റോഡരികില്‍ ഒളിച്ചു നിന്ന് പോലീസിന്റെ ഹെല്‍മറ്റ് വേട്ട; അപകടങ്ങള്‍ പെരുകുന്നു

tcr-accidentമുളങ്കുന്നത്തുകാവ്: ജീപ്പ് റോഡിന്റെ സൈഡില്‍ കാട്ടിനുള്ളില്‍ ഒളിച്ചു നിര്‍ത്തി പോലീസിന്റെ ഹെല്‍മറ്റ് വേട്ട അപകടങ്ങള്‍ക്ക് കാരണമാകുന്നു. തൃശൂര്‍-വടക്കാഞ്ചേരി റോഡില്‍ ഹൈവേ പോലീസ് നടത്തുന്ന ഒളിവേട്ടക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നു. റോഡിന്റെ സൈഡിലുള്ള ചെടികളുടെ മറവിലേക്ക് ജീപ്പ് കയറ്റി നിര്‍ത്തിയാണ് പോലീസുകാര്‍ ബൈക്കുകളുടെ മുമ്പിലേക്ക് ചാടി വീഴുന്നത്. പെട്ടന്ന് പോലീസിനെയും ജീപ്പും കണ്ട് ബൈക്ക് യാത്രക്കാര്‍ അപകടത്തില്‍ പെടുന്നതാണ് പോലീസിനെതിരെ പ്രതിഷേധം ഉയരാന്‍ കാരണം.

ഇത്തരത്തില്‍ പരിശോധന നടത്തുന്നതിനിടെ അപകടങ്ങളും സംഭവിക്കുന്നുണ്ടെങ്കിലും ആര്‍ക്കും കാര്യമായി പരിക്കില്ലാത്തതിനാലാണ് ഉന്നത പോലീസ് ഓഫീസര്‍മാര്‍ ഈ നിയമവിരുദ്ധ പരിശോധന അറിയാതെ പോകുന്നത്. കഴിഞ്ഞ ദിവസം ഒളിപ്പിച്ച് നിര്‍ത്തിയ ജീപ്പ് കണ്ട് വെട്ടിച്ച ബൈക്ക് കാറിലിടിച്ച് അപകടം സംഭവിച്ചിരുന്നു. അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ പെട്ട ബൈക്കും കാറും സംഭവ സ്ഥലത്ത് കിടക്കുമ്പോഴും വീണ്ടും പോലീസ് ഇവിടെ തന്നെ ഒളിവേട്ട തുടരുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

ജീപ്പ് കണ്ടതിനെ തുടര്‍ന്ന് ബൈക്ക് യാത്രക്കാരന്‍ പെട്ടന്ന് തിരിച്ചപ്പോള്‍ കാറില്‍ ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പാടൂക്കാടിനും വിയ്യൂര്‍ ജയില്‍ പടിയ്ക്കും ഇടയിലാണ് പോലീസിന്റെ ഒളിവേട്ട തുടരുന്നത്. റോഡരികില്‍ പടര്‍ന്നു നില്‍ക്കുന്ന പാഴ്്‌ചെടിയുടെ മറവില്‍ ഒളിച്ചു നില്‍ക്കുന്ന പോലീസ് ബൈക്കുകള്‍ എത്തുമ്പോള്‍ ചാടിവീഴുകയാണ് ചെയ്യുന്നത്. ഇതിനാല്‍ തന്നെ ബൈക്ക് യാത്രക്കാര്‍ക്ക് നിയന്ത്രണം നഷ്ടപ്പെടുന്നത് സാധാരണമാണത്രേ. പലരും ഭാഗ്യം കൊണ്ടാണ് രക്ഷപെടുന്നത്.

അപകടങ്ങള്‍ ഉണ്ടാകുന്നതിനാല്‍ പോലീസിനെതിരെ പലരും പരാതി പറഞ്ഞെങ്കിലും പോലീസ് ഇത് ഗൗനിച്ചിട്ടില്ല. ഹെല്‍മറ്റ് ഉള്ളവരെയും തടഞ്ഞ് നിര്‍ത്തി അനാവശ്യമായി ഹൈവേ പോലീസ് പരിശോധന നടത്തുന്നുണ്ടെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. മണ്ണുത്തിക്കടുത്ത് ഇത്തരത്തില്‍ പോലീസ് പരിശോധന നടത്തുന്നതിനിടെയാണ് ബൈക്ക് മറിഞ്ഞ് യുവതി മരിച്ചത്. അന്ന് വ്യാപക പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് ഡിജിപി വരെ ഇടപട്ടാണ് പരിശോധന നിര്‍ത്തിവയ്പ്പിച്ചത്.

Related posts