വടക്കഞ്ചേരി: കച്ചവടം ചെയ്ത് ലാഭമുണ്ടാക്കണമെങ്കില്‍ വടക്കഞ്ചേരി ടൗണില്‍ വരണം. ഇവിടെ കച്ചവടം നടത്താന്‍ കാര്യമായ മുതല്‍മുടക്കൊന്നും വേണ്ട. വില്ക്കാനുള്ള സാധനങ്ങളുമായി എത്തിയാല്‍ മതി. നടുറോഡില്‍ വരെ സാധനങ്ങള്‍ നിരത്തിവച്ച് കച്ചവടം ചെയ്യാം. ഫുട്പാത്ത് ഒഴിപ്പിക്കുമ്പോഴും ഇത്തരം കച്ചവടങ്ങള്‍ക്കു യാതൊരു തടസവുമുണ്ടാകില്ല. മാംസവില്പന തുടങ്ങിയിട്ടില്ലെങ്കിലും മത്സ്യവില്പന ഉള്‍പ്പെടെ എന്തുവസ്തുക്കളും ടൗണിലെ തിരക്കേറിയ റോഡില്‍ നിരത്തി കച്ചവടം പൊടിപൊടിക്കുകയാണ്. പോലീസോ ഗ്രാമപഞ്ചായത്തോ മോട്ടോര്‍ വാഹന, പൊതുമരാമത്ത്, റവന്യൂ വകുപ്പോ ആരും ശല്യം ചെയ്യാന്‍ വരില്ല. ഇതു വെറുതെ പറയുന്നതാണെന്നു കരുതണ്ട.
കുറച്ചുകാലമായി ടൗണില്‍ തുടരുന്ന ബിസിനസ് മീറ്റുകളാണിത്. ടൗണ്‍ മന്ദം ജംഗ്്ഷന്‍ റോഡിലെ കച്ചവടമാണ് ആവശ്യക്കാരെ കൂടുതല്‍ ആകര്‍ഷിക്കുന്നത്. ഇത്തരം കച്ചവടംമൂലം ഫുട്പാത്തില്‍ കച്ചവടം ചെയ്യുന്നവരാണ് വെട്ടിലായത്. കച്ചവടമെല്ലാം റോഡിലേക്ക് ആയതോടെ ഇനി എന്തുചെയ്യമെന്നറിയാതെ വിഷമിക്കുകയാണ് ഇവര്‍. ഒരിഞ്ചു സ്ഥലംവിടാതെ ടൗണില്‍ ഓട്ടോറിക്ഷകളായതിനാല്‍ സാധനങ്ങള്‍ വാങ്ങിേേപ്പാകാനും ജനങ്ങള്‍ക്ക് സഹായ—മായി.ചെറുപുഷ്പം ജംഗ്ഷന്‍മുതല്‍ പോലീസ് സ്‌റ്റേഷന്‍ വഴി തങ്കംകവലവരെയുള്ള ടൗണിലെ പ്രധാന റോഡിന് ഇരുവശവും മറ്റു വാഹനങ്ങളുടെ അനധികൃതവും അംഗീകൃതവുമായ പാര്‍ക്കിംഗുംമൂലം വടക്കഞ്ചേരിക്ക് ഒരു മെട്രോ ലുക്ക് വന്നപോലെയാണ്.വാഹനങ്ങള്‍ എവിടെ വേണമെങ്കിലും നിര്‍ത്തിയിടാം.
റോഡില്‍ കച്ചവടം ചെയ്യുന്നതിനുള്ള നിയന്ത്രണങ്ങളെല്ലാം നേരത്തെ തന്നെ എടുത്തുകളഞ്ഞിട്ടുണ്ട്. എല്ലാം മെട്രോസിറ്റിയുടെ പദവിയിലേക്ക് ഉയര്‍ന്നതോടെ ബസുകാരായിട്ട് അതിനു കുറവുവരുത്തിയിട്ടില്ല. മുന്‍ധാരണയനുസരിച്ച് പാലക്കാടുനിന്നും തൃശൂരിലേക്ക് പോകേണ്ട ബസുകള്‍ ചെറുപുഷ്പം റോയല്‍ ജംഗ്ഷന്‍ വഴി തങ്കം കവലയിലൂടെ ബസ് സ്റ്റാന്‍ഡിലെത്തി തിരിച്ചുപോകണമെന്നായിരുന്നു. ഇപ്പോള്‍ ഇതിനും നിര്‍ബന്ധങ്ങളില്ല. ഏതു ബസുകള്‍ക്കും ഏതുവഴികളിലൂടെ വേണമെങ്കിലും പോവുകയോ വരികയോ ചെയ്യാം. സമയവും സൗകര്യവുമുണ്ടെങ്കില്‍ സ്റ്റാന്‍ഡില്‍ കയറാം.
അതെല്ലാം അവരവരുടെ താത്പര്യമനുസരിച്ചു മാത്രം മതി. പോലീസ് സ്‌റ്റേഷനുമുന്നില്‍ യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്ത് ബസുകള്‍ ഉടനേ സ്ഥലം വിടണമെന്ന വ്യവസ്ഥകള്‍ക്കും ഇളവുണ്ട്. അരമണിക്കൂര്‍വരെ വേണമെങ്കില്‍ റോഡില്‍ നിര്‍ത്തിയിട്ട് അവസാനത്തെ യാത്രക്കാരനെ കയറ്റിപോകാം. ദൈവത്തിന്റെ സ്വന്തംനാട് അത്ര വിദൂരത്തൊന്നുമല്ലെന്ന് ഇപ്പോഴാണ് വടക്കഞ്ചേരിക്കാര്‍ക്ക് മനസിലായത്.