തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിന്റെ പേരിൽ വീണ്ടും അഴിച്ചുപണി നടത്താനുള്ള നീക്കത്തെ പിന്തുണച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മുന്പ് പേരു മാറ്റിയത് സുപ്രീം കോടതിയിലെ കേസ് ജയിക്കാനുള്ള വളഞ്ഞ വഴിയായിരുന്നെന്ന് ദേവസ്വം മന്ത്രി പ്രതികരിച്ചു.
ശബരിമല ക്ഷേത്രത്തിന്റെ പഴയ പേര് നിലനിർത്താനുള്ള നീക്കം ആശ്വാസകരമാണ്. ഭക്തർ അത് സ്വീകരിക്കുമെന്നാണു കരുതുന്നത്.. മുന്പ് പേരു മാറ്റിയത് സുപ്രീം കോടതിയിലെ കേസ് ജയിക്കാനുള്ള വളഞ്ഞ വഴിയായിരുന്നു. ഇപ്പോൾ പേരു മാറ്റിയതുകൊണ്ട് സ്ത്രീ പ്രവേശന കേസ് ശക്തിപ്പെടകയോ ദുർബലപ്പെടുകയോ ചെയ്യില്ല- മന്ത്രി പറഞ്ഞു.
ശബരിമല ശ്രീ അയ്യപ്പസ്വാമിയെന്ന പേര് മാറ്റി ശബരിമല ശ്രീധർമശാസ്ത ക്ഷേത്രമെന്ന പഴയ പേരു വീണ്ടും നൽകാനാണ് തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ വർഷം ഒക്ടോബർ പത്തിനാണ് ക്ഷേത്രത്തിന്റെ പേര് മാറ്റി ശബരിമല ശ്രി അയ്യപ്പ സ്വാമിക്ഷേത്രം എന്നാക്കി മാറ്റി തിരുവതാംകൂർ ദേവസ്വം ബോർഡ് ഉത്തരവ് ഇറക്കിയത്.
സ്ത്രീകളുടെ ക്ഷേത്ര പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നിലവിലുള്ള കേസിൽ സർക്കാർ വാദം ഖണ്ഡിക്കാനാണ് ശബരിമല ക്ഷേത്രത്തിന്റെ പേര് മാറ്റിയത്. സ്വാമി അയ്യപ്പൻ നിത്യബ്രഹ്മചാരിയാണ്. ഇതാണ് ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിന് തടസം നിൽക്കുന്നത്.