വയനാട്ടില്‍ കോടികളുടെ ടൂറിസം പദ്ധതി അവതാളത്തില്‍

KKD-TOURISAMകല്‍പ്പറ്റ: കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ സംസ്ഥാന സര്‍ക്കാര്‍ വയനാട്ടില്‍ നടപ്പാക്കുന്ന 5.5 കോടിയുടെ വിനോദസഞ്ചാര പദ്ധതി അവതാളത്തില്‍. വയനാട് ഹെറിറ്റേജ് സെന്ററിന്റെ ഭാഗമായി ചീങ്ങേരി മലയില്‍ ആരംഭിക്കാനിരുന്ന പദ്ധതിയാണ് ലക്ഷ്യം കാണാതെ പോയത്. പദ്ധതിക്കായി സര്‍ക്കാര്‍ അനുവദിച്ച ആദ്യ ഘഡുവായ രണ്ട് കോടി രൂപ കാലാവധി കഴിഞ്ഞിട്ടും പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാത്തതിനാല്‍ സര്‍ക്കാര്‍ തിരിച്ചു പിടിച്ചു.

പദ്ധതിയുടെ ഭാഗമായി ഒന്നാം ഘട്ടത്തില്‍ പവലിയന്‍, സ്വീകരണകേന്ദ്രം, ലോബി, ടോയ്‌ലറ്റ്, മള്‍ട്ടിമീഡിയ ഹാളുകള്‍, ഒരു കരകൗശല ബസാര്‍, സുവനീര്‍ ഷോപ്പ്, ആംഫി തിയറ്റര്‍ എന്നിവയാണ് നിര്‍മിക്കാന്‍ ഉദ്ധേശിച്ചിരുന്നത്. ഇതിനുപുറമേ രണ്ട് കോടി രൂപയ്ക്ക് പ്രദേശം മോടി പിടിപ്പിക്കുന്നതിനും തീരുമാനിച്ചിരുന്നു. ഈ ആവശ്യങ്ങള്‍ക്കായി ചീങ്ങേരി പാറയില്‍ രണ്ടേക്കര്‍ സ്ഥലം റവന്യുവകുപ്പ് വയനാട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് കൈമാറിയിരുന്നു. അമ്പുകുത്തിയിലും ചീങ്ങേരി കുന്നുമായി ബന്ധിപ്പിക്കുന്ന അഞ്ചരകോടി രൂപ ചെലവ് വരുന്ന നാല് കിലോമീറ്റര്‍ റോപ്‌വേക്കും രണ്ടാം ഘട്ടത്തില്‍ പദ്ധതിയിട്ടിരുന്നു.

കേന്ദ്രസര്‍ക്കാര്‍ അഞ്ചരക്കോടി രൂപ ഈ ഇനത്തില്‍ പദ്ധതിക്കായി വകയിരുത്തിയിരുന്നു. രണ്ട് കോടി രൂപ സംസ്ഥാന സര്‍ക്കാരിന് കൈമാറുകയും ചെയ്തു. 2009 ജൂലൈയിലായിരുന്നു പദ്ധതിക്ക് തുടക്കം കുറിച്ചത്. അന്ന് ടൂറിസം മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ രണ്ട് വര്‍ഷംകൊണ്ട് പദ്ധതി പൂര്‍ത്തിയാക്കുമെന്ന് അറിയിച്ചിരുന്നു. കേരള പോലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനായിരുന്നു നിര്‍മാണ ചുമതല. കോര്‍പറേഷന്‍ ഇത് സ്വകാര്യ കമ്പനിയെ ഏല്‍പ്പിക്കുകയായിരുന്നു.

അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന ചില പ്രവര്‍ത്തനങ്ങള്‍ മാത്രം നടത്തുകയും കുറച്ച് സാധനസാമഗ്രഹികള്‍ ഇവിടെ ഇറക്കിയ ശേഷം സ്വകാര്യ കമ്പനി ജോലിയില്‍ നിന്നും പിന്‍വാങ്ങി. പദ്ധതി പ്രദേശം പൂര്‍ണമായും പാറയായതിനാല്‍ ഇവിടെ നിര്‍മാണ പ്രവര്‍ത്തികള്‍ തുടരാന്‍ കഴിയില്ലെന്ന് കമ്പനി അറിയിക്കുകയായിരുന്നു. കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച തുക സമയത്ത് ചെലവഴിക്കാത്തതിനാല്‍ ഫണ്ട് കേന്ദ്രസര്‍ക്കാര്‍ തന്നെ തിരിച്ച് പിടിക്കുകയായിരുന്നു.

ഇവിടെ ഒരു സ്ഥിരം സാഹസിക ബേസ് ക്യാമ്പ് ആരംഭിക്കുന്നതിന് വിശദമായ പ്രൊജക്ട് സമര്‍പ്പിക്കാന്‍ വയനാട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സാഹസികമായ മലകയറ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി 50 ലക്ഷം രൂപയുടെ മാസ്റ്റര്‍പ്ലാനാണ് ഇപ്പോള്‍ വയനാട് ഡിടിപിസി യില്‍ തയാറാക്കുന്നത്. രണ്ടാഴ്ചക്കകം ഇത് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് ഡിടിപിസി അധികൃതര്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ഫണ്ട് ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയാത്ത വകുപ്പ് ഇത്തവണയെങ്കിലും പദ്ധതി നിര്‍വഹണം കാര്യക്ഷമമാക്കുമെന്ന പ്രതീക്ഷയിലാണ് വിനോദസഞ്ചാരികള്‍.

Related posts