ജോസ് കുമ്പിളുവേലില്‍
ബര്‍ലിന്‍: ബ്രസീലിലെ റിയോയില്‍ ലോക കായിക മാമാങ്കത്തിന് ആരവമുയരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ റഷ്യയുടെ ഒളിമ്പിക് സ്വപ്നങ്ങള്‍ വീണ്ടും ചിറകു വിടര്‍ത്തുന്നു.റഷ്യക്ക് റിയോ ഒളിമ്പിക്‌സില്‍ ഭാഗികമായി പങ്കെടുക്കാന്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റിയുടെ അനുമതി. സ്വിറ്റ്‌സര്‍ലന്‍ഡിലെ ലോസാനില്‍ ചേര്‍ന്ന ഐഒസി യോഗമാണ് ചില കടുത്ത ചട്ടങ്ങള്‍ക്കു വിധേയമായി അനുമതി നല്‍കിയത്. ഉത്തേജക മരുന്നുപയോഗത്തില്‍ പിടിയിലാകാത്തവര്‍ക്ക് റിയോയില്‍ മത്സരിക്കാം എന്നതാണ് സുപ്രധാന തീരുമാനം. ഇതോടെ റഷ്യയുടെ മേല്‍ ഉരുണ്ടുകൂടിയ ലോക ഉത്തേജകവിരുദ്ധ ഏജന്‍സിയുടെയും അന്താരാഷ്്ട്ര അത്‌ലറ്റിക് ഫെഡറേഷന്റെയും കായിക തര്‍ക്കപരിഹാര കോടതിയുടെയും അച്ചടക്കനടപടികള്‍ ഭാഗികമായി മാറി.
ഉത്തേജക മരുന്ന് ഉപയോഗത്തില്‍ പിടിക്കപ്പെടാത്തവര്‍ക്ക് വ്യക്തിഗത ഇനത്തില്‍ റിയോയില്‍ മത്സരിക്കാനാകും. വ്യക്തിഗത ഇനങ്ങളില്‍ മത്സരിക്കുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്കാണ് ഒളിമ്പിക് കമ്മിറ്റി ഒഴിവാക്കിയത്. അതനുസരിച്ച് ഇതു സംബന്ധിച്ച അന്തിമ നടപടികള്‍ കൈക്കൊള്ളാന്‍ ഓരോ വ്യക്തിഗത കായികയിനങ്ങളുടെയും സംഘടനകള്‍ക്കാണ് ഐഒസി സ്വാതന്ത്ര്യം നല്‍കിയിരിക്കുന്നത്. എന്നാല്‍, മറ്റിനങ്ങളില്‍ മത്സരിക്കുന്ന റഷ്യന്‍ അത്‌ലറ്റുകള്‍ക്ക് ഐഒസിയുടെ കര്‍ശന നിയന്ത്രണങ്ങളുണ്ടായിരിക്കുമെന്ന് അധ്യക്ഷന്‍ തോമസ് ബാക് പറഞ്ഞു.
ഇന്നലെ നടന്ന ഐഒസിയുടെ 15 അംഗ നിര്‍വാഹക സമിതി യോഗതീരുമാനങ്ങള്‍ തോമസ് ബാക്ക് വിശദീകരിച്ചു. ടെലിഫോണ്‍ കോണ്‍ഫറന്‍സിലൂടെയാണ് കാര്യങ്ങള്‍ തീരുമാനിച്ചത്. അത്‌ലറ്റിക് ഫെഡറേഷന്റെ വിലക്കിനെതിരേ 68 അത്‌ലറ്റുകള്‍ നല്‍കിയ അപ്പീല്‍ കഴിഞ്ഞ ദിവസം ലോക കായിക തര്‍ക്ക പരിഹാര കോടതി തള്ളിയിരുന്നു. ഇതോടെ റിയോ ഒളിമ്പിക്‌സില്‍ റഷ്യന്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് താരങ്ങള്‍ മത്സരിക്കില്ല എന്ന അവസ്ഥ വന്നു. ഐഒസിയുടെ തീരുമാനം കായികലോകത്തിനു ശക്തിപകരുമെന്നും കൂട്ടായ ഉത്തരവാദിത്വത്തിനും വഴിതെളിക്കുമെന്നും പത്രസമ്മേളനത്തില്‍ ബാക്ക് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം ബെയ്ജിംഗ്, ലണ്ടന്‍ ഒളിമ്പിക്‌സുകളിലെ പുതിയ പരിശോധനാഫലങ്ങള്‍ കൂടി പുറത്തു വന്നതോടെ റഷ്യക്കുമേല്‍ കുരുക്കു മുറുകുകയായിരുന്നു. എന്നാല്‍ ഐഒസി റഷ്യയുടെ രക്ഷയ്‌ക്കെത്തുകയായിരുന്നു.387 അംഗങ്ങളടങ്ങിയ ടീമിനെയായിരുന്നു റഷ്യ പ്രഖ്യാപിച്ചിരുന്നത്. ഇതില്‍ 68 പേര്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ മത്സരിക്കുന്നവരാണ്. ഇതോടെ ഉത്തേജക ഉപയോഗ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ, ട്രാക്ക് ഫീല്‍ഡില്‍ റഷ്യയുടെ 800 മീറ്ററിലെ മിന്നല്‍പ്പിണര്‍ യൂലിയ സ്റ്റെപ്പനോവയെ ടീമില്‍ ഉള്‍പ്പെടുത്തിയേക്കില്ല.
