വായ്പാ തട്ടിപ്പിനിരയായവര്‍ തിരുവോണ ദിവസം പ്രതിയുടെ വീട്ടുപടിക്കല്‍ കഞ്ഞിവച്ചു പ്രതിഷേധിക്കും

ekm-kanjiവൈപ്പിന്‍:  സര്‍ഫാസി നിയമപ്രകാരം വായ്പാ തട്ടിപ്പിനിരയായവരുടെ  കുടുംബങ്ങള്‍ തട്ടിപ്പു നടത്തിയ ആളുടെ വീടിനു മുന്നില്‍ തിരുവോണ ദിനത്തില്‍ കഞ്ഞിവെച്ചും നാട്ടരങ്ങ് സംഘടിപ്പിച്ചും പ്രതിഷേധിക്കും. നായരമ്പലം തയ്യെഴുത്തു വഴിയിലുള്ള വീടിനു മുന്നില്‍ രാവിലെ പത്തു മുതതാണ് പ്രതിഷേധ പരിപാടികള്‍ ആരംഭിക്കുന്നത്. സമരപരിപാടി കെ.എം. സലീംകുമാര്‍ ഉദ്ഘാടനം ചെയ്യും. സര്‍ഫാസി വിരുദ്ധ കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. വല്ലാര്‍പാടം, മുളവുകാട്, പുതുവൈപ്പ് മേഖലയിലുള്ള പാവപ്പെട്ടവരാണ് കൂടുതലും തട്ടിപ്പിനിരയായിട്ടുള്ളത്.

ബാങ്കുകളില്‍ നിന്നും വായ്പ തരപ്പെടുത്തി  തരാമെന്ന് പറഞ്ഞ് സാമ്പത്തികമായി ബുദ്ധിമുട്ടുന്നവരെ സമീപിച്ച തട്ടിപ്പുകാരന്‍ ഈടുവെക്കാന്‍ ആധാരവും ഭൂമിയുടെ ആവശ്യമായ രേഖകളും  എല്ലാം ഒപ്പിട്ടു വാങ്ങിയശേഷം വന്‍ തുക വായ്പയെടുക്കും. ഭൂമിയുടെ ഉടമ ആവശ്യപ്പെട്ട  പണം മാത്രം  നല്‍കിയശേഷം ബാക്കി ഇയാളെടുക്കും. തിരിച്ചടവിനിടെ രണ്ടോ മൂന്നോ ഗഡുക്കള്‍ മുടങ്ങുമ്പോള്‍ ബാങ്കില്‍ നിന്നും നോട്ടീസ് വരുമ്പോഴായിരിക്കും വായ്പയെടുത്ത യഥാര്‍ഥ തുക ഭൂവുടമ അറിയുക. എന്നാല്‍ ഭാരിച്ച തുക അടക്കാന്‍ കഴിയാതെ വരുമ്പോള്‍ ബാങ്കുകള്‍ സര്‍ഫാസി നിയമം അനുസരിച്ച് വസ്തു ജപ്തി ചെയ്യുകയാണ് പതിവ്. ഇങ്ങിനെ തട്ടിപ്പിനിരയായ കുടുംബങ്ങളാണ് നീതിക്കായി സംഘടിച്ചിട്ടുള്ളത്.

Related posts