യുഡിഎഫ് ഭരണത്തില്‍ ജനങ്ങള്‍ മനംമടുത്തു; പതിനാറിന് നടക്കുന്നത് യു ഡി എഫിന്റെ പതിനാറടിയന്തിരം : ആര്‍. ബാലകൃഷ്ണപിളള

Balakrishnaകൊട്ടാരക്കര: പതിനാറിനു നടക്കുന്ന പൊതു തിരഞ്ഞെടുപ്പ് യു ഡി എഫ് ഗവണ്‍മെന്റിന്റെ പതിനാറടിയന്തിരമായിരിക്കുമെന്ന് ആര്‍. ബാലകൃഷ്ണപിളള, കുളക്കട മാവടിയില്‍ എല്‍ ഡി എഫിന്റെ തിരഞ്ഞെടുപ്പു പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് ഭരണത്തില്‍ മനം മടുത്ത ജനങ്ങള്‍ ഒറ്റക്കെട്ടായി നിന്നായിരിക്കും ഈ യാത്രയയപ്പു നല്‍കുക. ഈ ഭരണത്തില്‍ പൊറുതിമുട്ടിയ ജനങ്ങള്‍ ചെയ്യുന്ന സത്കര്‍മമായിരിക്കും അത്.

യു ഡി എഫിന്റെ സ്ഥാപക നേതാവായ തനിക്കു പോലും പൊറുതി മുട്ടിയപ്പോള്‍ ജനങ്ങളുടെ കാര്യം പറയാനുണ്ടോ എന്നും പിളള ചോദിച്ചു. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ അഴിമതി നടത്താന്‍ മന്ത്രിമാര്‍ തമ്മില്‍ മത്സരിക്കുകയായിരുന്നു. ടി എം ജേക്കബിന്റെ മകനാണ് ഏറ്റ്വുമധികം അഴിമതി നടത്തിയിട്ടുളളത്. രാഷ്ട്രീയ പ്രവര്‍ത്തന പാരമ്പര്യമില്ലാത്ത ഈ പയ്യനും കൂട്ടരും ചേര്‍ന്ന് കോടികളുടെ അഴിമതി നടത്തിയിട്ടുണ്ട്. സ്ഥലം മാറ്റങ്ങള്‍ക്കു ലേലം വിളിയാണ് ഈ വകുപ്പില്‍ നടന്നത്. ഇതിന്റെയൊക്കെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും പിളള പറഞ്ഞു.

വ്യവസായ വകുപ്പും പൊതുമരാമത്തു വകുപ്പുമെല്ലാം ദല്ലാള്‍ പണി നടത്തുകയായിരുന്നു. ജനങ്ങളുടെ പണം കൈയിട്ടുവാരാനുളള ശ്രമത്തില്‍ മല്‍സരമായിരുന്നു മന്ത്രിമാര്‍ തമ്മില്‍. വീടു വെക്കാന്‍ ഒരു സെന്റു ഭൂമിയില്ലാതെ പാവപ്പെട്ടവര്‍ വലയുമ്പോഴാണ് സന്തോഷ് മാധവനെപ്പോലെയുളളവര്‍ക്ക് ഭൂമി പതിച്ചു നല്‍കിയത്. നടന്നു വരുന്ന അഴിമതികളെ കുറിച്ച് മുഖ്യമന്ത്രിയോട് പലതവണ പറയുകയും യു ഡി എഫ് ഉന്നതാധികാര സമിതിയില്‍ ഉന്നയിക്കുകയും ചെയ്തിട്ടും ഒരു ചര്‍ച്ചക്കു പോലും ഉമ്മന്‍ചാണ്ടി തയാറായില്ല. അങ്ങനെ സഹികെട്ടാണ് മുന്നണിവിട്ടതെന്നും അദ്ദേഹം പറഞ്ഞു. പന്ന്യന്‍ രവീന്ദ്രന്‍, ആര്‍.സഹദേവന്‍, കെ.എസ്. ഇന്ദുശേഖരന്‍ നായര്‍, ജേക്കബ് വര്‍ഗീസ് വടക്കേടത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related posts