വലിച്ചെറിയുന്ന മരുന്നുകള്‍ പരിസ്ഥിതിക്കു ദോഷകരമെന്നു പഠന റിപ്പോര്‍ട്ട്

tabletമൂവാറ്റുപുഴ: വലിച്ചെറിയുന്ന മരുന്നുകള്‍ പരിസ്ഥിതിക്കു ദോഷകരമെന്നു പഠന റിപ്പോര്‍ട്ട്. ബംഗളൂരൂ ആചാര്യ കോളജ് ഓഫ് ഫാര്‍മസിയും ആയവന പ്രാഥമികാരോഗ്യ കേന്ദ്രവും പഞ്ചായത്തും സംയുക്തമായി പഞ്ചായത്തിലെ രണ്ടുവാര്‍ഡുകള്‍ കേന്ദ്രീകരിച്ചു നടത്തിയ പഠനത്തിലാണ് ഈ കണെ്ടത്തല്‍. 45 ദിവസമായി 1521 വീടുകളിലാണ് പഠന സംഘം സര്‍വേ നടത്തിയത്. വിവിധ പ്രായ പരിധിയിലുളള 6,407 പേരില്‍ നിന്ന് വിവര ശേഖരണം നടത്തി.ഉപയോഗിക്കാതെ വീടുകളില്‍ അവശേഷിക്കുന്ന വരുന്ന മരുന്നുകള്‍ വേണ്ട വിധത്തില്‍ സംസ്കരിക്കാത്തതുമൂലം ഉണ്ടായേക്കാവുന്ന ആരോഗ്യ പരിസ്ഥിതി പ്രശ്‌നങ്ങളാണ് പഠനറിപ്പോര്‍ട്ട് പ്രധാനമായും ചൂണ്ടികാട്ടുന്നത്. മരുന്ന് ഉപയോഗിക്കുന്ന 623 പേരെ മാത്രം പരിഗണിച്ചതില്‍ 34200 രൂപയുടെ മരുന്നുകള്‍ ഉപയോഗിക്കാതെ ഉപേക്ഷിക്കുന്നതായി കണെ്ടത്തി.

ശാസ്ത്രീയമായ രീതിയില്‍ വില്പന നടത്തുകയും ജനങ്ങളെ ബോധവത്കരിക്കുകയും ഉപയോഗിക്കാത്ത മരുന്ന് തിരിച്ചെടുക്കുകയും ചെയ്യുന്നുവെങ്കില്‍ ഇതില്‍ 25,000 രൂപയുടെ മരുന്നും വീണ്ടും ഉപയോഗിക്കാവുന്നവയാണെന്നും സര്‍വെയില്‍ കണെ്ടത്തിയിട്ടുണ്ട്. 95 ശതമാനം പേര്‍ അലോപ്പതിയും 2.3 ശതമാനം പേര്‍ ആയുര്‍വേദവും ഒരു ശതമാനം ഹോമിയോയുമാണ് ഉപയോഗിക്കുന്നത്.പരിശോധനയ്ക്കിടെ 3340 തരം മരുന്നുകളില്‍ 942 മരുന്നുകള്‍ തീര്‍ത്തും ഉപയോഗിക്കാത്തതായും കണെ്ടത്തി. ഇതില്‍ 50 ശതമാനവും പുനരുപയോഗിക്കാവുന്നവയാണ്.

ഉപയോഗിക്കാത്ത മരുന്നുകള്‍ പലപ്പോഴും മണ്ണിലേക്കും വെള്ളത്തിലേക്കും അലക്ഷ്യമായി തളളുകയാണ് ചെയ്തുവരുന്നത്. മരുന്നുകള്‍ നശിപ്പിക്കുന്നതു സംബന്ധിച്ച് ഒരു വിവരവും ജനങ്ങള്‍ക്ക് ആരോഗ്യ പ്രവര്‍ത്തകരോ, മരുന്ന് വില്പ്പനക്കാരോ നല്കുന്നില്ല. ഉപേക്ഷിച്ചുകളയുന്ന മരുന്ന് കാലാവധി കഴിഞ്ഞതോടെ ഉപയോഗശൂന്യമായവയോ അല്ല. ഇതു വില്പന കേന്ദ്രങ്ങളില്‍ തന്നെ തിരിച്ചെടുക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയാല്‍ തന്നെ വലിച്ചെറിയുന്ന മരുന്നുകളുടെ അളവുഗണ്യമായികുറയ്ക്കാനും പരിസ്ഥിതി മലിനീകരണം ഒരു പരിധിവരെ തടയാനുമാകും.ഉപയോഗിക്കാതെ മാറ്റി വയ്ക്കുന്ന മരുന്നുകളില്‍ 77 ശതമാനവും സ്വകാര്യ മരുന്നു കടകളില്‍ നിന്നു പരസ്യ വില നല്കിയാണ് ജനങ്ങള്‍ വാങ്ങുന്നതെന്നും പഠനം വ്യക്തമാക്കുന്നു. ഇതിന്റെ 55 ശതമാനവും പുനരുപയോഗം സാധ്യമല്ലാത്ത സ്ഥിതിയിലാണ് ജനങ്ങളിലെത്തുന്നത്.

