റോഡ് കൈയേറ്റത്തിനെതിരേ കര്‍ശന നടപടി: മന്ത്രി ജി. സുധാകരന്‍

ALP-GSUDHAKARANആലപ്പുഴ: റോഡുകള്‍ കൈയേറി കച്ചവടം നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുന്നതിനുള്ള കേന്ദ്രനിയമം നടപ്പാക്കുമെന്ന് പൊതുമരാമത്ത്-രജിസ്‌ട്രേഷന്‍ മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. ആലപ്പുഴ ഐശ്വര്യ ഓഡിറ്റോറിയത്തില്‍ സപ്ലൈകോയുടെ ഓണം-ബക്രീദ് വിപണന മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂന്നരകോടി ജനങ്ങള്‍ക്കു അവകാശമുള്ള റോഡ് ഒരു ശതമാനം പേര്‍ കൈയേറി വയ്ക്കുന്നതു അനുവദിക്കാനാകില്ല. റോഡുകളുടെ മൂന്നിലൊന്നു മാത്രമേ ഉപയോഗിക്കാനാകുന്നുള്ളൂ. തിരുവനന്തപുരത്ത് പട്ടം-പിഎംജി നാലുവരി റോഡില്‍ രണ്ടുവരി പാര്‍ക്കിംഗിനു ഉപയോഗിക്കുന്ന സ്ഥിതിയാണ്.

സര്‍ക്കാര്‍ ചെലവില്‍ നിര്‍മിക്കുന്ന റോഡ് പാര്‍ക്കിംഗിനും തടിക്കച്ചവടത്തിനും കണ്ടം ചെയ്ത വാഹനങ്ങള്‍ സൂക്ഷിക്കാനുമുള്ളതുമല്ല. റോഡ് കൈയേറുന്നവര്‍ക്കെതിരേ കേന്ദ്ര നിയമപ്രകാരം കേസെടുക്കും. നിയമപ്രകാരം നടപടി സ്വീകരിച്ചില്ലെങ്കില്‍ ചുമതലയുള്ള എന്‍ജിനീയര്‍ക്കെതിരേയും കേസെടുക്കും. കടകള്‍ ഒഴിപ്പിക്കല്‍ ചര്‍ച്ചചെയ്തു തീരുമാനിക്കും. 25,000 കോടി രൂപയുടെ അടിസ്ഥാനസൗകര്യ വികസനം സര്‍ക്കാര്‍ ഏറ്റെടുക്കും.

വായ്പയിലൂടെ 2,000 കോടി രൂപ എടുത്തു പണമില്ലാതെ പദ്ധതികള്‍ പ്രഖ്യാപിക്കുന്ന നയമല്ല സര്‍ക്കാരിനുള്ളത്. ആലപ്പുഴ ബൈപാസിന്റെ നിര്‍മാണം വിലയിരുത്താന്‍ പ്രത്യേകയോഗം കൂടി. നിര്‍മാണപ്രവര്‍ത്തനങ്ങളുടെ 40 ശതമാനം ഒക്‌ടോബറില്‍ പൂര്‍ത്തീകരിക്കുമെന്ന് കരാറുകാര്‍ ഉറപ്പുനല്‍കി. 17 ഇനം നിത്യോപയോഗ സാധനങ്ങള്‍ സബ്‌സിഡി നിരക്കില്‍ സപ്ലൈകോ നല്‍കുന്നു. ഇവ ഉപഭോക്താവിനു പൊതുവിപണിവിലയേക്കാള്‍ 377 രൂപ ലാഭത്തില്‍ ലഭിക്കും. സബ്‌സിഡിയില്ലാത്ത സാധനങ്ങള്‍ വാങ്ങുമ്പോള്‍ 334 രൂപ ലാഭമുണ്ട്.

പൊതുവിപണിയില്‍ 140 രൂപ വിലയുള്ള ഉഴുന്ന് 66 രൂപയ്ക്കു സപ്ലൈകോ നല്‍കുന്നു. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സപ്ലൈകോ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനീയമാണെന്ന് മന്ത്രി പറഞ്ഞു. കെ.സി. വേണുഗോപാല്‍ എംപി ആദ്യവില്‍പന നിര്‍വഹിച്ചു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു.  ടി.ജെ. ആഞ്ചലോസ്, സപ്ലൈകോ ജനറല്‍ മാനേജര്‍ കെ. വേണുഗോപാല്‍, നഗരസഭാംഗം റാണി രാമകൃഷ്ണന്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ എ.എം. നസീര്‍, കണ്ടല്ലൂര്‍ ശങ്കരനാരായണന്‍, തോമസ് ചുള്ളിക്കല്‍, സപ്ലൈകോ റീജണല്‍ മാനേജര്‍ എന്‍.പി. റോബര്‍ട്ട് എന്നിവര്‍ പ്രസംഗിച്ചു.

സപ്ലൈകോയുടെ വിപണനമേളയിലെ സ്റ്റാളുകള്‍ മന്ത്രി സന്ദര്‍ശിച്ചു. ഹോര്‍ട്ടി കോര്‍പ്, മില്‍മ, കയര്‍ കോര്‍പറേഷന്‍, സപ്ലൈകോ സ്റ്റാളുകളാണുള്ളത്. കയര്‍ ഉത്പന്നങ്ങള്‍ക്കു 25 ശതമാനം മുതല്‍ 50 ശതമാനം വരെ വിലക്കിഴിവുണ്ട്. ഭക്ഷ്യസുരക്ഷാ-സിവില്‍ സപ്ലൈസ് വകുപ്പുകളുടെയും സെബിയുടെയും ആഭിമുഖ്യത്തില്‍ ഉപഭോക്തൃ ബോധവത്കരണത്തിനായി പ്രത്യേക സ്റ്റാള്‍ തുറന്നിട്ടുണ്ട്. സെപ്റ്റംബര്‍ 13നു വിപണനമേള സമാപിക്കും.

Related posts