റോഡിന്റെ ശോച്യാവസ്ഥ; ചെറുപുഴ, പെരിങ്ങോം പഞ്ചായത്തുകളില്‍ 30ന് ബിജെപി ഹര്‍ത്താല്‍

KTM-HARTHALചെറുപുഴ: പയ്യന്നൂര്‍-ചെറുപുഴ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകാത്തതില്‍ പ്രതിഷേധിച്ചു ചെറുപുഴ, പെരിങ്ങോം പഞ്ചായത്തുകളില്‍ ബിജെപി 30ന് ഹര്‍ത്താല്‍ നടത്തും. റോഡ് പ്രശ്‌നം പരിഹരിക്കണം എന്നാവശ്യപ്പെട്ട് ബിജെപി നടത്തുന്ന പ്രക്ഷോഭ സമരത്തിന്റെ ആദ്യ ഘട്ടമായാണ് ഹര്‍ത്താല്‍ നടത്തുന്നത്. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം ആശുപത്രി എന്നിവയെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കിയതായി ബിജെപി നേതാക്കള്‍ അറിയിച്ചു.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സി.—കൃഷ്ണന്‍ എംഎല്‍എ അടക്കം നടത്തിയ പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ പതിനേഴര കോടി രൂപ ചെറുപുഴ മുതല്‍ പെരിങ്ങോം വരെയുള്ള ഭാഗം മെക്കാഡം ടാര്‍ ചെയ്യുന്നതിനായി അനുവദിച്ചിരുന്നു.  ഇതിന്റെ ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായിട്ടും പ്രവര്‍ത്തനാനുമതി നല്‍കാത്തതാണ് പ്രവൃത്തി ആരംഭിക്കുന്നതിനു തടസമായിരിക്കുന്നത്. തകര്‍ന്ന ഈ റോഡിലൂടെ കാല്‍നട യാത്ര പോലും ദുസഹമായിരിക്കുകയാണ്.  റോഡിന്റെ അറ്റകുറ്റപണി വേഗത്തിലാക്കാന്‍ സ്ഥലം എംഎല്‍എയുടെ ഭാഗത്തുനിന്നും നടപടി ഉണ്ടാകുന്നില്ലെന്നും ആരോപണമുണ്ട്.

കഴിഞ്ഞ ഭരണത്തില്‍ താന്‍ പ്രതിപക്ഷത്തായതു കൊണ്ടു തന്റെ നിയോജക മണ്ഡലത്തെ സര്‍ക്കാര്‍ അവഗണിക്കുകയായിരുന്നുവെന്ന പറഞ്ഞ എംഎല്‍എ ഇപ്പോള്‍ ഭരണപക്ഷമായിട്ടും ഊര്‍ജിതമായി പ്രവര്‍ത്തിക്കുന്നില്ലെന്നു ബിജെപി നേതാക്കളായ പലേരി മോഹനന്‍, രാജു ചുണ്ട, എം.കെ മുരളി, തമ്പാന്‍ തവിടിശേരി എന്നിവര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. പത്രസമ്മേളനത്തില്‍ കെ. ഭാസ്കരന്‍, കെ.വി. രാമചന്ദ്രന്‍, പാലങ്ങാടന്‍ മോഹനന്‍, കല്ലറ നാരായണന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Related posts