മൂലമറ്റം: ജില്ലയിൽ അറക്കുളം മൈലാടി സ്വദേശിയായ യുവകർഷകൻ റോബിൻ ജോസ് കിഴക്കേക്കര തട്ടാംപറന്പിലിന് മണ്ണിനോടും കൃഷിയോടും പ്രകൃതിയുടെ പച്ചപ്പിനോടുമുള്ള ഇഷ്ടം മനസിൽ പെട്ടെന്ന് പൊട്ടിമുളച്ചതല്ല. മണ്ണിൽ പൊന്നു വിളയിച്ച മാതാപിതാക്കളോടും വല്യപ്പനോടും വല്യമ്മയോടുമൊപ്പം കൃഷികാര്യങ്ങൾ ബാല്യകാലം മുതൽ കണ്ടും കേട്ടും നടന്നപ്പോൾ മുതൽ മൊട്ടിട്ട മോഹമാണ്. ഇന്നത് ആഴത്തിൽ വേരൂന്നിയെന്നു മാത്രം.
സമ്മിശ്ര കൃഷി
തളികത്തട്ടുപോലെയുള്ള ഏഴേക്കറിലാണ് റോബിന്റെ സമ്മിശ്ര കൃഷിത്തോട്ടം. ടാപ്പിംഗ് നടത്തുന്ന 450 റബർ, നാലുവർഷം പ്രായമായ 125 ജാതി, 45 കശുമാവ്, കാസർഗോഡൻ കമുക് 250 , കൊക്കോ 90, വാഴ, ഡിXടി തെങ്ങ് 120 എന്നിവയെല്ലാം നട്ടു പരിപാലിച്ചുവരുന്നു. കാഷ്യൂ കിംഗ് ഇനത്തിൽപ്പെട്ട കശുമാവിൻതൈകൾ കണ്ണൂർ പടികണ്ടത്ത് നഴ്സറിയിൽനിന്നാണ് വാങ്ങിയത്.
ഒരു തൈക്ക് 150 രൂപയായിരുന്നു വില. ഗോൾഡൻ, ശ്രീലങ്കൻ ഇനത്തിൽപ്പെട്ട ജാതിത്തൈകൾ തൃശൂർ പട്ടിക്കാട് പോൾസണ് നഴ്സറിയിൽനിന്നാണ് എത്തിച്ചത്. മഞ്ചേരി കുള്ളൻ ഇനം വാഴയാണ് കൃഷി ചെയ്തിരിക്കുന്നത്. തൃശൂർ വെള്ളായണി കൊക്കോ ഗവേഷണ കേന്ദ്രത്തിൽനിന്നു കൊണ്ടുവന്ന കൊക്കോ ത്തൈകളും പെട്ടെന്നു തഴച്ചുവളർന്നു.
ഫലവൃക്ഷങ്ങൾ
വിവിധയിനം ഫലവൃക്ഷങ്ങളും തോട്ടത്തിലുണ്ട്. കോശേരി, നീലം, മൂവാണ്ടൻ ഇനത്തിൽപ്പെട്ട മാവ്, മിറക്കിൾ ഫ്രൂട്ട്, റംബുട്ടാൻ, ലൂബിക്ക, നാടൻ ബഡ് ഇനങ്ങളിൽപ്പെട്ട പ്ലാവ് എന്നിവ കൃഷി ചെയ്തുവരുന്നു. കൃത്യമായ അകലം പാലിച്ചാണ് ഇവ കൃഷി ചെയ്തിരിക്കുന്നത്. വേനലിൽ ചെടികൾ നനയ്ക്കുന്നതിന് സ്പ്രിംഗ്ളർ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമേ ചെടികൾക്ക് പുതയിടുന്നതും പതിവാണ്.
