യൂണിവേഴ്‌സിറ്റി കോളജില്‍ എസ്എഫ്‌ഐയുടെ ഗേറ്റ്പൂട്ടി സമരം

pkd-sfiതിരുവനന്തപുരം : യൂണിവേഴ്‌സിറ്റി കോളജില്‍ സര്‍വകലാശാല നിര്‍ദേശത്തെ തുടര്‍ന്ന് സ്ഥാപിച്ച സിസിടിവി കാമറ തല്ലി തകര്‍ത്തതിന്റെ പേരില്‍ സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ഥിയേയും  അധ്യാപകനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച വിഷയത്തില്‍ പുറത്താക്കിയ വിദ്യാര്‍ഥിയേയും തിരികെ എടുക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ കോളജിലെ ഗേറ്റ് പൂട്ടി സമരം നടത്തി. പ്രിന്‍സിപ്പലിനെ ഉപരോധിക്കുമെന്ന് പറഞ്ഞാണ് എസ്എഫ്‌ഐക്കാര്‍ കോളജ് ഗേറ്റ് പൂട്ടിയത്. ഒടുവില്‍ അന്വേഷണ കമ്മിറ്റിയെ നിയോഗിക്കാമെന്നും കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മറ്റ് കാര്യങ്ങള്‍ തീരുമാനിക്കാമെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഉപരോധം അവസാനിപ്പിച്ചത് .

കുട്ടികളും അധ്യാപകരും ഉള്‍പ്പെടെയുള്ളവര്‍ കോളജില്‍ നിന്നും പുറത്ത് ഇറങ്ങിയത് അഞ്ചരയോടെ. കോളജില്‍ ഉപരോധം  നടക്കുന്നതറിഞ്ഞ് റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമ പ്രവര്‍ത്തകരെ പോലും അകത്ത് കയറ്റിയില്ല. സംസ്കൃതം വകുപ്പ് തലവന്‍ രാജേന്ദ്രനെ കയേറ്റത്തിനു മുതിര്‍ന്ന ഇസ്ലാമിക് ഹിസ്റ്ററി രണ്ടാം വര്‍ഷ വിദ്യാര്‍ഥി ആദര്‍ശ്, കോളജ് ഓഫീസിന് സമീപത്തെ സിസിടിവി കാമറ തല്ലി തകര്‍ത്ത ഇംഗ്ലീഷ് മൂന്നാം വര്‍ഷ ബിഎ വിദ്യാര്‍ഥി വികാസ് ഗോവിന്ദ് എന്നിവരെ തിരികെ എടുക്കണമെന്നാവശ്യപ്പെട്ടാണ് എസ്എഫ്‌ഐ ഉപരോധം നടത്തിയത്.

കഴിഞ്ഞ വെള്ളിയാഴ്ച്ച കോളജിലെ ബിഎ മലയാളത്തിലെ വിദ്യാര്‍ഥികളും സംസ്കൃത വിഭാഗം മേധാവിയും തമ്മിലുള്ള പ്രശ്‌നത്തില്‍ ഇസ്ലാമിക് ഹിസ്റ്ററി വിദ്യാര്‍ഥിയായ ആദര്‍ശ് ഇടപെടുകയും അധ്യാപകനെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തത്. അധ്യാപകന്റെ പരാതിയില്‍ അന്ന് തന്നെ ആദര്‍ശിനെ അടിന്തര കൗണ്‍സില്‍ ചേര്‍ന്ന് പുറത്താക്കി. ഇതിനെ തുടര്‍ന്ന് എസ്എഫ്‌ഐക്കാര്‍ അന്ന് പ്രിന്‍സിപ്പലിനെ ഉപരോധിച്ചു. എന്നാല്‍ കൗണ്‍സില്‍ യോഗം കൂടി മറ്റ് കാര്യങ്ങള്‍ തീരുമാനിക്കാമെന്ന് പറഞ്ഞതോടെ എസ്എഫ്‌ഐക്കാര്‍  പിരിഞ്ഞ് പോയി.

പിരിഞ്ഞ് പോകുന്നവഴിയിലാണ് കോളജിലെ പരീക്ഷകള്‍ നടക്കുന്ന സെമിനാര്‍ ഹാളിലെ കാമറ വികാസ് ഗോവിന്ദന്‍ തല്ലി തകര്‍ത്തത്. കാമറ തകര്‍ത്ത വികാസ് ഗോവിന്ദനെതിരായ നടപടികള്‍ ആലോചിക്കാനായി ഇന്നലെ രാവിലെ 11.30 ന് പ്രിന്‍സിപ്പല്‍ വിനയചന്ദ്രന്റെ നേതൃത്വത്തില്‍ കൗണ്‍സില്‍ ചേര്‍ന്നു . ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയില്‍ വികാസ് ഗോവിന്ദന്‍ ഇംഗ്ലീഷ് ക്ലാസിലേക്ക് കയറാന്‍ പോയി. ക്ലാസ് കഴിയാന്‍ 10 മിനിറ്റ് മാത്രം ഉള്ളതിനാല്‍ പഠിപ്പിച്ച് കൊണ്ടിരുന്ന ഇംഗ്ലീഷ് അധ്യാപകന്‍ രാജേന്ദ്രന്‍ കയറ്റിയില്ല.ഇതിനെ തുടര്‍ന്ന് ഇയാള്‍ അധ്യാപകനെ അസഭ്യവര്‍ഷം നടത്തി.

കൈയേറ്റത്തിനും ശ്രമിച്ചു.ഇതിനെ തുടര്‍ന്ന് അധ്യാപകന്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കി. ഇതിന്റെ കൂടെ അടിസ്ഥാനത്തില്‍ വികാസ് ഗോവിന്ദനെ പുറത്താക്കി . സര്‍ക്കാര്‍ വസ്തുവായ കാമറ തല്ലി തകര്‍ത്ത ഇയാള്‍ക്കെതിരെ കന്റോണ്‍മെന്റ് പോലീസില്‍ പരാതി നല്‍കാനും കൗണ്‍സില്‍ തീരുമാനിച്ചു . ഇതിനെ തുടര്‍ന്നാണ് എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ ഉച്ചയ്ക്ക് രണ്ടോടെ പ്രിന്‍സിപ്പല്‍ വിനയചന്ദ്രനെ ഉപരോധിക്കാന്‍ എത്തിയത്. രണ്ട് വിദ്യാര്‍ത്ഥികളുടെയും സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഉപരോധം. ഉപരോധത്തിന് മുന്നോടിയായിട്ടാണ് കോളജ് ഗേറ്റ് പൂട്ടിയത്.

Related posts