റബര്‍തോട്ടം കാന്താരിമുളകുതോട്ടം ആക്കിക്കൂടെ?

karshakanവൈ. ജെ. അലക്‌സ്
ജോയിന്റ് ഡയറക്ടര്‍, അഗ്രികള്‍ച്ചര്‍ (റിട്ട.)

റബറിന്റെ വിലത്തകര്‍ച്ചയോടുകൂടി വലുതും ചെറുതുമായ തോട്ടമുടമകള്‍ വളരെയധികം സാമ്പത്തിക ബുദ്ധിമുട്ടിലാണ്. രണ്ടരകൊല്ലം മുമ്പ് 230-240 രൂപ വിലയുണ്ടായിരുന്ന സ്ഥാനത്ത് 2016 ലെ വില 150ല്‍ താഴെയാണ്. റബര്‍ കൃഷിയെ ആശ്രയിച്ചുകഴിയുന്ന ഏഴു ലക്ഷം കര്‍ഷകര്‍ ദുരിതത്തിലാണ്. റബറിന്റെ വരുമാനം കൊണ്ടു ജീവിക്കുന്നവര്‍ 30 ലക്ഷമെങ്കിലും വരും.

നാലു ലക്ഷം ടണ്ണോളം റബര്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. ഇപ്പോള്‍ ചുങ്കം ഇല്ലാതെയാണ് ഇറക്കുമതി ചെയ്യുന്നത്. ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തിയാല്‍ മാത്രമെ റബറിന്റെ ഇറക്കുമതി കുറയുകയുള്ളൂ.

റബര്‍ കര്‍ഷകര്‍ക്ക് പിടിച്ചു നില്‍ക്കാന്‍ മറ്റുകൃഷികളേപ്പറ്റി ആലോചിക്കുന്നതും നല്ലതാണ്. പുതുകൃഷിക്കുവേണ്ടി റബര്‍ മരം വെട്ടുന്ന സ്ഥലത്ത് റബര്‍ തന്നെ വയ്ക്കാതെ കുറച്ചു സ്ഥലമെങ്കിലും മറ്റു കൃഷികള്‍ക്കു വേണ്ടി മാറ്റിയാല്‍ മാത്രമേ രക്ഷപ്പെടാന്‍ സാധിക്കുകയുള്ളൂ. രണ്ടു മുതല്‍ മൂന്നേക്കര്‍വരെയുള്ള കര്‍ഷകന്‍ റബര്‍ മരം വെട്ടിയതിനുശേഷം ഒരേക്കര്‍ സ്ഥലത്തെങ്കിലും പച്ചക്കറി, പഴവര്‍ഗങ്ങള്‍ തുടങ്ങിയവ കൃഷിചെയ്താല്‍ കുറഞ്ഞകാലംകൊണ്ട് നല്ലവരുമാനം ലഭിക്കും. നീളന്‍പയര്‍, പാവല്‍, കോവല്‍ തുടങ്ങിയവ നല്ല വരുമാനം തരുന്ന വിളകളാണ.് റെഡ് ലേഡിയെന്നയിനം പപ്പായകൃഷിയില്‍ നിന്ന് ഒന്നരവര്‍ഷം കൊണ്ട് ലക്ഷങ്ങള്‍ വരുമാനം ലഭിക്കും. ഫാഷന്‍ഫ്രൂട്ട് കൃഷിയില്‍നിന്നും നല്ല വരുമാനം ലഭിക്കും. ഇപ്പോള്‍തന്നെ പല കര്‍ഷകരും റബര്‍മരം വെട്ടിയസ്ഥലത്ത് വിജയകരമായി റംബൂട്ടാന്‍ കൃഷി ആരംഭിച്ചിട്ടുണ്ട്. കാന്താരി മുളകു കൃഷിയാണ് മറ്റൊന്ന്.

