രാജ്യത്തെ ആദ്യ അക്വാപോണിക്‌സ് ഗ്രാമം ചെറായിയില്‍

ekm-cheraiകൊച്ചി: എറണാകുളം ജില്ലയിലെ ചെറായിയില്‍ രാജ്യ ത്തെ ആദ്യ അക്വാപോണിക്‌സ് ഗ്രാമം രൂപംകൊള്ളുന്നു. മത്സ്യകൃഷിയും പച്ചക്കറികൃഷിയും ഒരുമിച്ചുചെയ്യുന്ന രീതിയാണ് അക്വാപോണിക്‌സ്. മത്സ്യകാഷ്ടം അടങ്ങിയ മീന്‍കുളങ്ങളിലെ വെള്ളം ഉപയോഗിച്ചു കുളങ്ങള്‍ക്കു മുകളിലെ തട്ടുകളില്‍ പച്ചക്കറി കൃഷി നടത്തുന്നു. നഗരങ്ങളില്‍ വസിക്കുന്നവര്‍ക്കു ടെറസുകളിലും മറ്റും ഈരീതിയില്‍ മത്സ്യ-പച്ചക്കറി കൃഷി ചെയ്യാം.

പള്ളിപ്പുറം സര്‍വീസ് സഹകരണ ബാങ്കിന്റെയും സമുദ്രോത്പന്ന കയറ്റുമതി വികസന അഥോറിട്ടിയുടെയും (എംപിഇഡിഎ) സംയുക്താഭിമുഖ്യത്തിലാണു ചെറായിയില്‍ അക്വാപോണിക്‌സ് ഗ്രാമം രൂപപ്പെടുത്തുന്നത്. എംപിഇഡിഎയുടെ അക്വാപോണിക്‌സ് പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയ ചെറായി ഗ്രാമത്തിലെ 50 കര്‍ഷകരാണ് ഈ സംരംഭത്തിന് ആദ്യപടിയായി മുന്നിട്ടിറങ്ങിയിട്ടുള്ളത്.

ഗാര്‍ഹിക അക്വാപോണിക്‌സ് യൂണിറ്റുകള്‍ നിര്‍മിക്കാന്‍ പള്ളിപ്പുറം സര്‍വീസ് സഹകരണ ബാങ്ക് പലിശരഹിത വായ്പ നല്‍കുമെന്നു പ്രസിഡന്റ് മയ്യാറ്റില്‍ സത്യന്‍ അറിയിച്ചു. ബാങ്ക് വായ്പ വിനിയോഗിച്ചു നിര്‍മിക്കുന്ന ഗാര്‍ഹിക അക്വാപോണിക്‌സ് യൂണിറ്റുകള്‍ക്ക് ആവശ്യമായ മത്സ്യക്കുഞ്ഞുങ്ങളെ തീറ്റയും ജലപരിശോധനാ കിറ്റുകളും സഹിതം സമുദ്രോത്പന്ന കയറ്റുമതി വികസന അഥോറിട്ടി സൗജന്യമായി നല്‍കുന്നതാണെന്നു ഡപ്യൂട്ടി ഡയറക്ടര്‍ എം. ഷാജി അറിയിച്ചു. നിര്‍മാണം പൂര്‍ത്തിയാക്കിയ 16 യൂണിറ്റുകളില്‍ ഇതിനകംതന്നെ മത്സ്യ-പച്ചക്കറി കൃഷി ആരംഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

അക്വാപോണിക്‌സ് കൃഷിരീതികള്‍ പരിചയപ്പെടുത്തുന്ന അവബോധ ക്ലാസില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 8547905872, 2333001 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ടു പേര്‍ രജിസ്റ്റര്‍ ചെയ്യണം. അടുത്ത അവബോധ ക്ലാസ് ഇന്ന് ഉച്ചയ്ക്ക് 1.30 മുതല്‍ പാലാരിവട്ടം എന്‍എച്ച് ബൈപ്പാസിലുള്ള സുഗന്ധഭവനില്‍ നടത്തും.

Related posts