യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ഭര്‍ത്താവും ഭര്‍ത്തൃമാതാവും അറസ്റ്റില്‍

arrestകൊട്ടാരക്കര: സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചതിനെതുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും ഭര്‍ത്തൃമാതാവും അറസ്റ്റില്‍. വേങ്ങ ചരുവിള വീട്ടില്‍ പത്മാവതിയമ്മയേയും മകന്‍ ജയകൃഷ്ണനേയും ആണ് കൊട്ടാരക്കര ഡിവൈഎസ്പി. ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.2015 സെപ്റ്റംബര്‍ നാലിനാണ് കേസിനാസ്പദമായ സംഭവം. മൈനാഗപ്പളളി, വേങ്ങ മൂത്തോട്ടില്‍ ക്ഷേത്രത്തിനു സമീപം ആതിര ‘ഭവനില്‍ ചന്ദ്രന്‍പിള്ളയുടേയും ശോഭനകുമാരിയുടേയും മകള്‍ ആതിരയാണ് മണ്ണെണ്ണ ദേഹത്തൊഴിച്ച് ആത്മഹത്യ ചെയ്തത്.

ശാസ്താംകോട്ടയിലെ തുണിക്കടയില്‍ ജോലിക്കുപോകവേയാണ് ആതിര ജയകൃഷ്ണനെ പരിചയപ്പെടുന്നതും പിന്നീട് പ്രണയിച്ച് വിവാഹം കഴിച്ചതും. അനുജത്തിക്കുകൊടുത്തതുപോലെ സ്ത്രീധനം വേണമെന്ന് ആവശ്യപ്പെട്ട് അമ്മയും മകനും നിരന്തരം നടത്തിയ പീഡനം സഹിക്കവയാതെയാണ് ആതിര ആത്മഹത്യചെയ്തതെന്നാണ് പോലീസ് കേസ്.

ആദ്യം ശാസ്താംകോട്ട പോലീസ് അന്വേഷണം നടത്തുകയും തുടര്‍ന്ന് കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവി അജിതാ ബേഗത്തിന്റെ നിര്‍ദേശാനുസരണം കൊട്ടാരക്കര ഡിവൈഎസ്പി ബി. കൃഷ്ണകുമാര്‍ അന്വേഷണം ഏറ്റെടുക്കയായിരുന്നു.26ന് കൊട്ടാരക്കര റെയില്‍വേ സ്‌റ്റേഷന് സമീപം വച്ചാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്. എസ് ഐ രവികുമാര്‍, എഎസ്‌ഐ നിസാമുദ്ദീന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. ശാസ്താംകോട്ട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു.

Related posts