രണ്ടുവയസുകാരിയുടെ മൂത്രത്തില്‍ ബീജത്തിന്റെ അംശം; തെറ്റായ ലാബ് റിപ്പോര്‍ട്ടിനെതിരെ നിയമനടപടിക്കൊരുങ്ങി ബന്ധുക്കള്‍

ktm-labഅടിമാലി: രണ്ടുവയസുകാരിയുടെ മൂത്രത്തില്‍ ബീജത്തിന്റെ അംശമെന്ന് വ്യാജ ലാബ് റിപ്പോര്‍ട്ട്. ബന്ധുക്കള്‍ നിയമനടപടിയ്ക്ക്. അടിമാലി മേഖലയിലെ ഒരു മെഡിക്കല്‍ ലാബിലാണ് വ്യാജ റിപ്പോര്‍ട്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നല്‍കി വെട്ടിലായിരിക്കുന്നത്. കഴിഞ്ഞ ദിവസം ഹൈറേഞ്ചിലെ ഒരു ആയൂര്‍വേദ ആശുപത്രിയില്‍ രണ്ട് വയസുകാരിയെ വയറുവേദനയുമായി ബന്ധപ്പെട്ട് മരുന്ന് വാങ്ങുവാന്‍ എത്തി. ഡോക്ടര്‍ മൂത്രം പരിശേധിക്കാന്‍ നിര്‍ദ്ദശിച്ചു.  ബന്ധുകള്‍ ഇതിനായി ഒരു സ്വകാര്യ ലാബില്‍ എത്തി കുഞ്ഞിന്റെ മൂത്രം നല്‍കി.

രണ്ട് മണിക്കൂറിന് ശേഷം റിസള്‍ട്ട് നോക്കിയപ്പോള്‍  മൂത്രത്തില്‍ ബീജത്തിന്റെ അംശം കണ്ടെത്തിതായി ഇവര്‍ റിപ്പോര്‍ട്ട് തയ്യാറാക്കി. റിപ്പോര്‍ട്ട് ബന്ധുക്കളെ അറിയിക്കാതെ ലാബ് അധികൃതര്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് നല്‍കി. കുട്ടിയെ ആരോ പീഡിപ്പിച്ചുവെന്നായിരുന്നു ലാബ് അധികാരികളുടെ കണ്ടെത്തല്‍. ഡിഎംഒ സംഭവം ഇടുക്കി ചൈല്‍ഡ് ലൈന്‍ ജില്ലാ ചെയര്‍മാനെ വിവരം അറിയിച്ചു. ചെയര്‍മാന്‍ ഇത് സംബന്ധിച്ച് ലാബിലെത്തിയും കുട്ടിയുടെ ബന്ധുക്കളോടും രഹസ്യമായി വിവരം ശേഖരിച്ചു.

ഒടുവില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ലാബില്‍ എത്തി വിശദമായി പരിശോധന നടത്തിയപ്പോഴാണ് ലാബില്‍ പരിശോധിച്ച മറ്റൊരു സ്ത്രീയുടെ  മൂത്രമാണ് കുട്ടിയുടെതെന്ന പേരില്‍ പരിശോധന നടത്തിയതെന്നും കുട്ടിയുടെ മൂത്രത്തില്‍ ഈ പ്രശനം ഇല്ലെന്നും കണ്ടെത്തി. സംഭവം രഹസ്യമായി തീര്‍ന്നെങ്കിലും തങ്ങളെ മോശമായി ചിത്രീകരിച്ച ലാബ് അധികൃതര്‍ക്കെതിരെ കുട്ടിയുടെ ബന്ധുക്കള്‍ നിയമ നടപടയുമായി പോയിരിക്കുകയാണ്. ഇതിനിടെ ലാബ് അധിക്യതര്‍ കുട്ടിയുടെ ബന്ധുക്കളുമായി ചര്‍ച്ച നടത്തി പ്രശ്‌നം തീര്‍ക്കാന്‍ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല. ഹൈറേഞ്ചിലെ ചില ലാബുകളില്‍ ഇതിനുമുന്‍പു ഇതുപോലെ സംഭവങ്ങള്‍ നടന്നിട്ടുണ്ട്. ചില ലാബുകളില്‍ ജോലിചെയ്യുന്ന ടെക്‌നിഷ്യന്‍മാര്‍ക്ക് വേണ്ടത്ര യോഗ്യതയില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

Related posts