ജൈവവളം മാത്രം
രാസവളം അൽപ്പം പോലും ഉപയോഗിക്കുന്നില്ല എന്നതാണ് ഈ തോട്ടത്തിന്റെ പ്രത്യേകത. ചാണകം പുളിപ്പിച്ച് ഒഴിച്ചുകൊടുക്കും. മണ്ണിലെ മണ്ണിരയും സൂഷ്മാണുക്കളും നിലനിൽക്കുന്നതിനും ജൈവസന്പുഷ്ടത കാത്തുസൂക്ഷിക്കുന്നതിനും പര്യാപ്തമായ കൃഷിരീതിയാണ് റോബിൻ പിന്തുടരുന്നത്.
മത്സ്യക്കുളം
വിശാലമായ നാലു മത്സ്യക്കുളങ്ങൾ തോട്ടത്തിലുണ്ട്. 17 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വലിയ കുളത്തിന് 28 മീറ്റർ നീളവും 25 മീറ്റർ വീതിയുമുണ്ട്. 20 അടി നീളവും 15 അടി വീതിയുമുള്ളതാണ് മറ്റു കുളങ്ങൾ. തിലാപ്പിയ, ഗൗര, കാർപ്പ്, വാള എന്നിവയെയാണ് വളർത്തുന്നത്.
മീൻ തീറ്റയ്ക്കു പുറമേ ഗോതന്പ് പുഴുങ്ങി നൽകും. ഇതിനുപുറമേ ഒരു വെച്ചൂർ പശുവും ലോകത്തിലെ ഏറ്റവും ചെറിയ ഇനമായ പുങ്കാനൂർ ഇനത്തിൽപ്പെട്ട ഒരു കിടാവും സങ്കരയിനത്തിൽപ്പെട്ട രണ്ട് ആടുകളുമുണ്ട്. കാലിത്തീറ്റയ്ക്ക് പുറമേ പുല്ലും നാടൻ വിഭവങ്ങളുമാണ് പശുവിനു നൽകുന്നത്.
വിപണനം
പ്രാദേശിക വിപണിയിലാണ് വിളകളുടെ വിൽപ്പന. പാക്ക് ഉണക്കിയാണ് വിൽക്കുന്നത്. കിലോയ്ക്ക് 300, 350 രൂപയാണ് ശരാശരി ലഭിക്കുന്ന വില.ജാതിക്കാത്തൊണ്ട് ഉപയോഗിച്ച് ജ്യൂസ് ഉത്പാദനവും നടത്തിവരുന്നു. ജാതിക്കാത്തൊണ്ടിനൊപ്പം ആവശ്യത്തിനു പഞ്ചസാരയും മേന്പൊടിയായി ഗ്രാന്പൂവും ചേർത്ത് 24 മണിക്കൂർ ഭരണിയിൽവച്ചശേഷം എടുത്താൽ സ്വാദിഷ്ഠമായ ജ്യൂസ് ലഭിക്കുമെന്ന് റോബിൻ പറഞ്ഞു.
വിശാലമായ കുളത്തിൽനിന്ന് ചൂണ്ടയിട്ട് മത്സ്യം പിടിക്കാനും പച്ചപ്പ് നിറഞ്ഞ തോട്ടത്തിന്റെ ദൃശ്യഭംഗിയും സുഖശീതളിമയും പ്രയോജനപ്പെടുത്തി ഫാം ടൂറിസത്തിലൂടെ മികച്ച വരുമാനം സ്വന്തമാക്കാനുമുള്ള പരിശ്രമത്തിലാണ് ഈ യുവകർഷകൻ.
കഴിഞ്ഞ വർഷത്തെ പഞ്ചായത്തിന്റെ യുവകർഷക അവാർഡ് റോബിന് ലഭിച്ചിരുന്നു. കൃഷിവകുപ്പിൽനിന്ന് മികച്ച പിന്തുണ ലഭിക്കുന്നുണ്ട്.കൃഷികാര്യങ്ങളിൽ ഭാര്യ ലിസ എലിസബത്തും റോബിന് താങ്ങും തണലുമായി ഒപ്പമുണ്ട്. മക്കൾ: റോസ്, റയാൻ.
ജോയി കിഴക്കേൽ
