള്‍ ചെയ്യുന്നത്. അതനുസരിച്ച് വ്യാജ ആര്‍ സി ബുക്ക് തയ്യാറാക്കുകയും  പഴയ നമ്പര്‍ മായ്ച്ച് കളഞ്ഞ്  എഞ്ചിന്‍ നമ്പറും ചേസിസ് നമ്പറും പുതിയതായി പഞ്ച് ചെയ്യുകയുമാണ്  ചെയ്യുന്നത്.

മൂന്നംഗ സംഘത്തിലെ എബിനും കൃഷ്ണദാസുമാണ് വാഹനങ്ങള്‍ മോഷ്ടിക്കുന്നത്. ചന്ദ്ര ബോസാണ് വ്യാജരേഖകള്‍ തയ്യാറാക്കുന്നത്. മൂന്നാം പ്രതി ചന്ദ്ര ബോസ്  രണ്ടാംപ്രതി എബിന്‍െറ അമ്മയെ  വിവാഹം കഴിച്ചതായും പോലീസ് പറയുന്നുണ്ട്. കളമശേരി എസ് ഐ ഈ വി. ഷിബു, എ എസ് ഐമാരായ ശെല്‍വരാജ്, ജോണ്‍, സീനിയര്‍ സി പിഓ വിജയകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ കണ്ടെത്തിയത്. എറണാകുളം ജില്ലയില്‍ നടന്ന നിരവധി വാഹനമോഷണങ്ങളില്‍ ഇവര്‍ക്ക് പങ്കുണ്ടെന്ന് പോലീസ് പറയുന്നു.

Related posts