കൃഷിരീതി

ഒരേക്കര്‍ തെളിഞ്ഞ സ്ഥലത്ത് നടാന്‍ കുറഞ്ഞത് 500 ഗ്രാം കാന്താരി വിത്തു വേണം. റബര്‍ തോട്ടത്തില്‍ നടാന്‍ 250 ഗ്രാം വിത്തു മതിയാകും. തൈകള്‍ ഉത്പാദിപ്പിച്ച് പറിച്ചുനടുന്നതാണ് നല്ലത്.

തൈകളുടെ ഉത്പാദനം

തൈകള്‍ ഉത്പാദിപ്പിക്കാന്‍ പലരീതികള്‍ അവലംബിക്കാം.

1. തടത്തില്‍ പാകി പറിച്ചുനടാം
2. പ്രോട്രേയില്‍ പാകി പറിച്ചുനടാം
3. ഗ്രോബാഗില്‍ പാകി പറിച്ചുനടാം.
4. പ്ലാസ്റ്റിക് കുപ്പിയിലുംപാകി പറിച്ചുനടാം

തടങ്ങളില്‍ പാകുന്ന വിധം

ഒരു സെന്റ് സ്ഥലത്ത് 50 കിലോഗ്രാം കലര്‍പ്പില്ലാത്ത കോഴിവളവും 25 കിലോചാണകവും ഇട്ട് കിളക്കുക. രണ്ടടി വീതിയിലും മുക്കാല്‍ അടി പൊക്കത്തിലും സ്ഥലത്തിന്റെ കിടപ്പനുസരിച്ച് നീളത്തിലും തടമെടുത്ത് അഞ്ചു സെന്റീമീറ്റര്‍ അകലത്തില്‍ വിത്തുപാകണം. മഴവെള്ളം കുത്തിവീഴാതിരിക്കാന്‍ യു.വി. പോളിത്തീന്‍ ഷീറ്റ് മുകളില്‍ കെട്ടുന്നതു നല്ലതാണ്. 6-7 ദിവസംകൊണ്ട് വിത്തു മുളയ്ക്കാന്‍ തുടങ്ങും. മുളയ്ക്കാന്‍ തുടങ്ങിയാല്‍ ഉടനെ പൊതി മാറ്റി നനയ്ക്കണം. ഒരു മാസത്തിനകം പറിച്ചുനടാം.

പ്രോട്രേയിലും കപ്പിലും പാകുന്ന വിധം

ചകിരിച്ചോറ് കമ്പോസ്റ്റ് അഞ്ചു കിലോഗ്രാം, ചാണകം നാലു കിലോഗ്രാം, വെര്‍മികമ്പോസ്റ്റ് നാലു കിലോഗ്രാം, വേപ്പിന്‍പിണ്ണാക്ക് ഒരു കിലോഗ്രാം, ട്രൈക്കോഡെര്‍മ 100 ഗ്രാം, സൂഡോമോണസ് 100 ഗ്രാം എന്നിവയെല്ലാം കൂടി നല്ലതുപോലെ കൂട്ടിക്കലര്‍ത്തി മൂന്നുനാലു ദിവസം തണലത്ത് നനഞ്ഞ ചണച്ചാക്കുകൊണ്ട് മൂടിയിടുന്നു. മിശ്രിതത്തിന് നനവില്ലെങ്കില്‍ സ്പ്രിംഗ്‌ളര്‍ ഉപയോഗിച്ച് നനച്ചതിനുശേഷം വേണം മൂടിയിടാന്‍. നേരിയ നനവുമതി. മൂന്നുനാലു ദിവസത്തിനുശേഷം ഒന്നുകൂടി ഇളക്കുക. ശേഷം രണ്ടുമൂന്നു ദിവസം കൂടി മൂടിയിട്ടശേഷം പ്രോട്രേയിലും ഡിസ്‌പോസബിള്‍ ഗ്ലാസിന് വെള്ളം വാര്‍ന്നുപോകാന്‍ ദ്വാരമിട്ടതിനുശേഷം മിശ്രിതം നിറച്ചും നടാം. പ്രോട്രേയില്‍ ഓരോ വിത്തും കപ്പില്‍ അഞ്ചു വിത്തുവരെയും പാകാം.

