ലഹരി വരുത്തുന്ന വിന! ബിയര്‍ പാര്‍ലറില്‍ അക്രമിസംഘത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു; മൂന്നുപേര്‍ പിടിയിലായതായി സൂചന; പ്രതികളെക്കുറിച്ച് പോലീസിന് വിവരംലഭിച്ചത് സിസിടിവി ദൃശ്യങ്ങളില്‍നിന്ന്

KNIFEകൊല്ലം: നഗരത്തിലെ ഒരു ബിയര്‍ പാര്‍ലറില്‍ കാറിലെത്തിയ അക്രമിസംഘത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു. താലൂക്ക് കച്ചേരി ജംഗ്ഷന് സമീപം താമസിക്കുന്ന ഷിജോ സെബാസ്റ്റ്യന്‍ (23) ആണ് മരിച്ചത്. ഇന്നലെ രാത്രിയില്‍ ജില്ലാ ആശുപത്രിക്ക് സമീപമുള്ള ഒരു ബിയര്‍പാര്‍ലറിലാണ് സംഭവം. ബിയര്‍ കഴിക്കാനെത്തിയ ഷിജോ ബിയര്‍പാര്‍ലറില്‍വച്ച് സുഹൃത്തിനെ കണ്ടു.

ഇവര്‍ സംസാരിച്ചുകൊണ്ടുനില്‍ക്കുന്നതിനിടയില്‍ സുഹൃത്തിന്റെ പരിചയക്കാരാണെന്ന് പറയുന്ന കാറിലെത്തിയ സംഘം ഷിജോയുമായി വാക്കേറ്റമുണ്ടായി. തുടര്‍ന്ന് സംഘത്തില്‍പ്പെട്ട പള്ളിത്തോട്ടം സ്വദേശിയായ യുവാവ് ഷിജോയുടെ വയറ്റില്‍ മൂര്‍ച്ചയുള്ള ഒരായുധം കൊണ്ട് കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഉടന്‍തന്നെ സുഹൃത്ത് ഈസ്റ്റ് പോലീസില്‍ വിവരമറിയിക്കുകയും ഷിജോയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെങ്കിലും ഷിജോയുടെ ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം ജില്ലാആശുപത്രിയി മോര്‍ച്ചറിയിലേക്ക് മാറ്റി. ബിയര്‍പാര്‍ലറിലെ സിസിടിവി ദൃശ്യങ്ങളില്‍നിന്നാണ് പ്രതികളെക്കുറിച്ച് പോലീസിന് വിവരംലഭിച്ചത്. ഈസ്റ്റ് സിഐ പ്രദീപ്, എസ്‌ഐ രാജേഷ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം രാത്രിയില്‍തന്നെ പ്രതികളെ പിടികൂടുകയായിരുന്നുവെന്നാണ് സൂചന. സംഘമെത്തിയ ഇന്നോവ കാര്‍ മാറ്റുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. പ്രതികള്‍ സഞ്ചരിച്ചിരുന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തു.

Related posts