റോഡിലൂടെ അലഞ്ഞുതിരിയുന്ന വളര്‍ത്തുമൃഗങ്ങള്‍ നാട്ടുകാര്‍ക്കും വാഹന യാത്രക്കാര്‍ക്കും ഭീഷണിയാകുന്നു

ekm-pashuപോത്താനിക്കാട്: ചാത്തമറ്റം-മുള്ളരിങ്ങാട് റോഡിലൂടെ അലഞ്ഞുതിരിയുന്ന വളര്‍ത്തുമൃഗങ്ങളെ ഉടമകള്‍ സ്വന്തം പുരയിടത്തില്‍തന്നെ സംരക്ഷിക്കണമെന്ന ആവശ്യം ശക്തമായി. ഗതാഗതത്തിരക്കേറിയ റോഡില്‍ കാല്‍നടയാത്രക്കാരായ വിദ്യാര്‍ഥികളെയും വയോധികരെയും ഉള്‍പ്പെടെ മൃഗങ്ങള്‍ ആക്രമിക്കുന്നതും പതിവാണ്. ഓട്ടോക്കാര്‍ക്കും ഇരുചക്ര വാഹനയാത്രക്കാര്‍ക്കും മൃഗങ്ങള്‍ അപകടം സൃഷ്ടിക്കുന്നതും പതിവാണ്.

വനാതിര്‍ത്തിയായ ഇവിടെ ഉടമകള്‍ സൂര്യോദയത്തിനുമുമ്പു തെരുവിലേക്ക് ഇറക്കിവിടുന്ന മാടുകള്‍ സൂര്യാസ്തമയത്തോടെയാണ് പുരയിടത്തില്‍ മടങ്ങിയെത്തുന്നത്. വേനല്‍ ശക്തമായതോടെ വനത്തില്‍ ജലദൗര്‍ലഭ്യവും രൂക്ഷമായിരിക്കുകയാണ്. തന്മൂലം ആടുമാടുകള്‍ വനത്തില്‍ പ്രവേശിച്ചാലും കുടിവെള്ളം തേടി ഉച്ചയോടെ റോഡിലേക്കിറങ്ങുകയാണ് പതിവ്.അടുത്തനാളില്‍ സര്‍വീസ് ബസ് ഇടിച്ചു ചത്ത രണ്ടു കാലികള്‍ക്ക് ബസ് ഉടമ നഷ്ടം നല്‍കേണ്ടതായും വന്നു. തെരുവില്‍ അപകടത്തില്‍പ്പെടുന്ന മൃഗങ്ങള്‍ക്ക് ലഭിക്കുന്ന പരിഗണന കന്നുകാലികള്‍ കുത്തി പരിക്കേല്‍പ്പിക്കുന്ന മനുഷ്യര്‍ക്കു ലഭിക്കുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.പൊതുവഴിയിലേക്ക് കന്നുകാലികളെ പതിവായി അഴിച്ചുവിടുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Related posts