ഗ്രോബാഗില്‍ പാകുന്ന വിധം

ഗ്രോബാഗിന്റെ പകുതി ഭാഗം മണ്ണുനിറച്ചതിനുശേഷം മുകളില്‍ പറഞ്ഞിരിക്കുന്നതുപോലെ കൂട്ടിയമിശ്രിതം നാലിഞ്ച് ഘനത്തില്‍ നിരത്തി രണ്ടിഞ്ച് അകലത്തില്‍ അരുകിലും മധ്യഭാഗത്തും വിത്തുകള്‍ പാകാം.

നടീല്‍

ഒരു മാസം പ്രായമായ തൈകള്‍ പറിച്ചുനടാം. മഴയെ ആശ്രയിച്ചു കൃഷിചെയ്യുന്നസ്ഥലങ്ങളില്‍ മേയ്-ജൂണ്‍ മാസങ്ങളില്‍ ശക്തിയായ കാലവര്‍ഷം തുടങ്ങുന്നതിനു മുമ്പ് നടുന്നതാണ് നല്ലത്. ജലസേചന സൗകര്യമുള്ളസ്ഥലത്ത് സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളിലും നടാം. തൈകള്‍ വൈകുന്നേരം മാത്രം നടുക. നട്ടതിനുശേഷം തണല്‍ കുത്തിക്കൊടുക്കുന്നത് നല്ലതാണ്.

സ്ഥലം ഒരുക്കല്‍

* റബര്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ ട്രാക്ടര്‍ ഉപയോഗിച്ച് ഉഴുതതിനുശേഷം 2.5 ഃ 2.5 അടി അകലത്തില്‍ 1 ഃ 1 ഃ 1 അടി കുഴികള്‍ എടുത്ത് രണ്ടുകിലോഗ്രാം കലര്‍പ്പില്ലാത്ത കോഴിവളവും ഒരു കിലോ ചാണകവും 250 ഗ്രാം വേപ്പിന്‍പിണ്ണാക്കും 200 ഗ്രാം എല്ലുപൊടിയും കുഴിയില്‍ മണ്ണുമായികുട്ടികലര്‍ത്തണം. കുഴിനിരപ്പിനു മൂടി തടം ഉണ്ടാക്കി തറനിരപ്പില്‍ നിന്ന് ഉയര്‍ത്തി തൈ നടണം. ഇല്ലെങ്കില്‍ ശക്തിയായ മഴയില്‍ വെള്ളം കെട്ടിനിന്ന് തൈകള്‍ നശിച്ചുപോകും. നനയ്ക്കാന്‍ സൗകര്യമുണെ്ടങ്കില്‍ വേനല്‍ക്കാലത്ത് തടം ഉയര്‍ത്തിയെടുക്കാതെ നടുന്നതാണ് നല്ലത്.

* നടീല്‍ കഴിഞ്ഞ് ഒരു മാസത്തിനുശേഷം കോഴിവളവും ചാണകവും 500 ഗ്രാം വീതം മണ്ണുമായി കൂട്ടിക്കലര്‍ത്തി ചുവട്ടില്‍ നിന്ന് അരയടി മാറ്റിയിടണം.

* 20 ദിവസം ഇടവിട്ട് വെള്ളത്തില്‍ ലയിക്കുന്ന 13-0-45 അല്ലെങ്കില്‍ 19:19:19 എന്ന രാസവളം രണ്ടു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തിലെന്ന തോതില്‍ ഇലകളില്‍ വൈകുന്നേരം തളിച്ചുകൊടുക്കണം.

* ജീവാമൃതം ഉണ്ടാക്കി മാസത്തിലൊരിക്കല്‍ ഒഴിക്കുന്നതും തളിക്കുന്നതും നല്ലതാണ്.

* വേനല്‍ക്കാലത്ത് മൂന്നു ദിവസത്തിലൊരിക്കല്‍ നനച്ചുകൊടുക്കണം. വെറും ‘ഭൂമിയിലാണെങ്കില്‍ ചുവട്ടില്‍ ചൂടേല്‍ക്കാതെ പൊത ഇട്ടുകൊടുക്കണം. റബര്‍തോട്ടത്തില്‍ തണല്‍ ഉള്ളതുകൊണ്ട് പൊതയിടീല്‍ വേണമെന്നില്ല.

