റെയില്‍വേയുടെ അനാസ്ഥ; എറണാകുളം പാസഞ്ചര്‍ പുറപ്പെടും…ലോക്കോപൈലറ്റ് വിശ്രമശേഷം വരുമ്പോള്‍

fb-train

കോട്ടയം: ലോക്കോപൈലറ്റ് ഉറക്കം കഴിഞ്ഞ് എഴുന്നേല്‍ക്കുമ്പോള്‍ കോട്ടയം–എറണാകുളം പാസഞ്ചര്‍ വൈകുന്നേരം കോട്ടയത്തുനിന്നു പുറപ്പെടും എന്നതാണ് കാലങ്ങളായുള്ള സ്ഥിതി. ലോക്കോ പൈലറ്റ് എത്തുകയും അസിസ്റ്റന്റ് പൈലറ്റ് എത്താതിരുന്നാലും നേരേ തിരിച്ചായാലും യാത്രക്കാര്‍ക്കു വണ്ടി വൈകും. വൈകുന്നേരം 5.20നു കോട്ടയത്തുനിന്ന് എറണാകുളത്തിനു പോകുന്ന പാസഞ്ചര്‍ ട്രെയിന്‍ ആറു മണിയാകാതെ ചലിക്കില്ലെന്നതാണു കാലങ്ങളായുള്ള സ്ഥിതി. വൈകി കോട്ടയത്തുനിന്നു പുറപ്പെട്ടാല്‍ മറ്റ് വണ്ടികള്‍ക്കെല്ലാം കടന്നുപോകാന്‍ പാസഞ്ചര്‍ വഴിയിലെല്ലാം പിടിച്ചിടും. ഏറ്റുമാനൂര്‍, കടുത്തുരുത്തി, വൈക്കം എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാര്‍ നരകിക്കുന്ന സ്ഥിതിയാണുള്ളത്. കടുത്തുരുത്തി മുതല്‍ ഇരട്ടപ്പാത വന്നതോടെ അവിടെയെത്തിയാല്‍ പിന്നെ കാര്യമായ പ്രശ്‌നമില്ല.

രാവിലെ 7.20നു കൊല്ലത്തുനിന്നു സര്‍വീസ് തുടങ്ങുന്ന പാസഞ്ചറിന്റെ െ്രെഡവറാണു വൈകുന്നേരത്തെ എറണാകുളം പാസഞ്ചര്‍ ഓടിക്കുക. ഉച്ചയ്ക്ക് 12 മണിയില്‍ കൂടുതല്‍ രാവിലത്തെ സര്‍വീസ് വൈകിയാല്‍ വൈകുന്നേരത്തെ പാസഞ്ചറും അതനുസരിച്ചു വൈകും. കാരണം നാലു മണിക്കൂര്‍ ഓടിച്ചാല്‍ പിന്നെ പൈലറ്റ് ഉച്ചയ്ക്കുശേഷം വിശ്രമിക്കാതെ വണ്ടി എടുക്കില്ല. പൈലറ്റിന്റെ വിശ്രമം രണ്ടു മണിക്കൂറായി ചുരുക്കിക്കൂടേ എന്നു ചോദിച്ചാല്‍ റെയില്‍വേക്ക് ഉത്തരമില്ല. ദിവസം എട്ടു മണിക്കൂര്‍ മാത്രം വണ്ടി ഓടിച്ചാല്‍ മതിയെന്നാണ് റെയില്‍വെയുടെ ചട്ടം. ഇതില്‍ ഒരു മിനിറ്റുപോലും അധികം സമയം ഓടിക്കാന്‍ പറ്റില്ലെന്നാണു പൈലറ്റുമാരുടെ നിലപാട്.

ഉച്ചയ്ക്ക് 12നു തീരേണ്ട രാവിലത്തെ ഓട്ടം ഏറെ വൈകിയാല്‍ അധികം സമയം ജോലി ചെയ്തു എന്ന മട്ടിലാണു പൈലറ്റുമാര്‍ വിശ്രമത്തിനെന്ന പേരില്‍ സ്ഥലം വിടുക. കോട്ടയത്ത് കരുതല്‍ പൈലറ്റുമാരില്ലാത്തതിനാല്‍ കൊല്ലത്തോ എറണാകുളത്തോ നിന്നു പകരം പൈലറ്റ് മറ്റു വണ്ടികളില്‍ കയറി കോട്ടയത്തെത്തിയാല്‍ എറണാകുളം പാസഞ്ചര്‍ സമയത്തും കാലത്തും പുറപ്പെടും. ഇവിടെനിന്നു പ്രത്യേകം െ്രെഡവര്‍ വരുന്നില്ലെങ്കില്‍ കോട്ടയത്തു വിശ്രമിക്കുന്ന െ്രെഡവര്‍ ഉറങ്ങിയും കുളിച്ചും ഒരുങ്ങിവരുന്നതു വരെ വണ്ടി വൈകും.

പൈലറ്റ് വണ്ടിയില്‍ കയറിയശേഷം എന്‍ജിന്‍ സ്റ്റാര്‍ട്ടാക്കി വണ്ടി യാത്രാസജ്ജമാക്കാന്‍ അര മണിക്കൂര്‍ വേണ്ടിവരും. യാത്ര അവസാനിപ്പിച്ചാലും ഷണ്ടിംഗ് നടത്തി വണ്ടി പാര്‍ക്കിംഗ് ബേയിലെത്തിച്ച് എന്‍ജിന്‍ ഓഫാക്കിയിടാനും അര മണിക്കൂര്‍ താമസം വരും. ഒന്നോ രണ്ടോ അല്ല ആയിരത്തിലേറെ യാത്രക്കാരാണ് ഈ പാസഞ്ചറില്‍ പതിവായി വൈകുന്നേരം എറണാകുളത്തേക്കു പോകുന്നത്. പലരും ഓരോ സ്‌റ്റേഷനുകളിലിറങ്ങി മറ്റു വാഹനങ്ങളെ ആശ്രയിച്ചു വീട്ടില്‍ എത്തേണ്ടവരുമാണ്. റെയില്‍വേയുടെ അനാസ്ഥമൂലം യാത്രക്കാര്‍ കോട്ടയത്ത് നരകയാതന അനുഭവിക്കുകയാണ്. തിങ്കളാഴ്ച അരമണിക്കൂറിലേറെ വണ്ടി വൈകിയതോടെ യാത്രക്കാര്‍ സ്‌റ്റേഷന്‍ മാസ്റ്ററുടെ ഓഫീസ് പിക്കറ്റ് ചെയ്തിരുന്നു.

Related posts