മംഗലം ശങ്കരന്‍കുട്ടി
മലയാള സിനിമയുടെ ഭാഗ്യ ലൊക്കേഷനാണ് ഒറ്റപ്പാലം. കാവും കുളങ്ങളും പുഴയും പൂരവുമെല്ലാം മലയാളികളുടെ കാഴ്ചവട്ടങ്ങളില്‍ നിറയ്ക്കുന്നതില്‍ സിനിമാപ്രവര്‍ത്തകരുടെ ഇഷ്ടലൊക്കേഷനായ ഒറ്റപ്പാലം വഹിച്ച പങ്ക് അതുല്യമാണ്. ഒറ്റപ്പാലം, ഷൊര്‍ണൂര്‍ പരിസരപ്രദേശങ്ങളില്‍ എത്ര മലയാള സിനിമകളാണ് പിറവിയെടുത്തതെന്ന കണക്കുകള്‍ എളുപ്പത്തില്‍ കണ്ടെത്തുക അസാധ്യമാണ്. മലയാള സിനിമയുടെ ചുവടുപറ്റി അന്യഭാഷാ ചിത്രങ്ങള്‍ കൂടി ചിത്രീകരണത്തിനായി ഇവിടേക്ക് എത്താന്‍ തുടങ്ങിയ പശ്ചാത്തലത്തിലാണ് സിനിമാനടന്‍ കൂടിയായ മുന്‍മന്ത്രി കെ.ബി.ഗണേഷ്കുമാര്‍ ഒറ്റപ്പാലം ആസ്ഥാനമാക്കി ഫിലിംസിറ്റി എന്ന ആശയം മുന്നോട്ടുവച്ചത്. 2011-ല്‍ എംഎല്‍എയായിരുന്ന എം.ഹംസ തന്റെ മണ്ഡലത്തില്‍ ഫിലിംസിറ്റി അനുവദിച്ചുകിട്ടാന്‍ ആവുന്നതെല്ലാം ചെയ്തു.
അങ്ങനെയാണ് കണ്ണിയമ്പുറത്ത് കാഞ്ഞിരപ്പുഴ ഇറിഗേഷന്‍വകുപ്പിന്റെ മൂന്നരയേക്കര്‍ സ്ഥലം ഫിലിംസിറ്റിക്കായി സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. 2011-ല്‍ സര്‍ക്കാര്‍ ബജറ്റില്‍ അരക്കോടി രൂപ പദ്ധതിക്കായി നീക്കിവച്ചു. തുടര്‍ന്ന് പദ്ധതിക്ക് സാങ്കേതികാനുമതിയും ലഭിച്ചു. എന്നാല്‍ പിന്നീട് ബജറ്റുകളില്‍ പദ്ധതിക്ക് അര്‍ഹമായ പരിഗണന ലഭിക്കുകയുണ്ടായില്ല. ഇതാണ് പദ്ധതി നീണ്ടുപോകാന്‍ കാരണമായത്.സിനിമാനിര്‍മാണവുമായി ബന്ധപ്പെട്ട് പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുകയെന്നതാണ് പദ്ധതിയുടെ മുഖ്യലക്ഷ്യം. സിനിമാ വിദ്യാര്‍ഥികള്‍ക്ക് പഠനം ഉള്‍പ്പെടെയുള്ള കാര്യങ്ങളും ഇതുവഴി ഉദ്ദേശിക്കുന്നു.
പുതിയ സിനിമാപ്രവര്‍ത്തകര്‍ക്കും ഗവേഷകര്‍ക്കും ചുരുങ്ങിയ ചെലവില്‍ കലാമൂല്യമാര്‍ന്ന സിനിമകള്‍ക്ക് ഈ സൗകര്യങ്ങള്‍ ഉപയോഗപ്രദമാക്കാനാകുമെന്നതാണ് മറ്റൊരു നേട്ടം. ആധുനിക തിയേറ്റര്‍ സമുച്ചയം പദ്ധതികൂടി ഇതിനോടു ചേര്‍ക്കും. മികച്ച സിനിമകള്‍ കാണാന്‍ ഇതു പ്രയോജനകരമാകും. സിനിമാ ചിത്രീകരണത്തിന് വലിയ പ്രശ്‌നങ്ങളാകുന്ന റെയില്‍വേ സ്റ്റേഷന്‍, എയര്‍പോര്‍ട്ട്, കോടതികള്‍, ക്ഷേത്രം, പള്ളികള്‍ എന്നിവയെല്ലാം ഇവിടെ പൂനര്‍ജനിക്കപ്പെടും. ഇതിനു പുറമേ മലയാളസിനിമയുടെ ഭാഗ്യമുദ്രയായ വരിക്കാശേരിമനയും ഇവിടെ നിര്‍മിക്കുന്നവയില്‍ ഉള്‍പ്പെടും.