വിളവ്

ഒരേക്കര്‍സ്ഥലത്തുനിന്ന് 12 ടണ്‍വരെ വിളവുലഭിക്കും. ഇതിന്റെ മുളകുകള്‍ക്ക് വെളുപ്പുനിറവും 1.75 ഇഞ്ച് നീളവും മിതമായി എരിവുമുണ്ട്. മുളകിന് എരിവുപ്രധാനം ചെയ്യുന്ന കാപ്‌സൈസിന്‍ 0.84 ശതമാനവും ഒലിയോറെസിന്‍ 18 ശതമാനവും മുളകില്‍ അടങ്ങിയിട്ടുണ്ട്. ദീര്‍ഘകാലം വിളവെടുക്കാന്‍ സാധിക്കുന്നതിനാല്‍ പുരയിടകൃഷിക്ക് ഏറ്റവും യോജിച്ചതാണ്.

സസ്യസംരക്ഷണം

മൈറ്റ്‌സ് :  എല്ലാത്തരം മുളകുകൃഷിയിലും കണ്ടുവരുന്ന ഒരു കീടമാണ് മൈറ്റ്‌സ്. കൂമ്പിലയില്‍ നിന്ന് നീരൂറ്റികുടിക്കുന്നു. ഇതുമൂലം കൂമ്പിലകള്‍ ചെറുതാകുകയും ചെടി മുരടിച്ചുപോകുകയും ചെയ്യും. ഈ കീടത്തെ നിയന്ത്രിക്കാന്‍ നാടന്‍ ഗോമൂത്രം ശീമക്കൊന്നസത്ത് എന്ന ജൈവകീടനാശിനി ഉപയോഗിക്കാം. ഒരു ലിറ്റര്‍ ഗോമൂത്രത്തില്‍ രണ്ടു കിലോ ശീമക്കൊന്നയുടെ ഇലയും ഇളംതണ്ടും ചതച്ച് 10-12 ദിവസം ഒരു പ്ലാസ്റ്റിക്ക് ജാറില്‍ അടച്ചുവെയ്ക്കണം. അതിനുശേഷം പിഴിഞ്ഞ് അരിച്ചെടുത്ത് കുപ്പിയില്‍ ആക്കി സൂക്ഷിക്കുക. 50 മില്ലിലിറ്റര്‍ മരുന്ന് ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്തുതളിച്ചാല്‍ നീരൂറ്റിക്കുടിക്കുന്ന മൈറ്റ്‌സ്, വെള്ളീച്ച തുടങ്ങിയവയെ നിയന്ത്രിക്കാം.

ഇതുകൂടാതെ നീം ഓയില്‍ പ്ലസ് എന്ന ജൈവകീടനാശിനി 10 മില്ലി ലിറ്റര്‍ അല്ലെങ്കില്‍ ബയോ നീം അഞ്ചു മില്ലിലിറ്റര്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിച്ചും മൈറ്റ്‌സ്, വെള്ളീച്ച തുടങ്ങിയ നീരൂറ്റി കുടിക്കുന്ന കീടങ്ങളെ നിയന്ത്രിക്കാം.

വാട്ടരോഗം

ചെടികള്‍ വാടിപ്പോകുന്ന രോഗം കാണുന്നുണെ്ടങ്കില്‍ നാലു ഗ്രാം കോപ്പര്‍ ഓക്‌സിക്ലോറൈഡ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഒഴിക്കുന്നത് രോഗത്തെനിയന്ത്രിക്കാന്‍ നല്ലതാണ്.

സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഒഴിച്ചും ഈ രോഗത്തെ നിയന്ത്രിക്കാം. സൂഡോമോണസ് വൈകുന്നേരം തളിക്കുന്നതാണ് നല്ലത്. ചെടികളില്‍ ഉണ്ടാകുന്ന രോഗങ്ങളെയും കീടങ്ങളെയും നിയന്ത്രിക്കാനും രോഗപ്രതിരോധശേഷി ലഭിക്കുന്നതിനും അഗ്രോഗ്രീന്‍ എന്ന ഹോമിയോമരുന്ന് വളരെ ഫലപ്രദമാണ്. കൂടുതല്‍ പൂ ഉണ്ടാകുന്നതിനും കായ് പൊഴിച്ചില്‍ നിയന്ത്രിക്കുന്നതിനും ഹോമിയോ മരുന്ന് വളരെ നല്ലതാണ്.

സമൃദ്ധി കാന്താരിയുടെ വിത്തുകളും തൈകളും കലര്‍പ്പില്ലാ ത്ത കോഴിവളവും അഗ്രോഗ്രീന്‍ എന്ന ഹോമിയോ മരുന്നും ഇടമറുക് സെന്റ് ആന്റണീസ് ഇടവകയില്‍ പ്രവര്‍ത്തിക്കുന്ന വിക്റ്ററി സ്വാശ്രയസംഘത്തില്‍ നിന്ന് ലഭിക്കും.

ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറുകള്‍ 9747373456, 9446859878. സമൃദ്ധികാന്താരിയുടെ വിത്തുകള്‍ വെള്ളായാണി കാര്‍ഷിക കോളജില്‍ നിന്ന് ലഭിക്കും. (ഫോണ്‍ 0471-2381002)

സമൃദ്ധി ഇനം വെള്ളക്കാന്താരി

റബര്‍ നില്‍ക്കുന്ന തോട്ടത്തില്‍ കൃഷി ചെയ്യാന്‍ പറ്റിയ ഒരിനമാണ് സമൃദ്ധി ഇനം വെള്ളക്കാന്താരി. തണലുള്ള സ്ഥലത്ത് നന്നായി വളര്‍ന്നു ഉത്പാദനം തരും. റബര്‍ ഇല്ലാത്ത തെളിഞ്ഞ സ്ഥലത്ത് ഒരേക്കറില്‍ 7000 മുളകുചെടിവളര്‍ത്താം. റബര്‍ നില്‍ക്കുന്ന സ്ഥലത്ത് 3000 മുളകുചെടിനടാം. തെളിഞ്ഞസ്ഥലത്ത് ഒരു ചെടിയില്‍ നിന്ന് ഒരു കിലോഗ്രാം മുളകു ലഭിക്കുമെങ്കില്‍ റബര്‍ തോട്ടത്തില്‍ നിന്ന് 750-800 ഗ്രാം വെള്ളക്കാന്താരി ലഭിക്കും. 3000 ചെടിയില്‍ നിന്ന് 2250 കിലോഗ്രാം കാന്താരിമുളക് ലഭിക്കും. ഒരു കിലോഗ്രാം മുളകിന് 100 രൂപവെച്ച് കണക്കാക്കിയാല്‍ 2.25 ലക്ഷം രൂപ വരുമാനം ലഭിക്കും. കൃഷിച്ചെലവുകഴിഞ്ഞ് ഒരേക്കര്‍ റബര്‍ തോട്ടത്തിര്‍ നിന്ന് ഒരുവര്‍ഷം ഒരുലക്ഷം രൂപ കിട്ടിയാല്‍ തന്നെ നല്ല കാര്യമല്ലേ?

കുരുമുളകിലെ നാഗപ്പതിവയ്ക്കല്‍

ആശിഷ് പി. വി.
കാര്‍ഷിക കോളജ്, പടന്നക്കാട്, കാസര്‍ഗോഡ്

ദേശ രാജ്യങ്ങളില്‍ കേരളത്തിന്റെ പേര് വാനോളം ഉയര്‍ത്തിയ സുഗന്ധവിളയാണ് കുരുമുളക.് കുരുമുളകു കൃഷിയില്‍ കര്‍ഷകര്‍ നേരിടുന്ന പ്രധാന വെല്ലുവിളിയാണ് ഗുണമേന്മയുള്ള നടീല്‍വസ്തുക്കളുടെ അഭാവം. നൂതന രീതിയിലൂടെ കൂടുതല്‍ ആരോഗ്യമുള്ള ധാരാളം തൈകള്‍ ഉത്പാദിപ്പിക്കുന്ന ഒരു രീതിയാണ് നാഗപ്പതിവയ്ക്കല്‍ അല്ലെങ്കില്‍ സെര്‍പ്പന്റയിന്‍ ലെയറിംഗ്.