2014ല്‍ സോച്ചിയില്‍ നടന്ന ശീതകാല ഒളിമ്പിക്‌സില്‍ റഷ്യക്കായി മെഡല്‍ നേടിയ പലതാരങ്ങളും ഉത്തേജകം ഉപയോഗിച്ചിരുന്നെന്ന് കണെ്ടത്തിയിരുന്നു. താരങ്ങള്‍ മരുന്നടിക്കുക മാത്രമല്ല, അതിന് റഷ്യന്‍ അധികൃതരുടെ പിന്തുണയുണ്ടായിരുന്നുവെന്നും വാഡ നിയോഗിച്ച സ്വതന്ത്ര സമിതി പ്രസിഡന്റ് കനേഡിയന്‍ അഭിഭാഷകന്‍ റിച്ചാര്‍ഡ് മക്‌ലാരന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. റിയോ ഒളിമ്പിക്‌സില്‍ നിന്ന് റഷ്യന്‍ താരങ്ങളെ വിലക്കിയില്ലെങ്കില്‍ റിയോ ഒളിമ്പിക്‌സില്‍ തങ്ങളെ ഏല്‍പ്പിച്ച ഡ്യൂട്ടിയില്‍ നിന്ന് പിന്മാറുമെന്ന് മുന്‍ ഒളിമ്പ്യന്മാരും പറഞ്ഞിരുന്നു.
നിരവധി രാജ്യങ്ങളും റഷ്യക്കെതിരേ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു,എന്നാല്‍ റഷ്യക്കുമേലുള്ള നടപടി പിന്‍വലിക്കണമെന്ന് പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും മുന്‍ പ്രസിഡന്റ് മിഖായേല്‍ ഗോര്‍ബച്ചേവും ഐഒസിയോട് അഭ്യര്‍ഥിച്ചിരുന്നു. ഇതാണ് ഐഒസിയുടെ നടപടിയില്‍ അയവുണ്ടാക്കിയതത്രേ.
കായികമേഖലയില്‍ ഉത്തേജക മരുന്നിനു സ്ഥാനമില്ല: പുടിന്‍
കായികമേഖലയില്‍ ഉത്തേജക മരുന്നിനു സ്ഥാനമില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദമിര്‍ പുടിന്‍. റഷ്യക്ക് ഇക്കുറി ഒളിമ്പിക്‌സില്‍ പങ്കെടുക്കാനാവില്ലെന്ന് കരുതിയ പ്രസിഡന്റ് ഐഒസിയുടെ പുതിയ തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ടാണ് ഇങ്ങനെ പറഞ്ഞത്.സ്‌പോര്‍ട്‌സ് സംശുദ്ധമായിരിക്കണമെന്നും കായികതാരങ്ങളുടെ ആരോഗ്യം സംരക്ഷിക്കപ്പെടണമെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു. പഴയ സോവ്യറ്റ് യൂണിയനിലും പിന്നീട് റഷ്യയിലും സ്‌പോര്‍ട്‌സ് ഭരണാധികാരിയായിരുന്നതും ഇപ്പോള്‍ ഐഒസിയുടെ ഓണററി അംഗവുമായ വിറ്റലി സ്മിര്‍ണോവ് എന്ന എണ്‍പത്തൊന്നുകാരനെ ഉത്തേജക വിരുദ്ധ കമ്മീഷന്‍ അധ്യക്ഷനാക്കണമെന്നും പുടിന്‍ മുന്‍പ് ആവശ്യപ്പെട്ടിരുന്നു.