ലേഖാ എം നമ്പൂതിരിക്കു സഹായഹസ്ത വുമായി നിരവധിപ്പേര്‍; മമ്മൂട്ടി നേരിട്ടെത്തിയേക്കും; രാഷ്ട്രദീപികയോട് കടപ്പാടെന്നു ലേഖ

top-lekhaയു.ആര്‍. മനു
മാവേലിക്കര: അവയവ ദാനത്തിലൂടെ മാതൃകയായ ലേഖ പരസഹായമില്ലാതെ നടക്കാനാവാത്ത അവസ്ഥയില്‍ എന്ന രാഷ്ട്രദീപിക വാര്‍ത്തയെ തുടര്‍ന്ന് നിരവധി പേരാണ് സഹായ ഹസ്തവുമായി ലേഖാ.എം.നമ്പൂതിരിയെ സമീപിച്ചത്.   ചലചിത്ര താരം മമ്മൂട്ടിയുടെ ഓഫീസില്‍ നിന്നു ലേഖയെ ബന്ധപ്പെട്ടിരുന്നു. ലൗഡ് സ്പീക്കര്‍ എന്ന മമ്മൂട്ടി ചിത്രത്തില്‍നിന്ന് ഉള്‍ക്കൊണ്ട സഹജീവി സ്‌നേഹത്തിലൂടെയുളള അവയവദാനത്തെ ലേഖ തന്റെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയായിരുന്നു. മമ്മൂട്ടി ലേഖയെ കാണാനെത്തുമെന്നും സൂചനയുണ്ട്.  റീമ കല്ലിങ്കല്‍ ഉള്‍പ്പെടെ നിരവധി സിനിമാതാരങ്ങള്‍,  ലുലു ഗ്രൂപ്പ് ഉടമ യൂസഫലി എന്നിവരുടെ സഹായ വാഗ്ദാനങ്ങള്‍ എത്തിയിട്ടുണ്ട്.

ലേഖയെ നേരത്തെ ചികിത്സിച്ചിരുന്ന അസ്ഥിരോഗ വിദഗ്ധന്‍ ഡോക്ടര്‍ സുരേഷ് വാര്‍ത്തയറിഞ്ഞ് ഫോണില്‍ വിളിക്കുകയും നേരിട്ടെത്തുമെന്നും അറിയിച്ചിട്ടുണ്ട്. സഹായ വാഗ്ദാനങ്ങളും ഡോക്ടര്‍ അറിയിച്ചിട്ടുണ്ട്.   ലേഖയുടെ പരിതാപകരമായ അവസ്ഥ രാഷ്ട്രദീപിക പുറത്തു കൊണ്ടുവന്നതോടെ ലോകത്തിന്റെ നാനാകോണിലുമുള്ള മലയാളികള്‍ തന്നെ വിളിച്ച് അസുഖ വിവരം തിരക്കുകയും സഹായങ്ങളടക്കമുള്ള വാഗ്ദാനം ചെയ്യുകയുമുണ്ടായിട്ടുണ്ട്.  അതിനാല്‍ രാഷ്ട്രദീപികയോട് തനിക്ക് പറഞ്ഞറിയിക്കാനാവുന്നതിലും കടപ്പാടേറെയാണെന്നും ലേഖ  പറഞ്ഞു.   ലേഖാനമ്പൂതിരിയും ഹൃദ്രോഗിയായ ഭര്‍ത്താവ് സാജനും രണ്ടുമക്കളും അടങ്ങുന്ന കുടുംബം ഇന്ന് ഏറെ കഷ്ടപ്പാടിലാണ്.

ലേഖയുടെ ജീവിതത്തിലെ വലിയൊരു പ്രതിസന്ധി ഘട്ടത്തിലാണ് സാജന്‍ ലേഖയെ ഏറ്റെടുക്കുന്നത്. ഒരു രക്ഷകനായി തന്നിലേക്കെത്തിയ സാജന്റെ ദുരവസ്ഥയും ലേഖയില്‍ വിഷമമുണ്ടാക്കുന്നു.   ഡ്രൈവറായ സാജനു നിരവധി രോഗങ്ങള്‍ ഉണ്ടെങ്കിലും കുടുംബത്തിന്റെ ദുസ്ഥിതി ഓര്‍ത്ത് ഡ്രൈവിങ്ങ് ജോലികള്‍ക്കായി ഇപ്പോഴും പോകുകയാണ്.   നിര്‍ധനയായിരുന്ന ലേഖ പല വാഗ്ദാനങ്ങള്‍ ലഭിച്ചെങ്കിലും നിര്‍ധനനായ ഷാഫി നവാസിനാണ് വൃക്ക ദാനമായി നല്‍കിയത്. വൃക്കദാനം ചെയ്തു രണ്ടു വര്‍ഷത്തിനുശേഷം തന്റെ സുഹൃത്തുക്കളുമായി ചര്‍ച്ചചെയ്തതിനെ തുടര്‍ന്നാണ് ഈ കാര്യം പുറത്തായത്. മാധ്യമ പ്രവര്‍ത്തകരുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് ഈ വാര്‍ത്ത ലോകമറിയുന്നത്. കാരണം ഇതിലൂടെ ആര്‍ക്കെങ്കിലും ഒരു പ്രചോദനമുണ്ടാകുന്നെങ്കില്‍ അങ്ങനെയാകട്ടെയെന്ന് ലേഖ കരുതി.

മനുഷ്യാവകാശ സംഘടനകള്‍ എന്ന് അവകാശവാദമുയര്‍ത്തുന്ന ചില സംഘടനകള്‍ തന്നെ കരുവാക്കി നിരവധിപ്പേരെ കബളിപ്പിച്ചതായും നല്ലവരായ ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതികള്‍ കൊടുത്തതായും ലേഖ പറഞ്ഞു. എന്നാല്‍ ഈ സംഘടനകളൊന്നും തന്നെ ഈ അവസ്ഥയില്‍ തിരിഞ്ഞു നോക്കിയിട്ടില്ല.  അതിലേറെ സങ്കടം ഇത്രയൊക്കെയായിട്ടും വൃക്ക സ്വീകരിച്ച ഷാഫി  ഫോണില്‍ പോലും തന്നെ വിളിച്ചില്ലായെന്നതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ലേഖാ.എം.നമ്പൂതിരിയുടെ നമ്പര്‍: 9562556867

Related posts