പരമ്പരാഗതമായി ഉത്പാദിപ്പിക്കുന്ന കൂടത്തൈകളില്‍ ഇലകള്‍ മുളച്ചതിനുശേഷമാണ് വേരുകള്‍ ഉണ്ടാകുന്നത്. പക്ഷെ നാഗപ്പതിവയ്ല്‍ രീതിയില്‍ ഉണ്ടാക്കുന്ന തൈകള്‍ക്ക് ആദ്യം വേരു വന്ന് ശക്തി പ്രാപിച്ചതിനുശേഷമാണ് ഇലകള്‍ ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ ഈ തൈകള്‍ക്ക് സുശക്തമായ വേരുപടലവും നല്ല വളര്‍ച്ചയും ഉണ്ടാകും.

പോളിത്തീന്‍ കവറുകളില്‍ വേരുപിടിപ്പിച്ച് മൂന്നു മാസത്തോളമായ വള്ളി പോട്ടിംഗ് മിശ്രിതം നിറച്ച് നിരത്തിവച്ച കവറുകളില്‍ കൂടി പടര്‍ത്തിവിടണം. 2:1:1 എന്ന അനുപാതത്തില്‍ മണ്ണും മണലും ചാണകപ്പൊടിയും ചേര്‍ത്താണ് പോട്ടിംഗ് മിശ്രിതം തയാറുക്കുന്നത്.

ഓരോമുട്ടിലും ഓരോ കവര്‍വീതം വയ്ക്കണം. വള്ളി മണ്ണില്‍ ചേര്‍ത്തുനിര്‍ത്താനായി വി ആകൃതിയില്‍ മടക്കിയ ഈര്‍ക്കില്‍ കഷണങ്ങള്‍ ഉപയോഗിക്കാം. മുട്ടുകള്‍ക്ക് മുകളില്‍ അല്പം പോട്ടിംഗ് മിശ്രിതം ഇട്ടുകൊടുക്കുന്നത് വേരിന്റെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നു. വള്ളികള്‍ വളരുന്തോറും കൂടുതല്‍ കവറുകള്‍ വച്ചുകൊടുക്കാം.

ഇങ്ങനെ ഏഴു മുതല്‍ 10 വരെ കൂടകളിലെത്തുമ്പോള്‍ ആദ്യത്തെ ചെടിയെ വേര്‍പെടുത്താവുന്നതാണ്. ഈ പ്രവൃത്തി പിന്നീട് തുടര്‍ന്നുപോവുക. ഇങ്ങനെ വേര്‍പെടുത്തിയ തൈകള്‍ രണ്ടു മാസം കഴിഞ്ഞ് തോട്ടങ്ങളില്‍ നട്ടുതുടങ്ങാം. ഇത്തരത്തില്‍ ഒരു ചെടിയില്‍ നിന്നു 60 ല്‍ കൂടുതല്‍ തൈകള്‍ ഉത്പാദിപ്പിക്കാന്‍ സാധിക്കുന്നു. 100 ശതമാനം തൈകളും തോട്ടത്തില്‍ വേരുപിടിക്കുമെന്നതും വര്‍ഷം മുഴുവന്‍ തൈകള്‍ ഉത്പാദിപ്പിക്കാം എന്നതും നാഗപ്പതിവയ്ക്കലിന്റെ പ്രത്യേകതയാണ്. ഫോണ്‍ ആശിഷ്- 82813 44240

ലേഖകന്റെ ഫോണ്‍: 9446793793.

Related posts