ഒറ്റപ്പാലത്തിന്റെ സിനിമാപ്രതാപത്തിനു മാറ്റുകൂട്ടുന്നതാകും ഫിലിസിറ്റി. പദ്ധതിക്കുവേണ്ടി ജനപ്രതിനിധികള്‍ കൂടി ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതായിട്ടുണ്ട്. പ്രതിവര്‍ഷം 45 കോടി രൂപയ്ക്കടുത്ത് വരുമാനം സിനിമാ ചിത്രീകരണം വഴി ഒറ്റപ്പാലത്തിനു ലഭിച്ചിരുന്നു. എന്നാല്‍ അടിസ്ഥാന പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യത്തില്‍ ഈനാട്ടിലെ ഭരണാധികാരികള്‍ സാധിക്കാത്തത് വലിയ പരാജയമായാണ് വിലയിരുത്തുന്നത്. ഫിലിംസിറ്റി വഴി ഇതിനെല്ലാം പരിഹാരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 15 കോടി രൂപയാണ് പദ്ധതിക്കു എസ്റ്റിമേറ്റ് കണക്കാക്കിയിരിക്കുന്നത്.
കേരള സ്റ്റേറ്റ് ഫിലിം ഡവലപ്‌മെന്റ് കോര്‍പറേഷന്‍ (കെഎസ്എഫ്ഡിസി)നാണ് ഫിലിംസിറ്റിയുടെ നിര്‍മാണചുമതല. ചലച്ചിത്രവികസന കോര്‍പറേഷന്‍ ചെയര്‍മാന്‍മാരായിരുന്ന സാബു ചെറിയാന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നിവരും മറ്റു ജനപ്രതിനിധികളും പദ്ധതിക്കായി പ്രയത്്‌നിച്ചവരാണ്. അഞ്ചുകോടി രൂപയില്‍നിന്നും 15 കോടിയായി എസ്റ്റിമേറ്റ് തുക മാറിയെങ്കിലും പദ്ധതി പ്രാബല്യത്തില്‍ വരുമെന്നുതന്നെയാണ് ഉറച്ചുവിശ്വസിക്കുന്നത്. തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയ്ക്കു കീഴിലാണ് ഫിലിംസിറ്റി പ്രവര്‍ത്തിക്കുക.
സിനിമാപ്രേമികളുടെ സ്വപ്‌നപദ്ധതിയായ ഫിലിംസിറ്റി യാഥാര്‍ഥ്യമാക്കുമെന്ന് നിലവിലുള്ള ചലച്ചിത്രവികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രനും പ്രഖ്യാപിച്ചിട്ടുണ്ട്. മുമ്പു വിഭാവനം ചെയ്ത പദ്ധതിയില്‍നിന്നും വ്യത്യസ്തമായി സിനിമാ തീയേറ്ററുകളും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ക്കും പ്രാധാന്യം നല്കി നിര്‍മിക്കുന്ന ഫിലിംസിറ്റിയില്‍ കലാസാംസ്കാരിക പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഇടങ്ങളുണ്ടാകുമെന്നാണ് അദ്ദേഹം പറയുന്നത്.
നാടകവും വിവിധ കലാരൂപങ്ങളും അരങ്ങേറുന്നതിനുള്ള വേദികളും ഇവിടെയെത്തുന്നവര്‍ക്ക് താമസസൗകര്യവുമെല്ലാം ഇവിടെ ഒരുക്കാനാണ് ഉദ്ദേശിക്കുന്നത്. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്‌മെന്റ് ബാങ്കില്‍നിന്നാണ് ഫിലിം സിറ്റി നിര്‍മാണത്തിന് ആവശ്യമായ പണം കണ്ടെത്തുന്നതെന്നും ലെനിന്‍ രാജേന്ദ്രന്‍ പറഞ്ഞു.