റയില്‍വേ ട്രാക്കില്‍ സ്കൂട്ടര്‍വച്ച സംഭവം: അന്വേഷണം ഊര്‍ജിതം

ALP-RAILവടകര: റെയില്‍വേ ട്രാക്കില്‍ സ്കൂട്ടര്‍ വെച്ച സംഭവത്തില്‍ ദേശീയ ഏജന്‍സികളുടെ അന്വേഷണം പുരോഗമിക്കുന്നു.  ട്രാക്കില്‍ സ്കൂട്ടര്‍ കൊണ്ടിടാന്‍ പ്രതികള്‍ക്ക് എവിടെ നിന്നെങ്കിലും നിര്‍ദേശം ലഭിച്ചി ട്ടുണ്ടോ, തീവ്രവാദ കക്ഷികളുമായി പ്രതികള്‍ക്കു ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ചാണ് അന്വേഷണം. കേരള പോലീസിന്റെ അന്വേഷണവും നടക്കുന്നുണ്ട്. ചോദ്യം ചെയ്യാനായി മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വാങ്ങി.

ഒന്നാം പ്രതി അഴിയൂര്‍ കോട്ടിക്കൊല്ലന്റവിട പുതിയ പുരയില്‍ സാജിര്‍,  രണ്ടാം പ്രതി വടകര  ബീച്ച് റോഡ് കണ്ണോത്ത് വീട്ടില്‍ മുഹമ്മദ് നസീഹ്, മൂന്നാം പ്രതി ബീച്ച് റോഡ് വൈക്കിലേരി പുതിയ പുരയില്‍ യാസര്‍ അറഫാത്ത് എന്നിവരെയാണ് ട്രെയിന്‍ അട്ടിമറി ശ്രമത്തിന് പോലീസ് അറസ്റ്റ് ചെയ്തത്.

ആസൂത്രിതമായാണ് പ്രതികള്‍ ട്രാക്കില്‍ സ്കൂട്ടര്‍ കൊണ്ടിട്ടതെന്ന ബോധ്യം പോലീസിനുണ്ട്. വളരെ ദൂരെ നിന്നും കൊണ്ടു വന്നാണ് ബൈക്ക് റെയില്‍പാളത്തില്‍ കൊണ്ടിട്ടത്. പാളത്തില്‍ കൊണ്ടിടും മുമ്പ് ബൈക്ക് കേടുവരുത്തിയിരുന്നു. ബൈക്ക് നശിപ്പിക്കുക മാത്രമാണ് പ്രതികളുടെ ഉദ്ദേശമെങ്കില്‍ എന്തിന് കേടുവരുത്തിയതിന് ശേഷം പാളത്തില്‍ കൊണ്ടിട്ടു എന്നത് പോലീസ് ഗൗരവത്തോടെ യാണെടുക്കുന്നത്. ഒന്നാം പ്രതി സാജിറിന്റെ തീവ്രവാദ ബന്ധത്തെ കുറിച്ചും അന്വേഷിക്കുന്നുണ്ട്. ബൈക്കിന്റെ ടാങ്കില്‍ പെട്രോള്‍ ഉണ്ടായിരുന്നു. ഭാഗ്യത്തിനാണ് ട്രെയിന്‍ കയറിയിറങ്ങിയിട്ടും വലിയ അപകടം ഇല്ലാതെ പോയത്.
കേസ് സംബന്ധിച്ച് കൂടുതല്‍ പേരെ ചോദ്യം ചെയ്യുന്നത് തുടരും. പ്രതികളുമായി ബന്ധപ്പെടുന്നവരെ വിളിച്ച് ചോദ്യം ചെയ്യുമെന്ന് വടകര പോലീസ് വ്യക്തമാക്കി.

Related posts