റിംഗ് റോഡ് പാതിവഴിയില്‍; അകമലവാരത്തുകാരുടെ യാത്രാദുരിതത്തിന് പ്രായമേറുന്നു

tcr-roadമലമ്പുഴ: മലമ്പുഴയ്ക്കപ്പുറം നല്ല റോഡുകള്‍ കാണുമ്പോള്‍ അകമലവാരത്തുകാര്‍ നോക്കിനിന്നുപോകും. കാരണം അകമലവാരത്തുകാര്‍ക്ക് റോഡെന്നത് സ്വപ്നം മാത്രമാണ്. ഭരണസാരഥ്യങ്ങള്‍ മാറിമറിഞ്ഞിട്ടും പ്രതിപക്ഷ നേതാവിന്റെ മണ്ഡലമായിട്ടും മലമ്പുഴയിലെ അകമലവാരത്തിന്റെ അവസ്ഥ ഇതാണ്.

അകമലവാരം, മേലാകംപൊറ്റ, കൊല്ലങ്കുന്ന്, കിളിയക്കുണ്ട് നിവാസികളാണ് രണ്ടരപ്പതിറ്റാണ്ടായി യാത്രാദുരിതം പേറുന്നത്. വനപാലകര്‍ പോലും പോകാന്‍ മടിക്കുന്ന കാട്ടാനകളുടെ വിഹാരകേന്ദ്രംകൂടിയാണ് ഇവിടം. നാലു കിലോമീറ്ററോളം ദൂരം വനത്തിലൂടെ നടന്നു വേണം വിദ്യാര്‍ഥികള്‍ക്കും ജോലിക്കുപോവുന്നവരടക്കമുള്ളവര്‍ക്കും മലമ്പുഴയിലെത്തിച്ചേരാന്‍.

ചുരുക്കത്തില്‍ ജീവന്‍ പണയം വെച്ചുള്ള ഒരുയാത്ര. രാവിലെയും വൈകുന്നേരം കുട്ടികളടക്കമുള്ളവരെ യാത്രയാക്കാനും കൂട്ടികൊണ്ടുവരാനും രക്ഷിതാക്കള്‍ മലമ്പുഴയിലെത്തുകയാണ് പതിവ്. മഴക്കാലമായാല്‍ ഇവരുടെ ദുരിതംകൂടും. സമീപത്തെ മയിലാടിപ്പുഴ കവിഞ്ഞൊഴുകുന്നതാണ് ഇരട്ടി ദുരിതം സൃഷ്ടിക്കുന്നത്. പ്രദേശത്തെ നൂറോളം കുടുംബങ്ങളാണ് ദുരിതം അനുഭവിക്കുന്നത് .കിളിയക്കാട് നിവാസികള്‍ക്കാണ് കൂടുതല്‍ ബുദ്ധിമുട്ട്. 33കിലോ മീറ്റര്‍ യാത്ര ചെയ്തുവേണം ഇവര്‍ക്ക്് മലമ്പുഴയിലെത്താന്‍്.

റിംഗ് റോഡ് യാഥാര്‍ഥ്യമായാല്‍ എട്ടു കിലോമീറ്റര്‍ യാത്ര ചെയ്താല്‍മതി. റിംഗ് റോഡിലെ കൊല്ലങ്കുന്ന് പാലത്തിനു മുകളില്‍ ഗോവണി വെച്ച് അഭ്യാസം കഴിഞ്ഞു വേണം മറുകരയെത്താന്‍. സ്വകാര്യവ്യക്തി സ്ഥലം വിട്ടു നല്‍കാത്തതിനാല്‍ റിംഗ് റോഡ് നിര്‍മാണം പാതി വഴിയില്‍ മുരടിച്ചതാണ് പ്രദേശവാസികളുടെ കാല്‍ നൂറ്റാണ്ടായുള്ള ദുരിതത്തിന് കാരണം.

റിംഗ്് റോഡിനായുള്ള സമരങ്ങളില്‍ ഫലമില്ലാത്തതിനെത്തുടര്‍ന്ന് കോടതിയില്‍ നിന്നും അനുകൂലവിധിയുണ്ടായതായും മണ്ഡലം സ്ഥാനാര്‍ത്ഥിയായ വി.എസ് അച്യുതാനന്ദന്‍ നേരത്തെ അറിയിച്ചിരുന്നെങ്കിലും മറ്റുജനപ്രതിനിധികളുടെ ഭാഗത്തു നിന്നും അനങ്ങാപ്പാറ നയമാണ് ഉണ്ടാകുന്നതെന്ന ആക്ഷേപം ശക്തമാണ്. പ്രദേശത്ത് രാപകലന്യേ കാട്ടാന ശല്യം ജീവനും സ്വത്തിനും ഭീഷണിയായിരിക്കുകയാണ്. കൃഷി വിളകള്‍ നശിപ്പിച്ചും വളര്‍ത്തു മൃഗങ്ങളെ കണ്‍മുന്നിലിട്ട് കൊല്ലുന്നതും കണ്ടു നില്‍ക്കാനേ ഇവര്‍ക്കു കഴിയുന്നുള്ളൂ.

പുഴകാണാനെത്തുന്ന വിനോദസഞ്ചാരികള്‍ ഉപേക്ഷിക്കുന്ന ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും ഇവര്‍ക്ക് ദുരിതമായി തീരുന്നുണ്ട്. ആകെയുള്ള ബസും ട്രിപ്പുമുടക്കിയാല്‍ നാലു കിലോമീറ്റര്‍ വനയാത്ര നടത്തി വേണം ഇവര്‍ക്ക് മലമ്പുഴയിലെത്താന്‍. ടൂറിസം ഭൂപടത്തില്‍ മലമ്പുഴയ്ക്ക് പ്രൗഢമായ സ്ഥാനമുണെ്ടങ്കിലും അകമലവാരത്തുകാരുടെ ദുരിതം ആരുമറിയുന്നില്ല.

റോഡുപോലും അന്യമായിരിക്കയാല്‍ ജീവന്‍ പണയം വെച്ചുള്ള യാത്രക്ക് പ്രായം വര്‍ധിച്ചുവരികയാണ.് തെരഞ്ഞെടുപ്പു അടുത്തതോടെ വാഗ്ദാനങ്ങളുമായെത്തുന്നവരെ പരിഹാസത്തോടെയാണ് അകമലവാരത്തുകാര്‍ നേരിടുന്നത്. ജയിച്ചു കഴിഞ്ഞാല്‍ ഇവര്‍ക്ക് പിന്നെ അകമലവാരത്തുകാരെയും പ്രദേശത്തെ റോഡിന്റെ കാര്യവും ഇവര്‍ മറന്നമട്ടാണെന്ന് തുറന്നുപറയാനും മടിക്കുന്നില്ല ഇവര്‍.

Related posts