യുവതലമുറയെ ലഹരിയില്‍ വീഴ്ത്താന്‍ മാജിക് കൂണ്‍..!

ktm-koonകോട്ടയം: ലഹരിയില്‍ പുതുവഴി തേടുന്ന യുവതലമുറയെ വലയിലാക്കാന്‍ മാജിക് കൂണും. കൊടൈക്കനാലില്‍ തണുപ്പുള്ള കാലാവസ്ഥയില്‍ വളരുന്ന കൂണാണ് ലഹരി വസ്തുവായി ഉപയോഗിക്കുന്നത്. പച്ചയ്ക്കും ഉണക്കിയും ഉപയോഗിക്കുന്ന കൂണില്‍ അടങ്ങിയ സിലോസിബിന്‍ എന്ന രാസവസ്തുവാണ് ഉപയോഗിക്കുന്നവര്‍ക്കു ലഹരി പകരുന്നത്. സിലോസിബിന്‍ ലഹരിനിരോധന പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും കൂണ്‍ എന്‍ഡിപിഎസ് പട്ടികയില്‍ ഉള്‍പ്പെടാത്തതിനാല്‍ കൈയോടെ പിടിച്ചാലും പ്രതികള്‍ക്കെതിരെ കേസെടുക്കാന്‍ എക്‌സൈസ് വകുപ്പിനു സാധിക്കില്ല.

രാസപരിശോധന നടത്തി ഇതിലടങ്ങിയ രാസവസ്തു പരിശോധിച്ചു മാത്രമേ കേസെടുക്കാനാവൂ. നിലവില്‍ രാസപരിശോധന നടത്താനുള്ള സംവിധാനവും കേരളത്തിലില്ല. കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും കൊടൈക്കനാലില്‍ വിനോദയാത്രയ്ക്കു എന്ന വ്യാജേന പോകുന്ന സംഘങ്ങളാണു കൂണ്‍ ലഹരി നാട്ടില്‍ എത്തിക്കുന്നത്. കൊടൈക്കനാലില്‍ എത്തി ലോഡ്ജുകളില്‍ മുറിയെടുക്കുന്നവരെ ഇടനിലക്കാര്‍വഴിയാണ് കൂണ്‍ ലഹരി വില്പന നടത്തുന്ന സംഘങ്ങള്‍ സമീപിക്കുന്നത്.  ഒരു ഡസന്‍ കൂണിന് 750 രൂപയാണ് വില.

തേനില്‍ മുക്കിയാണ് ഇവ കഴിക്കുക. ആറെണ്ണം കഴിക്കുമ്പോഴേക്കും ലഹരിക്കു അടിപ്പെടുമെന്നാണു എക്‌സൈസ് അധികൃതര്‍ പറയുന്നത്. ഇത്തരത്തില്‍ കഴിക്കുന്ന ലഹരി ഏതാണ്ട് ഒരാഴ്ചവരെ നിലനില്‍ക്കും. തണുപ്പില്‍ മാത്രമാണ് ഇതിന്റെ ലഹരി അനുഭവിക്കാനാവുക. അതിനാല്‍ ശീതീകരിച്ച മുറിയിലാണ് ഇതിന്റെ ഉപയോഗം. മറിഞ്ഞു വീണുകിടക്കുന്ന മരത്തിന്റെ അടിയിലാണ് ഇത്തരം കൂണുകള്‍ പ്രധാനമായും വളരുന്നത്.

കുതിരച്ചാണകത്തില്‍ ഇവ മുളപ്പിച്ചെടുക്കുന്നതായും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. എക്‌സൈസ് വകുപ്പ് നടത്തിയ പരിശോധനയില്‍ മാജിക് കൂണിനു മറ്റു ലഹരിവസ്തുക്കളേക്കാള്‍ മാരക ശേഷിയുള്ളതായി കണ്ടെത്തിയിട്ടുണ്ട്. തലച്ചോറിനു ഗുരുതര പ്രഹരമേല്‍പ്പിക്കുന്നതിനാല്‍ ഇതുപയോഗിക്കുന്നവര്‍ക്കു ഓര്‍മശക്തി പൂര്‍ണമായും നഷ്ടപ്പെട്ടു മാനസികനില തകരുന്നു. ഇതു ആത്മഹത്യയിലേക്കും അക്രമസ്വഭാവങ്ങളിലേക്കും നയിക്കുന്നതായും പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.

Related posts