എന്നാല്‍ സര്‍ക്കാര്‍ നല്കുന്ന മരുന്നുകളില്‍ 69 ശതമാനവും വീണ്ടും ഉപയോഗിക്കാവുന്ന വിധത്തിലാണ് ജനങ്ങള്‍ക്ക് നല്കുന്നതെന്നും പഠനം തെളിയിക്കുന്നു. ഗുളികകളും മറ്റും തീയതി മനസിലാകാത്ത വിധം മുറിച്ചു നല്കുന്നതാണ് ഒരു പ്രശ്‌നം. സ്ട്രിപ്പ് മുറിച്ചാല്‍ പിന്നീട് വില്‍ക്കാന്‍ കഴിയില്ല എന്നതുകൊണ്ട് മാത്രം ആവശ്യത്തിലധികം ഗുളികകള്‍ മരുന്ന് വാങ്ങാനെത്തുന്നവര്‍ക്ക് നല്കുന്നതാണ് മറ്റൊരു പ്രധാന കാരണമായി പഠനം തെളിയിക്കുന്നത്.

ഉപയോഗിക്കാതെ ബാക്കി വരുന്ന മരുന്നുകള്‍ 34 ശതമാനം പേരും വെറുതെ വലിച്ചെറിയുകയാണെന്നും പഠനത്തില്‍ പറയുന്നു. 3.9 ശതമാനം പേര്‍ മാത്രമെ മരുന്ന് ആവശ്യക്കാര്‍ക്ക് സൗജന്യമായി നല്കുന്നുള്ളൂ.ചില സന്നദ്ധ സംഘടനകള്‍ വഴി നിര്‍ധന രോഗികളെ സഹായിക്കാന്‍ ആശുപത്രികളിലും മറ്റും നടത്തുന്ന മരുന്നുശേഖരണം മാത്രമാണ് നിലവില്‍ നടക്കുന്നത്. ഇത് പലപ്പോഴും വേണ്ടത്ര വിജയം കാണാറില്ല. നേരെ മറിച്ച് നിശ്ചിത വില നല്‍കി അവശേഷിക്കുന്ന മരുന്നുകള്‍ തിരിച്ചെടുക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയാല്‍ നിലവില്‍ പാഴാക്കി കളയുന്ന മരുന്നുകള്‍ ഉപയോഗപ്രദമാക്കുകയും

പരിസ്ഥിതി മലിനീകരണം തടയുകയും ചെയ്യാം.മരുന്നു വിതരണത്തിനും പുനരുപയോഗത്തിനും നിര്‍മാര്‍ജനത്തിനും സുവ്യക്തമായ മാനദണ്ഡം ഉണ്ടാക്കുക, ഉപയോഗിക്കാത്ത മരുന്നുകള്‍ തിരിച്ചെടുക്കുന്നതുള്‍പ്പെടെയുള്ള മരുന്ന് ബാങ്ക് സംവിധാനം നടപ്പാക്കുക, മരുന്നുപയോഗത്തിന്റെ സാമൂഹിക പ്രതിഫലനങ്ങള്‍ അവലോകനം ചെയ്ത് ശുചിത്വ മിഷന്റെ ഭാഗമാക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും പഠന സംഘം മുന്നോട്ട് വയ്്ക്കുന്നുണ്ട്. പഞ്ചായത്തില്‍ നടന്ന അവലോകന യോഗത്തില്‍ പഞ്ചായത്ത്, ആരോഗ്യ വകുപ്പ് അധികൃതരും പഠിതാക്കളും പങ്കെടുത്തു.

Related posts